കര്‍ണാടകത്തില്‍ വീണ്ടും താമര വാടി!!! ബിജെപിയെ അടിമുടി തളര്‍ത്തി ഓപ്പറേഷന്‍ ലോട്ടസ് പരാജയം...
ബെംഗളൂരു: കര്‍ണാടകത്തില്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ പാളി. 16 കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ രാജിവപ്പിച്ച് സര്‍ക്കാരിനെ മറിച്ചിടാന്‍ ആയിരുന്നു ബിജെപിയുടെ പദ്ധതി. എന്നാല്‍ അട്ടിമറിയ്ക്ക് തയ്യാറായി വന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍ പോലും അവസാന നിമിഷം പിന്‍മാറിയതോടെ ബിജെപി പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു.
കർണാടക പിടിക്കാൻ ബിജെപി ചെലവഴിച്ചത് 122 കോടി; മൂന്ന് സംസ്ഥാനങ്ങൾക്ക് ആകെ 14 കോടി
സ്വന്തം എംഎല്‍എമാരെ പോലും മാറ്റി നിര്‍ത്തിക്കൊണ്ടായിരുന്നു ബിജെപിയുടെ നീക്കം. ആദ്യഘട്ടത്തില്‍ കുമാരസ്വാമി സര്‍ക്കാരിന് പിന്തുണ നല്‍കിയ സ്വതന്ത്ര എംഎല്‍എമാരില്‍ രണ്ട് പേര്‍ പിന്തുണ പിന്‍വലിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നെ കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാര്‍ അപ്രത്യക്ഷമാവുകയും ചെയ്തു.
കര്‍ണാടകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ദിനങ്ങള്‍ ആയിരുന്നു. ഏഴ് മാസത്തിനിടെ ബിജെപി നടത്തിയ രണ്ടാം 'ഓപ്പറേഷന്‍ ലോട്ടസ്'. എന്നാല്‍ അതും പരാജയപ്പെടാന്‍ ആയിരുന്നു വിധി എന്ന് മാത്രം.
അട്ടിമറിക്കാന്‍
ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തെങ്കിലും അധികാരത്തിലിരിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകം ആയിരുന്നു. പ്രത്യേകിച്ചും ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ്. അതിന് വേണ്ടിയാണ് എന്ത് വിലകൊടുത്തും കോണ്‍ഗ്രസ്-ജെഡി എസ് എംഎല്‍എമാരെ വിലയ്ക്ക് വാങ്ങി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തയ്യാറെടുത്തത്.
16 പേരെ രാജിവപ്പിക്കാന്‍
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ നിന്ന് 16 എംഎല്‍എമാരെ രാജിവപ്പിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നും നടന്നില്ല എന്നതാണ് വാസ്തവം.
ഓപ്പറേഷന്‍ ലോട്ടസ്
ഓപ്പറേഷന്‍ ലോട്ടസ് എന്ന പേരിലാണ് ഇതിന് മുമ്പും ബിജെപി കര്‍ണാടകയില്‍ അട്ടിമറി നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ നടത്തിയ രണ്ടാമത്തെ ഓപ്പറേഷന്‍ ലോട്ടസ് പരീക്ഷണം ആയിരുന്നു ഇത്. രണ്ടും ദയനീയമായി പരാജയപ്പെട്ടു.
അഞ്ച് എംഎല്‍എമാര്‍
ആദ്യം നാല് എംഎല്‍എ മാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റുകയാണ് ബിജെപി ചെയ്തത്. ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പ് അരക്ഷിതാവസ്ഥയില്‍ ആയി. കൂടുതല്‍ എംഎല്‍എമാര്‍ കൊഴിഞ്ഞുപോയേക്കും എന്ന ഭയവും ഉണ്ടായി.
സേവ് കര്‍ണാടക
ബിജെപി ഓപ്പറേഷന്‍ ലോട്ടസ് ഇറക്കിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ഓപ്പറേഷന്‍ സേവ് കര്‍ണാടകയുമായാണ് രംഗത്തെത്തിയത്. എംഎല്‍എമാരെ അനുനയിപ്പിച്ചും ചിലരെ ഭീഷണിപ്പെടുത്തിയും ഒക്കെയാണ് കോണ്‍ഗ്രസ് ഓപ്പറേഷന്‍ ലോട്ടസിനെ പരാജയപ്പെടുത്തിയത്.
ഗുഡ്ഗാവിലെ ഹോട്ടല്‍
ഹരിയാണയിലെ ഗുഡ്ഗാവിലെ ഒരു ഹോട്ടലിലേക്കായിരുന്നു കര്‍ണാടകത്തിലെ ബിജെപി എംഎല്‍എമാരെ മുഴുവനായും മാറ്റിയത്. ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ആയിരുന്നു ഇത്. തങ്ങളുടെ ഒരു എംഎല്‍എ പോലും മറുകണ്ടം ചാടരുത് എന്ന ഉദ്ദേശത്തോടെ ആയിരുന്നു ഇത്.
ഒടുവില്‍ തോല്‍വി സമ്മതിച്ചു
എന്നാല്‍ ഏറ്റവും ഒടുവില്‍ യെദ്യൂരപ്പ തോല്‍വി സമ്മതിച്ചു എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഓപ്പറേഷന്‍ ലോട്ടസ് ഉപേക്ഷിച്ചു എന്ന് ഗുഡ്ഗാവിലെ ഹോട്ടലില്‍ താമസിപ്പിച്ച എംഎല്‍എമാരോട് യെദ്യൂരപ്പ തന്നെ നേരിട്ട് വ്യക്തമാക്കിയതായാണ് വിവരം.
12 പേരെ ഉറപ്പിച്ചു, പക്ഷേ...
ശനിയാഴ്ച വരെ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അവസാനം നിമിഷം അവര്‍ നിലപാട് മാറ്റി. അതുകൊണ്ടാണ് ഓപ്പറേഷന്‍ ലോട്ടസ് പിന്‍വലിക്കുന്നത് എന്നാണത്രെ എംഎല്‍എമാരെ യെദ്യൂരപ്പ അറിയിച്ചത്.
പരാജയം ഏറ്റുവാങ്ങാന്‍ വീണ്ടും ബിജെപി
കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപി ആയിരുന്നു. എന്നാല്‍ ജെഡിഎസ്സുമായി വിട്ടുവീഴ്ചയ്ക്ക് തയ്യാറായ കോണ്‍ഗ്രസ് ബിജെപി അധികാരത്തില്‍ എത്തുന്നത് തടയുകയായിരുന്നു. ഒരു തിരിച്ചുവരവ് സ്വപ്‌നം കണ്ട ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു ഇത്.
കോണ്‍ഗ്രസിന് ആശ്വസിക്കാം
എന്തായാലും കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോഴത്തെ വിജയം വലിയ ആത്മവിശ്വാസം തന്നെയാണ് നല്‍കുന്നത്. അടുത്തിടെ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ തളര്‍ന്നുപോയ പാര്‍ട്ടിയുടെ ഗംഭീര തിരിച്ചുവരവായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.