ബിജെപിയില്‍ പൊട്ടിത്തെറി!! രാജിക്കൊരുങ്ങി മന്ത്രി.. യെഡിയൂരപ്പയ്ക്കെതിരെ കൂടുതല്‍ മന്ത്രിമാര്‍
ബെംഗളൂര്: അധികാരമേറ്റ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ വിഭജിച്ച് നല്‍കുകയും മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുകയും ചെയ്തതോടെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി തുടങ്ങി. നടപടിയില്‍ പ്രതിഷേധിച്ച് ടൂറിസം മന്ത്രി രാജിക്കൊരുങ്ങിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ മന്ത്രിമാര്‍ നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.
കോന്നി; '400' ല്‍ പ്രതീക്ഷയുമായി ബിജെപി, '2761' ല്‍ എല്‍ഡിഎഫിനും യുഡിഎഫിനും നെഞ്ചിടിപ്പ്
മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ഗോവിന്ദ് കർജോൾ, ഡോ, അശ്വന്ത് നാരായൺ, ലക്ഷ്മൺ സാവാദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിച്ചിരിക്കുന്നത്. കര്‍ജോളിന്റെ നിയമനം നേതാക്കള്‍ അംഗീകരിച്ചെങ്കിലും മറ്റ് രണ്ട് പേരുടെ നിയമനമാണ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.വിശദാംശങ്ങള്‍ ഇങ്ങനെ
പ്രതിഷേധം കനത്തു
ഒരാഴ്ച നീണ്ട് നിന്ന നാടകീയതകള്‍ക്ക് ഒടുവില്‍ ചൊവ്വാഴ്ചയാണ് കര്‍ണാടകത്തില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ വിഭജിച്ച് നല്‍കിയത്. ഒപ്പം മൂന്ന് ഉപമുഖ്യമന്ത്രിമാരേയും നേതൃത്വം നിയമിച്ചു. ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടേയും സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമരുടേയും എതിര്‍പ്പുകളെ വകവെയ്ക്കാതെയായിരുന്നു നേതൃത്വത്തിന്റെ തിരുമാനം. പുതിയ തിരുമാനത്തോടെ മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കെതിരെ വലിയ പ്രതിഷേധമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
രാജിക്കൊരുങ്ങി മന്ത്രി
യെഡ്ഡിയുടെ തിരുമാനത്തിനെതിരെ നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ടൂറിസം മന്ത്രിയായി ചുമതലയേറ്റ ചിക്കമംഗളൂരു എംഎല്‍എ സിടി രവി രാജിവെച്ചേക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രവി അദ്ദേഹത്തിന് നല്കിയ ഔദ്യോഗിക വാഹനം തിരിച്ചയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്നെ മറികടന്ന് പരിചയ സമ്പത്തില്ലാത്ത അശ്വത് നാരായണനെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.
പ്രതികരിക്കും
താന്‍ ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍ ചുമതലയേറ്റ ഉടനെ താന്‍ മനസ് തുറക്കും, സിടി രവി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ വിമതനല്ല. പാര്‍ട്ടിയോട് അങ്ങേയറ്റം കൂറുള്ള വ്യക്തിയാണ്. അതേസമയം തന്റെ നിലപാടുകളോടും കൂറുപുലര്‍ത്തുന്ന വ്യക്തിയുമാണ്. എന്റെ അഭിമാനത്തിന് മുറിവേറ്റാല്‍ താന്‍ പ്രതികരിക്കും, രവി ട്വീറ്റ് ചെയ്തു.
രാജി വാര്‍ത്ത തള്ളി
അതേസമയം രാജിവെച്ചേക്കുമെന്നുള്ള വാര്‍ത്തകളും രവി തള്ളി. പാര്‍ട്ടിയോടുള്ള തന്റെ കൂറിനെ സംശയിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. താന്‍ ഒരു പദവിക്ക് വേണ്ടിയും ശ്രമിച്ചിട്ടില്ല, ജനങ്ങളെ സേവിക്കാന്‍ അധികാരം ആവശ്യമില്ലെന്നും രവി ട്വീറ്റ് ചെയ്തു.
ഭീഷണിയുമായി നേതാക്കള്‍
അതേസമയം രവിയെ കൂടാതെ മുതിര്‍ന്ന നേതാക്കളായ ആര് അശോക, കെഎസ് ഈശ്വരപ്പ എന്നിവരും നേതൃത്വത്തിനെതിരെ രംഗത്തെത്തി. മന്ത്രിസഭയില്‍ ഈശ്വരപ്പയ്ക്ക് ഗ്രാമീണ വികസനമാണ് നല്‍കിയത്. ആ അശോക റവന്യൂ മന്ത്രിയാണ്. ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ നേതൃത്നത്തിനെതിരെ ഭീഷണി മുഴക്കുന്നുണ്ട്.
എംഎല്‍എ പോലും അല്ല
ഒരിക്കല്‍ പോലും മന്ത്രിയാകാത്ത അശ്വത് നാരായണയെ ഉപമുഖ്യമന്ത്രിയാക്കിയതിലാണ് നേതാക്കളുടെ പ്രതിഷേധ. ലക്ഷ്മണ് സവാദിയാകട്ടെ തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് പോലുമില്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു. സവാദിയയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ തന്നെ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്.
അതാനിയില്‍
2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാനി മണ്ഡലത്തില്‍ മഹേഷ് കുമത്തല്ലിയോട് സവാദി പരാജപ്പെട്ടിരുന്നു. കുമത്തല്ലി അയോഗ്യനാക്കപ്പെട്ട വിമത എംഎല്‍എയാണ്. അതുകൊണ്ട് തന്നെ അതാനിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഇത് കണക്ക് കൂട്ടിയാണ് സവാദിയെ വീണ്ടും യെഡിയൂരപ്പ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാളെടുത്ത് വിമതരും
അതേസമയം സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് വിമതരേയും ചൊടിപ്പിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ അതാനിയില്‍ നിന്ന് കുമ്മത്തല്ലിയെ ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാമെന്നായിരുന്നു യെഡിയൂരപ്പ നല്കിയ വാഗ്ദാനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സവാദിയെ മത്സരിപ്പിച്ച് ജയിപ്പിക്കേണ്ടതുണ്ട്.സവാദിക്ക് അതാനിയില്‍ സീറ്റ് നല്കിയാല് മഹേഷ് ഉള്‍പ്പെടെയുള്ള വിമതരുടെ ബിജെപി മന്ത്രിസഭയിലെ ഭാവി ചോദ്യം ചെയ്യപ്പെടും.
ദളിത് നേതാവ്
അതിനിടെ ദളിത് നേതാവും മൊളകാല്‍മുരു എംഎല്‍എയുമായ ബി ശ്രീരാമലുവിന് ഉപമുഖ്യമന്ത്രി പദം നല്‍കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന് ശക്തമായിട്ടുണ്ട്. ശ്രീരാമലുവിന് കുടുംബ-ആരോഗ്യ ക്ഷേമ വകുപ്പാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
എല്‍ഡിഎഫുമായുള്ള വോട്ടുവ്യത്യാസം വെറും '6966' മാത്രം.. പാലാ പിടിക്കാന്‍ അങ്കം മുറുക്കി ബിജെപി