അന്ന് സുഷമയുടെ ഡ്രൈവർ, ഇന്ന് ബിജെപിയിലെ കരുത്തൻ, മന്ത്രി ശ്രീരാമലുവിന്റെ മകൾക്ക് 500 കോടിയുടെ വിവാഹം
ബെംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധിച്ചത് കാരണം നാട്ടുകാര്‍ നട്ടം തിരിയുന്ന നേരത്താണ് കര്‍ണാടകത്തിലെ ഖനി രാജാവ് ജനാര്‍ദ്ധന റെഡ്ഡി കോടികൾ ചിലവാക്കി മകളുടെ വിവാഹം നടത്തിയത്. ഈ വിവാഹം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
കര്‍ണാടകത്തില്‍ നിന്നുളള മറ്റൊരു വിവാഹവും വിവാദ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. യെഡിയൂരപ്പ സര്‍ക്കാരിലെ മന്ത്രിയായ ബി ശ്രീരാമലുവിന്റെ മകളുടെ അത്യാഢംബര വിവാഹമാണ് വിവാദത്തിലായിരിക്കുന്നത്. 9 ദിവസം നീണ്ട് നില്‍ക്കുന്ന വിവാഹച്ചടങ്ങുകള്‍ക്ക് പ്രതീക്ഷിക്കുന്ന ചിലവ് അമ്പരപ്പിക്കുന്നതാണ്.
സുഷമ സ്വരാജിന്റെ ഡ്രൈവർ
കര്‍ണാടക ബിജെപിയിലെ കരുത്തനാണ് ബി ശ്രീരാമലു. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ അടുത്തയാള്‍. കര്‍ണാടക സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രി. ബെല്ലാരിയിലെ ഖനി രാജാക്കന്മാരായ റെഡ്ഡി സഹോദരങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് കൂടിയാണ് ശ്രീരാമലു. 1999ല്‍ സുഷമാ സ്വരാജ് കർണാടകത്തിൽ സോണിയാ ഗാന്ധിക്കെതിരെ മത്സരിക്കാൻ വന്നപ്പോൾ ഡ്രൈവറായിരുന്നു ബോയാ ശ്രീരാമലു എന്ന ബി ശ്രീരാമലു.
ജഡ്ജിക്ക് കോഴ നൽകിയ വീഡിയോ
ആ ശ്രീരാമലുവാണ് ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ബിജെപിയിലെ ശക്തികേന്ദ്രമായും കോടീശ്വരനായും വളര്‍ന്നത്. ബല്ലാരി ഖനി അഴിമതിക്കേസില്‍ മുന്‍ മന്ത്രി ജനാര്‍ദ്ദനന്‍ റെഡ്ഡിയുടെ ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാന്‍ ജഡ്ജിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണം ശ്രീരാമലുവിന് നേര്‍ക്ക് ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസാണ് ഈ വീഡിയോ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്ത് വിട്ടത്.
അത്യാഢംബരം നിറയുന്ന വിവാഹം
ബദാമിയില്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യയോട് മത്സരിച്ച് 2018ല്‍ ശ്രീരാമലും പരാജയപ്പെട്ടിരുന്നു. കര്‍ണാടക ഇതുവരെ കണ്ടിട്ടുളളതില്‍ വെച്ച് ഏറ്റവും ആഢംബരപൂര്‍വ്വമായ വിവാഹമായിരിക്കും ശ്രീരാമലുവിന്റെ മകളുടേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ് ആസ്ഥാനമായുളള വ്യവസായിയായ രവി കുമാറിനെയാണ് ശ്രീരാമലുവിന്റെ മകള്‍ രക്ഷിത വിവാഹം ചെയ്യുന്നത്.
9 ദിവസം നീണ്ട ചടങ്ങുകൾ
9 ദിവസം നീണ്ട് നില്‍ക്കുന്ന പരമ്പരാഗതമായ ചടങ്ങുകളാണ് വിവാഹത്തിനുണ്ടാവുക. 500 കോടി രൂപയോളമാണ് വിവാഹത്തിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 27ന് തന്നെ വിവാഹത്തിനുളള ചടങ്ങുകള്‍ക്ക് തുടക്കമായിട്ടുണ്ട്. മാര്‍ച്ച് 5 വ്യാഴാഴ്ചയാണ് വിവാഹം നടക്കുക. ഹംപിയിലെ വിറ്റാല ക്ഷേത്രത്തിന് സമാനമാണ് കൂറ്റന്‍ വിവാഹ വേദി.
40 ഏക്കറിൽ വിവാഹ വേദി
300 കലാകാരന്മാരുടെ പ്രയത്‌നമാണ് ഈ വിവാഹ വേദിക്ക് പിന്നില്‍. മൂന്ന് മാസം സമയമെടുത്താണ് വേദി ഒരുക്കിയത്. ആകെ 40 ഏക്കര്‍ സ്ഥലത്താണ് വിവാഹ വേദി ഒരുക്കിയിരിക്കുന്നത്.ഇതില്‍ 27 ഏക്കര്‍ സ്ഥലത്താണ് വിവാഹ ചടങ്ങുകളടക്കമുളളവ നടക്കുക. 15 ഏക്കര്‍ സ്ഥലം വിവാഹത്തിന് എത്തുന്ന അതിഥികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ടി മാത്രമുളളതാണ്.
പിന്നണിയിൽ പ്രശസ്തർ
ബെംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ വെച്ച് മാര്‍ച്ച് 3നാണ് മെഹന്തി ചടങ്ങുകള്‍ നടക്കുക. നടി ദീപിക പദുക്കോണിന്റെ മേക്കപ്പ് മാനാണ് രക്ഷിതയെ അണിയിച്ചൊരുക്കുക. മാത്രമല്ല ദീപികയുടെ വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്ത സാനിയ സര്‍ദാരി തന്നെ രക്ഷിതയ്ക്കും വിവാഹ വേഷം ഒരുക്കും. വിവാഹത്തിന്റെ ചിത്രങ്ങളെടുക്കുക പ്രശസ്ത ഫോട്ടോഗ്രാഫറായ ജയരാമന്‍ പിളളയാണ്.
മോദിക്കടക്കം ക്ഷണം
ലക്ഷങ്ങള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഉള്‍പ്പെടെയുളള സിനിമാ താരങ്ങള്‍ക്ക് വിവാഹത്തിലേക്ക് ക്ഷണമുണ്ട്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യെഡിയൂരപ്പ എന്നിവര്‍ക്കും ക്ഷണമുണ്ട്. 2016ലാണ് ജനാര്‍ദ്ദന്‍ റെഡ്ഡിയുടെ മകളുടെ ആഢംബര വിവാഹം നടന്നത്. 19 കോടി വില വരുന്ന വിവാഹസാരി ഉള്‍പ്പെടെ 550 കോടിയായിരുന്നു ചിലവ്.