ബിജെപി പാലംവലിച്ചെന്ന് വിമതര്‍; കര്‍ണാടകയില്‍ വീണ്ടും വിമതരുടെ യോഗം; ഓടിയെത്തി യെഡിയൂരപ്പ
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെ കൂടെ ചേര്‍ത്ത ബിജെപി കര്‍ണാടകത്തില്‍ വെട്ടിലാകുന്നു. വിമതരെ സ്ഥാനാര്‍ഥികളാക്കി ബിജെപി നടത്തിയ നീക്കം വിജയിച്ചെങ്കിലും വിമതരിലെ രണ്ടു പ്രമുഖര്‍ തോറ്റതാണ് പുതിയ പ്രതിസന്ധി. ഇവര്‍ക്ക് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, ജയിച്ച 11 വിമതര്‍ക്കും മന്ത്രിപദവി നല്‍കുന്നതും ബിജെപിക്ക് വെല്ലുവിളിയാണ്.
ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ പിന്തുണയ്ക്കുന്നവര്‍ കഴിഞ്ഞദിവസം പ്രകടനം നടത്തി. അതിനിടെയാണ് വിമതര്‍ 15 പേര് യോഗം ചേര്‍ന്നത്. ഇവര്‍ വീണ്ടും കാലുമാറുമോ എന്ന ആശങ്ക പരന്നു. ഉടനെ മുഖ്യമന്ത്രി യെഡിയൂരപ്പ വിമതരുമായി ചര്‍ച്ച നടത്തി. അദ്ദേഹം അധികം വൈകാതെ ദില്ലിയിലേക്ക് പുറപ്പെടും. വിശദാംശങ്ങള്‍...
യെഡിയൂരപ്പ വാക്കു കൊടുത്തു
ജയിക്കുന്ന എല്ലാ വിമതരെയും മന്ത്രിയാക്കുമെന്ന് യെഡിയൂരപ്പ വാക്കു കൊടുത്തിരുന്നു. വാക്ക് പാലിക്കുമെന്ന മുഖ്യമന്ത്രി ഇപ്പോഴും പറയുന്നു. അതേസമയം ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ മന്ത്രിപദവിക്ക് വേണ്ടി അടിവലികള്‍ തുടങ്ങിയിട്ടുണ്ട്.
തോറ്റ വിമതരുടെ കാര്യം
അതിനിടെ രണ്ട് വിമതര്‍ പരാജയപ്പെട്ടു. ഹുന്‍സൂരില്‍ എച്ച് വിശ്വനാഥും ഹോസ്കോട്ടെയില്‍ എംടിബി നാഗരാജുമാണ് തോറ്റത്. ഇവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ 15 വിമതരും യോഗം ചേര്‍ന്നു.
യെഡിയൂരപ്പ ഇടപെട്ടു
വിമതരുടെ യോഗം സര്‍ക്കാരിനെതിരായ നീക്കമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. യെഡിയൂരപ്പ നാഗരാജിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തി. തോറ്റ വിമതരെ എംഎല്‍സി ആക്കിയേക്കുമെന്നാണ് സൂചനകള്‍. ഇതിനെതിരെ ബിജെപിയില്‍ ഒരു വിഭാഗം രംഗത്തുണ്ട്.
മുഖ്യമന്ത്രി ദില്ലിയിലേക്ക്
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വാങ്ങിയ ശേഷം കര്‍ണാടകത്തിലെ മന്ത്രിസഭാ വികസനം നടത്താമെന്നാണ് യെഡിയൂരപ്പയുടെ തീരുമാനം. അദ്ദേഹം ഉടന്‍ ദില്ലിയിലേക്ക് പുറപ്പെടും. അമിത് ഷാ, ജെപി നദ്ദ എന്നിവരുമായി ചര്‍ച്ച നടത്തുകയാണ് ലക്ഷ്യം.
നാഗരാജിന്റെ കാര്യം കഷ്ടം
കോണ്‍ഗ്രസ് വിമതനായിരുന്ന നാഗരാജിന്റെ കാര്യമാണ് കഷ്ടം. അദ്ദേഹം കുമാരസ്വാമി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. വിമതനാകുകയും രാജിവയ്ക്കുകയും ചെയ്തതോടെ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചു. പക്ഷേ പരായപ്പെട്ടു. ഇതോടെ യെഡിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിയാകാനുള്ള സാധ്യത മങ്ങി. വാക്ക് പാലിക്കുമെന്നാണ് യെഡിയൂരപ്പ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
ഭിന്നത രൂക്ഷം
ബെംഗളൂരുവിലെ ഹോട്ടലിലാണ് വിമത എംഎല്‍എമാരും അവരുടെ പ്രധാന അനുയായികളും യോഗം ചേര്‍ന്നത്. തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ബിജെപി നേതൃത്വത്തെ ബോധ്യപ്പെടുത്തുകയാണ് അവര്‍. അതേസമയം, കര്‍ണാടക ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നതും യെഡിയൂരപ്പയ്ക്ക് വെല്ലുവിളിയാണ്.
ബിജെപി പാലംവലിച്ചെന്ന് നാഗരാജ്
നാഗരാജ് മല്‍സരിച്ച ഹോസ്കോട്ടെയില്‍ ജയിച്ചത് സ്വതന്ത്രനാണ്. ബിജെപി എംപി ബിഎന്‍ ബച്ച ഗൗഡയുടെ മകന് ശരത് ബച്ച ഗൗഡയാണ് ജയിച്ചത്. ബിജെപി എംപി മകന് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും നാഗരാജ് യെഡിയൂരപ്പയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
17 വിമതര്‍ ഇപ്പോഴും ഒറ്റക്കെട്ട്
17 വിമത നേതാക്കള്‍ ഇപ്പോഴും ഒറ്റക്കെട്ടാണെന്ന് യശ്വന്ത്പൂര്‍ എംഎല്‍എ എസ്ടി സോമശേഖര്‍ പറഞ്ഞു. അദ്ദേഹം വിശ്വനാഥുമായി ചര്‍ച്ച നടത്തി. വിശ്വനാഥിനും നാഗരാജിനും ഒപ്പം നിലയുറപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യെഡിയൂരപ്പ തങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നണാണ കരുതുന്നതെന്നും സോമശേഖര്‍ പറഞ്ഞു.
മന്ത്രിസഭയില്‍ പരമാവധി 34 പേര്
മുഖ്യമന്ത്രി ഉള്‍പ്പെടെ 34 അംഗങ്ങളെയാണ് മന്ത്രിസഭയില്‍ പരമാവധി ഉള്‍പ്പെടുത്താന്‍ സാധിക്കുക. നിലവില്‍ 18 പേര് മന്ത്രിസഭയിലുണ്ട്. ജയിച്ച വിമതര്‍ 11 പേരാണ്. ബാക്കി അഞ്ചു പേരെ കൂടി മന്ത്രിയാക്കാം. എന്നാല്‍ അതിലേറെ ബിജെപി നേതാക്കള്‍ മന്ത്രിപദവി സ്വപ്നം കണ്ട് പ്രവര്‍ത്തനം തുടങ്ങിയതാണ് യെഡിയൂരപ്പ നേരിടുന്ന പ്രധാന വെല്ലുവിളി. തിപ്പറെഡ്ഡിയുടെ അനുയായികള്‍ പ്രകടനം നടത്തിയത് ബിജെപിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കോണ്‍ഗ്രസിലെ പ്രതിസന്ധി
അതേസമയം, കോണ്‍ഗ്രസിലും ചില പ്രതിസന്ധികള്‍ നേരിടുന്നത്. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും പിസിസി അധ്യക്ഷന്‍ ഗുണ്ടു റാവുവും രാജിവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി. ഈ പദവികള്‍ നേടിയെടുക്കാന്‍ ഒട്ടേറെ നേതാക്കള്‍ ചരടുവലി തുടങ്ങിയെന്നാണ് വിവരം.
രമേഷും ശിവകുമാറും എത്തിയേക്കും
സിദ്ധരാമയ്യയുടെയും ഗുണ്ടുറാവുവിന്റെയും രാജി എഐസിസി അംഗീകരിക്കില്ലെന്നാണ് സൂചന, ജി പരമേശ്വര, ലിംഗായത്ത് നേതാവ് എച്ച്കെ പാട്ടീല്‍ എന്നിവര്‍ രണ്ടു പദവികളിലും നോട്ടമിട്ട് ശ്രമം തുടങ്ങിക്കഴിഞ്ഞു. മുന്‍ സ്പീക്കര്‍ കെആര്‍ രമേഷ് കോണ്‍ഗ്രസ് കക്ഷി നേതാവായും ഡികെ ശിവകുമാര്‍ പിസിസി അധ്യക്ഷ പദവിയിലുമെത്തുമാണ് റിപ്പോര്‍ട്ടുകള്‍.