കർണാടകയിലെ കോൺഗ്രസ് എംഎൽഎ ബി നാരായണ റാവു കൊവിഡ് ബാധിച്ച് മരിച്ചു
ബെംഗളൂരു; കർണാടക കോണ്ഗ്രസ് എംഎല്എ ബി നാരായൺ റാവു കൊവിഡ് ബാധിച്ചു മരിച്ചു. 65 വയസായിരുന്നു. സപ്റ്റംബർ 1 നാണ് അദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ച് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. ബിദാറിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. ഒരാഴ്ചക്കിടെ കർണാടകത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജനപ്രതിനിധിയാണ് ഇദ്ദേഹം.
നാരായണ റാവുവിന്റെ ആരോഗ്യ സ്ഥിതി വഷളയാതായും വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പല അവയവങ്ങൾക്കും ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും ആശുപത്രി ഡയറക്ടർ ഡോ മനീഷ് റായ് അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസ കർണാടകയിൽ നിന്നുളള എംപിയും കേന്ദ്ര റെയിൽവേ സഹമന്ത്രിയുമായ സുരേഷ് അംഗഡി (65) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് അംഗഡി.സപ്റ്റംബർ 11 നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലായിരുന്നു ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 86, 508 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 75 ശതമാനവും 10 സംസ്ഥാനങ്ങൾ /കേന്ദ്രഭരണ പ്രദേശങ്ങളിൽ ആണ്.21,000 ത്തോളം പേർക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രോഗബാധിതരുടെ പട്ടികയിൽ ഒന്നാമത്. ആന്ധ്രാപ്രദേശിൽ ഏഴായിരത്തോളം പേർക്കും കർണാടകയിൽ ആറായിരത്തിലധികം പേർക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു.
Recommended Video
കഴിഞ്ഞ 24 മണിക്കൂറിൽ 1, 129 മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 83 ശതമാനവും 10 സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 479 പേരും ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ യഥാക്രമം 87, 64 പേരും ഇന്നലെ മരണമടഞ്ഞു.