പ്രതിഷേധം കനത്തു; ഒടുവില്‍ മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചു
ബെംഗളൂരു: ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ കര്‍ണാടക ഗ്രാമ വികസന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവയ്ക്കുന്നു. നാളെ മുഖ്യമന്ത്രി ബസവ രാജ് ബൊമ്മൈക്ക് മന്ത്രി രാജിക്കത്ത് കൈമാറും. ബിജെപി നേതൃത്വം കൂടി എതിരായതാണ് ഈശ്വരപ്പയ്ക്ക് മന്ത്രിപദവി നഷ്ടമാകുന്നതിലേക്ക് നയിച്ചത്. നാളെ വൈകീട്ടാണ് മന്ത്രി രാജിവയ്ക്കുക. ബെലഗാവിയിലെ കരാറുകാരന്റെ ആത്മഹത്യയും കൈക്കൂലി ആരോപണവുമാണ് ഈശ്വരപ്പയ്ക്ക് മന്ത്രി പദവി നഷ്ടമാക്കിയത്.
നാളെ ഞാന്‍ രാജികത്ത് കൈമാറുമെന്ന് ഈശ്വരപ്പ അറിയിച്ചു. സഹകരിച്ച എല്ലാവര്‍ക്കും നന്ദി എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈശ്വരപ്പ നേരത്തെ രാജിവയ്ക്കില്ല എന്നാണ് പറഞ്ഞിരുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, ബിജെപി കേന്ദ്ര നേതൃത്വം ഈശ്വരപ്പയ്ക്ക് എതിരായതാണ് രാജി വയ്ക്കും മുമ്പ് പ്രഖ്യാപനം നടത്തേണ്ട സാഹചര്യമുണ്ടാക്കിയത്. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

അഴിമതിക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ബിജെപി നേതൃത്വം ആവര്‍ത്തിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ അഴിമതി ആരോപണം നേരിട്ട സ്വന്തം നേതാവിനെ സംരക്ഷിച്ചാല്‍ അത് ജനവികാരം എതിരാകാന്‍ ഇടയാക്കുമെന്ന് ബിജെപിക്കറിയാം. കരാറുകാരന്റെ ആത്മഹത്യാ പ്രേരണ കേസില്‍ ഈശ്വരപ്പയെ പ്രതി ചേര്‍ത്തിട്ടുണ്ട്. ആത്മഹത്യ ചെയ്ത സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീല്‍ ആണ് പരാതി നല്‍കിയത്. ചൊവ്വാഴ്ച രാത്രി ഉഡുപ്പി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മന്ത്രി രാജിവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കെഎസ് ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലേക്കായിരുന്നു മാര്‍ച്ച്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. സന്തോഷ് പാട്ടീലിന്റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഈശ്വരപ്പക്കെതിരേ കേസെടുത്തതും പ്രതിപക്ഷം രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടങ്ങിയതും. ഈശ്വരപ്പയുടെ സഹായി 40 ശതമാനം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് സന്തോഷ് പാട്ടീല്‍ ആരോപിച്ചത്. ഇയാളെ ഉഡുപ്പിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കരാറുകാരന്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. കേന്ദ്രമന്ത്രി ഗിരിരാജ് സിങിന് ഇതുസംബന്ധിച്ച് കരാറുകാരന്‍ കത്തെഴുതിയിരുന്നു. തന്റെ മരണ ശേഷം കുടുംബത്തെ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സന്തോഷ് പാട്ടീല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications