18 മാസത്തിനിടെ 185 കോടിയുടെ ആസ്തി... കര്‍ണാടകത്തിലെ വിമത എംഎല്‍എയുടെ സ്വത്ത് വര്‍ധന ഇങ്ങനെ
ബംഗളൂരു: കര്‍ണാടകത്തില്‍ എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കുന്നതില്‍ കുതിരക്കച്ചവടം നടന്നെന്ന് തെളിയുന്നു. കര്‍ണാടകത്തിലെ ഏറ്റവും ധനവാനായ രാഷ്ട്രീയ നേതാവ് എംടിബി നാഗരാജ് ആസ്തിയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 100 കോടിയിലധികം രൂപയുടെ വര്‍ധനവാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നത്. ഇത് കൂറുമാറിയതിലൂടെ ലഭിച്ചതെന്നാണ് സൂചന. മറ്റ് ബിസിനസുകളില്‍ നിന്ന് ഇത്ര ചെറിയ കാലയളവിനുള്ളില്‍ ഇത്രയും പണം ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്.
അതേസമയം നിര്‍ണായക വെളിപ്പെടുത്തലുമായി വിമത എംഎല്‍എയായിരുന്ന രമേശ് ജാര്‍ക്കിഹോളി രംഗത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് നേതാക്കളെ ബിജെപിയിലെത്തിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെയും ജെഡിഎസ്സിനെയും പിളര്‍ത്താനാണ് ബിജെപി ശ്രമിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിമതരില്‍ റോഷന് ബേഗ് ഒഴികെയുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
കോടീശ്വരനായ നാഗരാജ്
കര്‍ണാടകത്തിലെ കോടീശ്വരനായ വിമത എംഎല്‍എ എംടിബി നാഗരാജിന്റെ ആസ്തി കഴിഞ്ഞ 18 മാസത്തിനിടെ 185.7 കോടി രൂപയാണ് വര്‍ധിച്ചത്. ഇത് നാഗരാജിന്റെ സത്യവാങ്മൂലത്തില്‍ നിന്നാണ് തെളിഞ്ഞത്. ഹോസ്കോട്ടെയില്‍ സ്ഥാനാര്‍ത്ഥിയാണ് നാഗരാജ്. ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന നാഗരാജ് ഓഗസ്റ്റ് രണ്ടിനും ഏഴിനുമിടയില്‍ 48 കോടി രൂപ ലഭിച്ചതായി പറയുന്നുണ്ട്. ഇത് മൊത്തം സ്വത്തിന്റെ 25.84 ശതമാനമാണ്.
മൊത്തം സമ്പാദ്യം
നാഗരാജിനും ഭാര്യ ശാന്താകുമാരിക്കും മൊത്തം ആസ്തി 1201.50 കോടി രൂപയാണ്. 2018 മെയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നതിനേക്കാള്‍ 15.5 ശതമാനം സ്വത്തിന്റെ വര്‍ധനവാണ് നാഗരാജിന്റെ കുടുംബം ഉണ്ടാക്കിയിരിക്കുന്നത്. 2018നും 2019നും ഇടയില്‍ 104.53 കോടിയുടെ വര്‍ധനവാണ് മൂവബിള്‍ അസറ്റില്‍ ഉണ്ടായിരിക്കുന്നത്. ഭാര്യയുടേത് 44.95 കോടി രൂപയാണ്. എന്നാല്‍ ഇത്രയും പണം കുറഞ്ഞ കാലയളവില്‍ നാഗരാജിന് ലഭിച്ചത് ബിജെപിയില്‍ നിന്നാണെന്ന് നേതാക്കള്‍ പറയുന്നു.
50 കോടി ലഭിച്ചു
നാഗരാജിന് കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറാന്‍ 50 കോടിയാണ് നല്‍കിയതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. നാഗരാജും ഡോ കെ സുധാകറും ഒരുമിച്ചാണ് രാജി വെച്ചത്. സുധാകര്‍ പിന്‍വലിച്ചാല്‍ താനും രാജി പിന്‍വലിക്കാന്‍ തയ്യാറാണെന്നാണ് നാഗരാജ് പറഞ്ഞിരുന്നത്. സുധാകറാണ് ഇതിന്റെ സൂത്രധാരനെന്ന് സൂചനയുണ്ട്. ജൂലായ് 26ന് യെഡിയൂരപ്പ മുഖ്യമന്ത്രിയായി ചുമതല ഏറ്റ ശേഷം 15 തവണയായി നാഗരാജിന്റെ അക്കൗണ്ടില്‍ പണമെത്തിയെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നു. ആദ്യ ഘഡുവായി 13.91 കോടി രൂപയാണ് ലഭിച്ചത്. പിന്നീട് പല അക്കൗണ്ടുകളില്‍ നിന്ന് നിരവധി പലതവണയായിട്ടാണ് പണം എത്തിയത്.
ജാര്‍ക്കിഹോളിയുടെ വെളിപ്പെടുത്തല്‍
കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതി തയ്യാറാക്കിയത് താനാണെന്ന് രമേശ് ജാര്‍ക്കിഹോളി വെളിപ്പെടുത്തി. ഗോഖക്കില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അദ്ദേഹം. താന്‍ യെഡിയൂരപ്പയെ കണ്ട ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. കേന്ദ്ര മന്ത്രി അമിത് ഷാ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുരളീധര്‍ റാവു എന്നിവ ഓപ്പറേഷന് താമരയ്ക്ക് നിര്‍ദേശം നല്‍കിയെന്നും, താനത് നടപ്പാക്കിയെന്നും ജാര്‍ക്കിഹോളി പറഞ്ഞു.
തന്ത്രം ഇങ്ങനെ
ബിജെപി എംപി വി ശ്രീനിവാസ് പ്രസാദാണ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ഓഫറുമായി ആദ്യം സമീപിച്ചത്. പിന്നീടാണ് യെഡിയൂരപ്പ കളത്തില്‍ ഇറങ്ങിയതെന്ന് ജാര്‍ക്കിഹോളി പറഞ്ഞു. ഇക്കാര്യം ജെഡിഎസ് സംസ്ഥാന അധ്യക്ഷനായിരുന്ന എച്ച് വിശ്വനാഥും സ്ഥിരീകരിച്ചു. വിശ്വനാഥിന്റെ സുഹൃത്താണ് ശ്രീനിവാസ പ്രസാദ്. സിദ്ധരാമയ്യയുമായി ഇവര്‍ക്കുള്ള പ്രശ്നമാണ് സര്‍ക്കാരിനെ വീഴ്ത്താനുള്ള പ്രധാന കാരണമായത്. ഇവര്‍ രണ്ടുപേരും കോണ്‍ഗ്രസ് വിട്ട് വ്യത്യസ്ത പാര്‍ട്ടികളില്‍ ചേരുകയായിരുന്നു. സിദ്ധരാമയ്യ ഇവരുടെ രാഷ്ട്രീയ കരിയര്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം.
കാരണം ഇതാണ്
ശ്രീനിവാസ് പ്രസാദ് നീക്കങ്ങള്‍ തുടങ്ങിയതിന് പിന്നാലെ യെഡിയൂരപ്പ എംഎല്‍എമാരെ നേരിട്ട് വിളിക്കാന്‍ തുടങ്ങി. ശ്രീനിവാസ് വിളിച്ചത് കൊണ്ട് മാത്രമാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് വിശ്വനാഥ് പറയുന്നു. സിദ്ധരാമയ്യ ജെഡിഎസ് വിട്ടപ്പോള്‍ ഏഴ് എംഎല്‍എമാരെ ഒപ്പം കൊണ്ടുപോയിരുന്നു. അത് തന്നെയാണ് താനും ചെയ്തത്. ജെഡിഎസ്സിന്റെയും കോണ്‍ഗ്രസിന്റെയും ജാതി രാഷ്ട്രീയത്തില്‍ മനം മടുത്താണ് ബിജെപിയില്‍ ചേര്‍ന്നതെന്നും വിശ്വനാഥ് വ്യക്തമാക്കി.
യെഡിയൂരപ്പ പറഞ്ഞത്
മുംബൈ റിസോര്‍ട്ടില്‍ വിമത എംഎല്‍എമാര്‍ താമസിച്ചപ്പോള്‍ അവരുമായി ഒരു ബിജെപി നേതാവ് പോലും ബന്ധപ്പെട്ടിട്ടില്ലെന്നായിരുന്നു യെഡിയൂരപ്പ അവകാശപ്പെട്ടത്. വിമത നീക്കത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ജഗദീഷ് ഷെട്ടാര്‍ അടക്കമുള്ള നേതാക്കള്‍ എംഎല്‍എമാരുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തിയാണ് ഇവരെ കൂറുമാറ്റിച്ചതെന്ന് തെളിഞ്ഞിരിക്കുകയാണ്. വന്‍ നേട്ടങ്ങള്‍ ഓരോ എംഎല്‍എയ്ക്കും ലഭിച്ചെന്ന് ഉറപ്പാണ്. ഇവരുടെ സത്യവാങ്മൂലത്തില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
കർണാടകയിൽ
ബിജെപി
എംഎൽഎ
കോൺഗ്രസിൽ
ചേർന്നു;
വിമതർക്ക്
സീറ്റ്
നൽകിയതിൽ
പ്രതിഷേധം
ശക്തം