വിശ്വാമിത്രനും പോയി മേനകയും പോയി, ലോക്സഭ സീറ്റ് അടപടലം പോയി.. കർണാടക ജെഡിഎസ് പ്രസിഡണ്ട് രാജിവെച്ചു!!
ബാംഗ്ലൂർ: ജനതാദൾ സെക്കുലർ കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് എ എച്ച് വിശ്വനാഥ് രാജിവെച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ജെ ഡി എസ് - കോൺഗ്രസ് സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. സംസ്ഥാനത്തെ 28 സീറ്റുകളിൽ 25 എണ്ണമാണ് സഖ്യത്തിനെതിരെ മത്സരിച്ച ബി ജെ പി സ്വന്തമാക്കിയത്. ജെ ഡി എസിനും കോൺഗ്രസിനും ഓരോ സീറ്റ് വീതമേ ജയിക്കാനായിരുന്നുള്ളൂ. കോൺഗ്രസ് വിമതയായി മത്സരിച്ച നടി സുമലത മാണ്ഡ്യയിലും ജയിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന കർണാടക തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിറംകെട്ട പ്രകടനമാണ് ജെ ഡി എസ് കാഴ്ച വെച്ചത്. അതേസമയം കോൺഗ്രസാകട്ടെ ബി ജെ പിയെയും മറികടന്ന് ഏറ്റവും കൂടുതൽ സീറ്റുകൾ നേടി. കർണാടകത്തിലെ കൂട്ടുകക്ഷി സർക്കാരിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയും എ എച്ച് വിശ്വനാഥിൻറെ രാജിക്ക് കാരണമായതായി അറിയുന്നു. മുൻ ലോക്സഭാംഗവും നിലവിൽ മൈസൂരിൽ നിന്നുള്ള എം എൽ എയുമാണ് 70കാരനായ വിശ്വനാഥ്.
കൂട്ടുകക്ഷി സർക്കാരിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്ന കമ്മിറ്റിയില്‍ വിശ്വനാഥ് അംഗമായിരുന്നില്ല. സിദ്ധരാമയ്യ നയിക്കുന്ന കമ്മിറ്റിയിൽ ജെ ഡി എസ് പ്രസിഡണ്ടും എം എൽ എയുമായിരുന്നിട്ടും വിശ്വനാഥിനെ ഉൾക്കൊള്ളിക്കാതിരുന്നത് ചര്‍ച്ചയായിരുന്നു. പണം വാങ്ങി സീറ്റ് വിൽക്കുന്ന പാർട്ടി നയത്തിലും വിശ്വനാഥ് അസംതൃപ്തനായിരുന്നു. മാണ്ഡ്യയിൽ വിമത സ്ഥാനാർത്ഥിയായി മത്സരിച്ച സുമലതയെ പിന്തുണക്കുന്ന രഹസ്യ നിലപാടാണ് വിശ്വനാഥിന് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ബി ജെ പി തങ്ങളുടെ എം എൽ എമാരെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് വിശ്വനാഥ് കഴിഞ്ഞ ദിവസവും രംഗത്ത് വന്നിരുന്നു. മേനകയുടെ വേഷം കെട്ടി വരുന്ന ബി ജെ പിക്ക് മുന്നിൽ തങ്ങളുടെ എം എൽ എമാർ വിശ്വാമിത്രനെ പോലെ ഉറച്ച് നിൽക്കുകയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയം കർണാടകത്തിലെ കോൺഗ്രസ് - ജെ ഡി എസ് സർക്കാരിനെയും പിടിച്ചുലക്കുന്നതായാണ് റിപ്പോർട്ടുകൾ.
H. Vishwanath announces his resignation from the post of Janata Dal (Secular), JDS Karnataka president. (File pic) pic.twitter.com/CniCO5fSDk
— ANI (@ANI) June 4, 2019