സിദ്ധാർഥയ്ക്ക് എന്തുപറ്റി? കണ്ടുപിടിക്കാൻ കേന്ദ്രസഹായം തേടി കർണാടകത്തിലെ എംപിമാർ.. അമിത് ഷായെ കണ്ടു!
ദില്ലി: തിങ്കളാഴ്ച വൈകുന്നേരം മംഗലാപുരത്ത് നിന്നും കാണാതായ വ്യവസായി വി ജി സിദ്ധാർഥയെ കണ്ടെത്തുവാൻ സഹായം അഭ്യര്‍ഥിച്ച് കർണാടകത്തിൽ നിന്നുള്ള എം പിമാർ കേന്ദ്രസർക്കാരിനെ സമീപിച്ചു. ബി ജെ പി എം പിമാരായ ശോഭ കരന്ത് ലാജെ, നളിന് കുമാർ കട്ടീൽ, ഭഗ്വന്ത് ഖുബ, കാരാടി സങ്കണ്ണ എന്നിവരാണ് ഈ ആവശ്യവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടത്.
സിദ്ധാർഥിനെ കണ്ടെത്താനാവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് എം പിമാർ അമിത് ഷായോട് അഭ്യർഥിച്ചു. കോസ്റ്റ് ഗാർഡിന്റെ സഹായം അടക്കമുള്ള എല്ലാ സഹായങ്ങളും അമിത് ഷാ എം പി സംഘത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. നേത്രാവതി നദിയിൽ വി ജി സിദ്ധാർഥിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. പോലീസിനൊപ്പം നാട്ടുകാരും തിരച്ചിൽ പ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടുണ്ട്.
അടുത്തിടെ ബി ജെ പിയിലേക്ക് ചേക്കേറിയ മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനാണ് കാണാതായ സിദ്ധാർഥ്. എസ് എം കൃഷ്ണയുടെ മൂത്ത മകള്‍ മാളവികയാണ് സിദ്ധാർഥിന്റെ ഭാര്യ. മംഗലാപുരത്തിടുത്തുള്ള നേത്രാവതി ഡാം സൈറ്റിനരികിൽ വെച്ചാണ് സിദ്ധാർഥയെ കാണാതായത്. കൊടേക്കറിന് സമീപത്തുള്ള പാലത്തിൽ നിന്നും ഫോൺ വിളിച്ചുകൊണ്ട് താഴേക്കിറങ്ങിയ സിദ്ധാർഥ് പിന്നീട് തിരിച്ച് വന്നില്ല എന്നാണ് ഡ്രൈവർ പറയുന്നത്.
Recommended Video
ഒരു മണിക്കൂറോളമായിട്ടും സിദ്ധാർഥയെ കാണാത്തതിനാൽ ഡ്രൈവർ തിരഞ്ഞു പോകുകയായിരുന്നത്രെ. ഡ്രൈവർ തന്നെയാണ് ഇക്കാര്യം സിദ്ധാർഥയുടെ കുടുംബത്തെയും പോലീസിനെയും അറിയിച്ചത്. കാറിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ സിദ്ധാർഥ ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു എന്നാണ് ഡ്രൈവർ പറയുന്നത്. സിദ്ധാർഥ് കടുത്ത സാമ്പത്തിക - രാഷ്ട്രീയ സമ്മർദ്ദത്തിലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.