കര്‍ണ്ണാടകയില്‍ ആശുപത്രി സമരം: ചികിത്സ നിരക്ക് ഏകീകരിക്കുന്നതിനെതിരെ, ഒപികള്‍ അടച്ചിടും!
ബെംഗളൂരു: സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് നിശ്ചയിക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ആശുപത്രി വെള്ളിയാഴ്ച അടച്ചിടും. കർണ്ണാകടത്തിലെ സ്വകാര്യ ആശുപത്രികൾക്ക് മൂക്കുകയറിടുന്നതിന് സംസ്ഥാന സർക്കാർ നടത്തിയ നീക്കമാണ് ആശുപത്രികളെ ചൊടിപ്പിച്ചിട്ടുള്ളത്. ഇതോടെ ആശുപത്രി അടച്ചിടല്‍ സമരത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ ശനിയാഴ്ച എട്ടര വരെ പ്രവര്‍ത്തിക്കില്ല. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
വിവിധ വൈദ്യപരിശോധനകളും നടപടികളും വഴി സ്വകാര്യ ആശുപത്രികൾ കണക്കില്ലാത്ത പണം വാങ്ങുന്നത് തടയാനാണ് സർക്കാര്‍ നീക്കം. സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് നിയമം കൊണ്ടുവരുന്നത്. 2017 ലെ ദി കര്‍ണ്ണാടക പ്രൈവറ്റ് മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ഭേദഗതി ബില്‍ പ്രകാരമാണ് സര്‍ക്കാര്‍ നീക്കം. ബില്‍ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി രമേശ് കുമാര്‍ നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. സ്വകാര്യ മെഡിക്കല്‍ കോളേജ്, ആശുപത്രി മാനേജ്മെന്‍റുകളുടെ സമ്മര്‍ദ്ദം അവഗണിച്ചാണ് സര്‍ക്കാര്‍ ഭേദഗതി ബില്‍ കൊണ്ടുവന്നിട്ടുള്ളത്.
ആരോഗ്യ രംഗത്തെ വിദഗ്ദരെ ഉള്‍പ്പെടുത്തി സമിതിയുണ്ടാക്കിയ ശേഷം സ്വകാര്യ ആശുപത്രികളെ തരംതിരിച്ചായിരിക്കും ചികിത്സാനിരക്ക് നിശ്ചയിക്കുന്നത്. സ്വകാര്യ ആശുപത്രിയികളില്‍ ഓരോ ചികിത്സയ്ക്കും വരുന്ന ചെലവുകള്‍ സര്‍ക്കാര്‍ നിശ്ചയിക്കും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന തുകയേക്കാള്‍ രോഗികളില്‍ നിന്ന് ഈടാക്കിയാല്‍ 25,000 രൂപ മുതൽ അഞ്ച് ലക്ഷം വരെ പിഴയും ആറ് മാസം മുതൽ മൂന്നുവർഷം വരെ തടവും ലഭിക്കും. ചികിത്സയ്ക്ക് വേണ്ടി രോഗികളിൽ നിന്ന് മുൻകൂറായി പണം സ്വീകരിക്കുന്നതിനും വിലക്കുണ്ട്. ചികിത്സയിലിരിക്കെ മരിക്കുന്ന രോഗിയുടെ മൃതദേഹം വിട്ടുനല്‍കാൻ ചികിത്സാ ചെലവ് വേണമെന്ന് ആവശ്യം മുന്നോട്ടുവയ്ക്കരുതെന്നും മൃതദേഹം വിട്ടുനൽകിയ ശേഷം പണം ഈ ടാക്കാമെന്നുമാണ് ഭേദഗതി നിർദേശിക്കുന്നത്.