കൊറോണ ബാധിതന്റെ മരണം: ട്രെയിൻ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം, 65കാരന്റെ ദില്ലി യാത്ര ട്രെയിനിൽ!!
ബെംഗളൂരു: കർണാടകത്തിൽ ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചതോടെ പുതിയ നിർദേശവുമായി കർണാടക സർക്കാർ. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 60ാമത്തെ വ്യക്തിയാണ് ഏറ്റവുമൊടുവിൽ മരിച്ച 65കാരൻ. അടുത്ത കാലത്ത് വിദേശ രാജ്യങ്ങളൊന്നും സന്ദർശിച്ചിട്ടില്ലാത്ത ഇദ്ദേഹത്തിന് ട്രെയിൻ യാത്രക്കിടെയാണ് രോഗം പകരുന്നത്. ഇതോടെയാണ് സമൂഹ വ്യാപനത്തെക്കുറിച്ച് കൂടുതൽ ജാഗ്രതാ നിർദേശവുമായി കർണാടക ആരോഗ്യ വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്.
സ്‌പെയിനില്‍ ഒരു ദിവസം മരിച്ചുവീണത് 769 പേര്‍... മരണ സംഖ്യ 5000ത്തിലേക്ക്, പകച്ച് നിന്ന് യൂറോപ്പ്!!
തുറന്ന് പറഞ്ഞ് മുന്നോട്ടുവരണം
രോഗം ബാധിച്ച് മരിച്ച 65കാരനൊപ്പം ട്രെയിനിൽ യാത്ര ചെയ്തവർ ആരായാലും അവർ അക്കാര്യം തുറന്ന് പറഞ്ഞ് മുന്നോട്ടുവരണമെന്നാവശ്യപ്പെട്ട് കർണാടക ആരോഗ്യവകുപ്പ് ട്വിറ്ററിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അടുത്ത കാലത്ത് വിദേശ സന്ദർശനങ്ങളൊന്നും നടത്തിയിട്ടില്ലാത്ത ഇദ്ദേഹം മാർച്ച് അഞ്ചിന് ദില്ലിയിലേക്ക് പോകുകയും മാർച്ച് 11ന് സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. മാർച്ച് ഏഴിന് ദില്ലിയിലെ നിസാമുദ്ദീൻ സ്റ്റേഷനിലെത്തിയ ഇദ്ദേഹം ജാമിയ മസ്ജിദിൽ വെച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്താണ് മടങ്ങിയത്. മാർച്ച് 11ന് ബെംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലിറങ്ങിയ ഇദ്ദേഹം മാർച്ച് 14നാണ് സിറയിലേക്ക് പോയത്.
ആദ്യം സ്വകാര്യ ആശുപത്രിയിൽ
ദില്ലിയിൽ നിന്ന് മടങ്ങിയെത്തിയ 65 കാരന് മാർച്ച് 18നാണ് കൊറോണ ലക്ഷണങ്ങൾ പ്രകടമാകുന്നത്. ഇതോടെ ഇദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരുന്നുകൾ നൽകിയ ആശുപത്രി അധികൃതർ ഇദ്ദേഹത്തെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
ആരോഗ്യനില മോശമായി
സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷവും ആരോഗ്യനില മോശമാകുകയായിരുന്നു. തുടർന്ന് മാർച്ച് 23നാണ് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ എല്ലാ നിർദേശങ്ങൾ പാലിക്കാൻ തയ്യാറാവാതിരുന്ന 65 കാരൻ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയും ചെയ്തു. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ജില്ലാ ആശുപത്രിയിലേക്ക് തന്നെ അയയ്ക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊറോണ സ്ഥിരീകരിച്ചത്. എന്നാൽ വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ഇയാൾ മരിക്കുകയും ചെയ്തു.
24 പേരെ കണ്ടെത്തി
മരിച്ച 64കാരനുമായി ബന്ധം പുലർത്തിയിരുന്ന 24 പേരെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഹൈ റിസ്ക് വിഭാഗത്തിലുള്ള 13 പേർ ആശുപത്രിയിലുള്ളവരാണ്. ഇവരിൽ എട്ട് പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇദ്ദേഹത്തിനൊപ്പം ട്രെയിനിൽ സഞ്ചരിച്ച എല്ലാ യാത്രക്കാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് തുംകൂർ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
മൂന്ന് മരണം
സൌദിയിൽ നിന്ന് മടങ്ങിയെത്തിയ 70 കാരൻ മരിച്ചതിന് പുറമേ രണ്ട് പേർ കൂടിയാണ് കർണാടകത്തിൽ ഇതിനകം കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. 70 കാരിയായ സ്ത്രീയാണ് ഇവരിൽ രണ്ടാമത്തേത്. രോഗ ബാധിതനായ മകനൊപ്പം മക്കയിൽ നിന്ന് തിരിച്ചെത്തിയ ഇവർ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. 17 കൊറോണ മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇന്ത്യയിൽ ഇതിനകം 700 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.