കർണാടക സർക്കാരിന് സന്തോഷ വാർത്ത; രാജി തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് സൂചന നൽകി എംഎൽഎ
ബെംഗളൂരു: കർണാടകയിലെ പ്രതിസന്ധി അതിരൂക്ഷമായ തുടരുന്ന സാഹചര്യത്തിൽ സർക്കാരിനെ സംരക്ഷിക്കാനുള്ള അവസാന തന്ത്രങ്ങളും തേടുകയാണ് കോൺഗ്രസ്- ജെഡിഎസ് നേതാക്കൾ. രാജി സമർപ്പിച്ച വിതമ എംഎൽഎമാർ വൈകിട്ട് ആറ് മണിക്ക് മുമ്പ് സ്പീക്കറെ നേരിട്ട് കാണണമെന്നാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അതേ സമയം കോൺഗ്രസിന്റെ അനുനയ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങുന്നുവെന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസ്സിലെ അമിത് ഷാ! ചാണക്യതന്ത്രങ്ങളുടെ രാജാവ്... ട്രബിൾ ഷൂട്ടർ ഡികെ! കോൺഗ്രസിന്റെ അവസാന അത്താണി
മുതിർന്ന നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജി തീരുമാനം പുനപരിശോധിച്ചേക്കുമെന്ന സൂചന നൽകിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച സ്പീക്കറെ കാണാനായി എത്തുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് രാംമലിംഗ റെഡ്ഡി പറയുന്നത്. എംഎൽഎ സ്ഥാനം രാജിവെച്ചാലും കോൺഗ്രസിൽ നിന്നും പുറത്ത് വരാൻ ഉദ്ദേശിക്കില്ലെന്നും രാമലിംഗ റെഡ്ഡി പറയുന്നു.
സാഹചര്യം നിരിക്ഷിക്കുന്നു
ജൂലൈ 15 വരെ സമയമുണ്ട്. തന്റെ പ്രശ്നങ്ങൾ മുതിർന്ന കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്. തിങ്കഴാഴ്ത സ്പീക്കറെ കാണും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷമായിരിക്കും കൂടിക്കാഴ്ചയ്ക്ക് മുമ്പ് അന്തിമ തീരുമാനം എടുക്കുകയെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ജൂലൈ 6നാണ് രാമലിംഗ റെഡ്ഡി മറ്റ് 11 എംഎൽഎമാർക്കൊപ്പം രാജി സമർപ്പിച്ചത്. മന്ത്രിസഭാ പുനസംഘടനയിൽ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയായിരുന്നു രാമലിംഗ റെഡ്ഡിയുടെ രാജി പ്രഖ്യാപനം.
ഉപമുഖ്യമന്ത്രിയോട് ഉടക്ക്
എഴ് തവണ എഎൽഎ ആയിരുന്ന നേതാവാണ് രാമലിംഗ റെഡ്ഡി. ബെംഗളൂരുവിൽ നിന്നുള്ള നേതാവാണ് അദ്ദേഹം. 2015ൽ നടന്ന ബിബിഎംപി തിരഞ്ഞെടുപ്പിൽ ജെഡിഎസിനെയും സ്വതന്ത്രന്മാരെയും അനുനയിപ്പിച്ച് ഒപ്പം നിർത്തിയത് രാമലിംഗ റെഡ്ഡിയായിരുന്നു. ബെംഗളൂരു വികസന വകുപ്പ് ഉപമുഖ്യമന്ത്രി കൂടിയായ ജി പരമേശ്വരയ്ക്ക് നൽകിയതിൽ രാമലിംഗ റെഡ്ഡിക്ക് കടുത്ത എതിർപ്പുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിന് പുറത്ത് നിന്നൊരാൾക്ക് ഈ വകുപ്പ് നൽകരുതെന്നായിരുന്നു രാമലിംഗ റെഡ്ഡിയുടെ ആരോപണം. മാത്രമല്ല പല വികസന പ്രവർത്തനങ്ങളും മുടങ്ങിയതായും രാമലിംഗ റെഡ്ഡി ആരോപണം ഉന്നയിച്ചിരുന്നു.
മന്ത്രിസ്ഥാനം ഇല്ല
2018ൽ സഖ്യ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡിക്ക് മന്ത്രിപദവി ലഭിച്ചില്ല. മാത്രമല്ല അടുത്തിടെ നടന്ന മന്ത്രിസഭാ പുനസംഘടനയിൽ സ്വതന്ത്ര്യ എംഎൽഎമാരായ എച്ച് നാഗേഷിനെയും ആർ ശങ്കറിനെയും അനുനയിപ്പിക്കാനായി കുമാരസ്വാമി ഇരുവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ രാമലിംഗ റെഡ്ഡി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സ്വതന്ത്ര്യ എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ബിജെപിക്കൊപ്പമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അനുനയ നീക്കം
നിലവിൽ ജി പരമേശ്വരയുടെ ബെംഗളൂരു വികസന വകുപ്പും ഉപമുഖ്യമന്ത്രി സ്ഥാനവും രാമലിംഗ റെഡ്ഡിക്ക് നൽകിയേക്കുമെന്ന് സൂചനയുണ്ട്. എന്നാൽ താൻ മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് രാമലിംഗ റെഡ്ഡി അവകാശപ്പെടുന്നത്. രാമലിംഗ റെഡ്ഡി അടക്കം 16 എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. എന്നാൽ രാജിക്കത്ത് കൈമാറിയ ശേഷം മറ്റ് എംഎൽഎമാർ മുംബൈയിലേക്ക് പോയെങ്കിലും രാമലിംഗ റെഡ്ഡി ബെംഗളൂരുവിൽ തുടരുകയായിരുന്നു. ഞാൻ ബെംഗളൂരു വിട്ട് എവിടെയും പോയിട്ടില്ല, എപ്പോൾ വേണമെങ്കിലും എന്നെ ബന്ധപ്പെടാം. കെസി വേണുഗോപാലും, മല്ലികാർജ്ജൻ ഖാർഗെയും കുമാരസ്വാമിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബിജെപി നേതാക്കളുമായും സംസാരിച്ചു. എന്നാൽ തന്റെ തീരുമാനത്തിന് പിന്നിൽ ബിജെപിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
കോൺഗ്രസ് വിടില്ല
എംഎൽഎ സ്ഥാനം രാജിവെച്ചാലും കോൺഗ്രസിൽ തുടരുമെന്നും രാമലിംഗ റെഡ്ഡി വ്യക്തമാക്കി. വിമത എംഎൽഎമാർ രാജി തീരുമാനം പിൻവലിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് ശ്രമം. വിമത എംഎൽഎമാരോട് വൈകിട്ട് ആറ് മണിക്കുളളിൽ സ്പീക്കറെ നേരിട്ട് ചെന്ന് കാണണമെന്നാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ രാജിക്കാര്യത്തിൽ പെട്ടെന്ന് തീരുമാനം എടുക്കാനാകില്ലെന്നും കൂടുതൽ സമയം വേണമെന്നുമാണ് സ്പീക്കറുടെ നിലപാട്. സുപ്രീം കോടതിയുടെ ഇടപെടൽ കൂടി ഉണ്ടായ സാഹചര്യത്തിൽ തൽക്കാലം രാജി വയ്ക്കേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി കുമാരസ്വാമി.