മലയാളി കോണ്‍ഗ്രസ് എംഎല്‍എക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞു; അക്രമം ആസൂത്രിതമെന്ന് ആരോപണം
ബംഗളൂരു: കര്‍ണാടകയിലെ എംഎല്‍എയും മലയാളിയുമായ എന്‍എ ഹാരിസ് എംഎല്‍എയ്ക്ക് സ്ഫോടനത്തില്‍ പരിക്ക്. ശാന്തിനഗര്‍ ഹൊണ്ണാര്‍പേട്ടിലുണ്ടായ സ്ഫേടനത്തില്‍ എന്‍എ ഹാരിസ് അടക്കം അടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നേരിയ സ്ഫോടനമാണ് ഉണ്ടായതെങ്കിലും കാലിന് പരിക്കേറ്റ എംഎല്‍എയെ ഫിലോമിനാസ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. ഹൊണ്ണാര്‍പേട്ടിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ എംഎല്‍എയുടെ സമീപത്ത് വെച്ച് സ്ഫോടനം നടക്കുകയായിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
കോണ്‍ഗ്രസ് നേതാവ്
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് കാസര്‍കോഡ് സ്വദേശിയായ എന്‍എ ഹാരിസ്. എംഎല്‍എയുടെ നേര്‍ക്ക് നടന്നത് ആസൂത്രിത ആക്രമണമാണെന്ന സംശയവും ശക്തമാണ്. തമിഴ്നാട് മുന്‍മുഖ്യമന്ത്രി എംജി ആറിന്‍റെ ജന്മദിനാഘാഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം.
പ്രാഥമിഗ നിഗമനം
സമീപത്തെ കെട്ടിടത്തിന്‍റെ പിറകുവശത്തുനിന്ന് പന്നിപ്പടക്കം പോലുള്ള സ്ഫോടക വസ്തു ആരോ എംഎല്‍എയുടെ നേര്‍ക്ക് എറിഞ്ഞെന്നാണ് പ്രാഥമിഗ നിഗമനം. സ്ഫോടന വിവരമറിഞ്ഞ് വിവേക് നഗര്‍, അശോക് നഗര്‍ എന്നീ സ്റ്റേഷനുകളില്‍ നിന്ന് പോലീസ് സംഭവ സ്ഥലത്ത് കുതിച്ചെത്തി.
സംഘര്‍ഷാവസ്ഥ
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് തമ്പടിച്ച് നിന്നിരുന്ന അനുയായികള്‍ രോഷാകുലരായത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അനുയായികളെ സമാനധാനപ്പെടുത്തിയതിന് ശേഷമാണ് എംഎല്‍എ ഫിലോമിനാസ് ആശുപത്രിയിലേക്ക് പോയി ചികിത്സ തേടിയത്.
സാരമുള്ളതല്ല
എംഎല്‍എയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്ഫോടന നടന്നതിന് സമീപത്തെ സിസിടി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം തന്‍റ പിതാവിന് നേരെ നടന്ന ആസൂത്രിത ആക്രമണമാണെന്ന ആരോപണവുമായി എന്‍എ ഹാരിസ് എംഎല്‍എയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് നാലപ്പാട്ട് രംഗത്ത് എത്തി.
മകന്‍ പറയുന്നത്
പരിപാടിയില്‍ എംഎല്‍എക്കായി കസേര റിസര്‍വ് ചെയ്തിരുന്നെങ്കിലും അദ്ദേഹം മറ്റൊരു കസേരയിലാണ് ഇരുന്നത്. പടക്കം പോലുള്ള വസ്തു തന്‍റെ പിതാവിന്‍റെ കാലിന് സമീപത്ത് വന്നുവീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ് അദ്ദേഹം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും മുഹമ്മദ് നാലപ്പാട്ട് പറഞ്ഞു.
മനഃപൂര്‍വം?
പിതാവിന് നേരെ ഇത്തരത്തിലൊരു സംഭവം ആദ്യമായണെന്നും ആക്രമണം മനഃപൂര്‍വമാണെന്ന് സംശയിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുസംബന്ധിച്ച് പോലീസിന് വിവരങ്ങള്‍ കൈമാറിയെന്നും മുഹമ്മദ് നാലപ്പാട്ട് കൂട്ടിച്ചേര്‍ത്തു. ബംഗളൂരു ഡിസിപി ചേതിന്‍ സിങ് റാത്തോര്‍ ആശുപത്രിയിലെത്തി എംഎല്‍എയില്‍ നിന്നും വിവരങ്ങള്‍ തേടി.
മൂന്ന് മാസത്തിനിടെ
മൂന്ന് മാസത്തിനിടെ രണ്ടാമത്തെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് എതിരെയാണ് കര്‍ണാടകയില്‍ ആക്രമണം ഉണ്ടാവുന്നത്. നവംബറില്‍ മൈസൂരില്‍ വിവാഹച്ചടങ്ങിനിടെ മുന്‍ കര്‍ണാടക മന്ത്രി കൂടിയായ തന്‍വീര്‍ സെയ്ദ് എംഎല്‍എയ്ക്ക് കുത്തേറ്റിരുന്നു. ആക്രമണത്തില്‍ എംഎല്‍എയ്ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
എസ്ഡിപിഐ ബന്ധം
നരസിംഹരാജ നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ് തന്‍വീര്‍. ആക്രമണം നടത്തിയ ഫര്‍ഹാന്‍ പാഷ എന്നയാളെ പോലീസ് പിടികൂടുകയും ഇയാള്‍ക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എംഎല്‍എയെ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പാഷയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
റെയിൽവെ മെനുവിൽ ഇനി മീൻ കറിയും, കേരള വിഭവങ്ങൾ തിരിച്ചെത്തി, ബോണസെന്ന് ഹൈബി ഈഡൻ!
ഷെയിൻ നിഗത്തിന്റെ വിലക്ക്: 'അമ്മ'യും നിർമാതാക്കളുമായി തിങ്കളാഴ്ച ഒത്തുതീർപ്പ് ചർച്ച