കർണാടകത്തിൽ രണ്ടാമത്തെ കൊറോണ മരണം: മരിച്ചത് 70കാരിയെന്ന് സ്ഥിരീകരണം!! മകനൊപ്പം മക്കയിൽ നിന്നെത്തി
ബെംഗളൂരു: കർണാടകത്തിൽ ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. മക്കയിൽ നിന്ന് മടങ്ങിയെത്തിയ 70കാരിയാണ് മരിച്ചത്. കർണ്ണാടക ആരോഗ്യവകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കൊറണ രോഗബാധിതനായ മകനൊപ്പം സൌദിയിൽ നിന്ന് മാർച്ച് 14നാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. കർണാടകത്തിലെ ചിക്കബെല്ലാപുര സ്വദേശികളാണ് ഇവർ. വിദേശത്തുനിന്ന് തിരിച്ചെത്തിയ 70കാരിക്ക് നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു.
കൊറോണ ബോധവല്ക്കരണത്തിന് മമത തന്നെ മുന്നിട്ടിറങ്ങി; സാമൂഹ്യ അകലം പാലിക്കേണ്ടതിങ്ങനെ
കൊറോണ വൈറസ് സ്ഥിരീകരിച്ച മല്ലികാ ഭായ് മരണത്തിന് ബുധനാഴ്ച കീഴടങ്ങിയതായി മെഡിക്കൽ എഡ്യൂക്കേഷൻ മന്ത്രി കെ സുധാകറാണ് സ്ഥിരീകരിച്ചത്. സർക്കാർ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിനാൽ ജനങ്ങളോട് വീടുകളിൽ തന്നെ തുടരാനും മന്ത്രി നിർദേശിച്ചിരുന്നു.
55 പേർക്ക് രോഗം സ്ഥിരീകരിച്ചു
വ്യാഴാഴ്ച രാവിലെ വരെ 55 പേർക്കാണ് കർണാടകത്തിൽ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ബെംഗളൂരുവിലാണ്. 35 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദക്ഷിണ കന്നഡ ജില്ലയിൽ അഞ്ച് പേർക്കും മൈസൂരു, ഉത്തര കന്നഡ എന്നിവിടങ്ങളിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചിക്കബെല്ലാപുര, കലബുറഗി ജില്ലകളിലായി മൂന്ന് കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിരുന്നു. കൊഡഗ്, ധർവാഡ്, ധവംഗരേ, ഉഡുപ്പി, എന്നീ ജില്ലകളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ച് 10ന് കർണാടകത്തിലെ കലബുറഗിയിലാണ് ഇന്ത്യയിൽ ആദ്യത്തെ കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നത്. സൌദിയിൽ നിന്ന് തിരിച്ചെത്തിയ 70 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൾക്കും രോഗിയെ ചികിത്സിച്ച മെഡിക്കൽ വിദ്യാർത്ഥിക്കും പിന്നീട് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സാമൂഹിക വ്യാപനം
കർണാടകത്തിൽ സാമൂഹിക വ്യാപനം റിപ്പോർട്ട് ചെയ്തത് മൈസരൂ സ്വദേശിയിലാണ്. മൈസുരു സ്വദേശിയായ 35കാരനാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് കർണാടക മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. ഇയാൾ ഇതിന് മുമ്പ് വിദേശ രാജ്യങ്ങളോ രോഗബാധിത പ്രദേശങ്ങളോ സന്ദർശിച്ചിട്ടില്ല. എന്നാൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ജീവനക്കാരനായ ഇദ്ദേഹം നിരവധി ഹെൽത്ത് കെയർ പ്രൊഫഷണലുകളുമായി ബന്ധം പുലർത്തിയിട്ടുണ്ട്. ഇയാൾ മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇയാളുടെ അഞ്ച് പ്രൈമറി കോണ്ടാക്ടുകൾ കണ്ടെത്തിയ ആരോഗ്യ വകുപ്പ് ഇവരെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ബിഎംടിസി സർവീസ്
വ്യാഴാഴ്ച മുതൽ ബിഎംടിസി അവശ്യ സർവീസുകൾക്കായി 180 ബസുകൾ നിരത്തിലിറക്കി സർവീസ് നടത്തിവരുന്നുണ്ട്. ബെസ്കോം, ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ്, ബിബിഎംപി, ആരോഗ്യ രംഗത്തെ പ്രവത്തകർ, സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ പ്രവർത്തിക്കുന്നവർ, നഴ്സുമാർ, വാർഡ് ബോയ്, ഫാർമസി ജീവനക്കാർ, ബാങ്ക് ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, രക്തദാതാക്കൾ എന്നിവർക്ക് വേണ്ടിയാണ് ബസ് സർവീസ്.
നടപടിക്ക് നിർദേശം
ആരോഗ്യ വകുപ്പ് ജീവനക്കാർ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരെ വീടുകളിൽ നിന്ന് ഇറക്കിവിടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ വിവേചനം കാണിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു.
രോഗബാധിതർ 649
ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 649ലെത്തി നിൽക്കുകയാണ്. മരിച്ചവരുടെ എണ്ണം 13 ആവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43 പുതിയ കേസുകളും നാല് മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഓരോരുത്താരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ജമ്മു കശ്മീരിൽ കൊറോണ സ്ഥിരീകരിച്ച ഒരാളും മരിച്ചിരുന്നു. ആരോഗ്യമന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം മഹാരാഷ്ട്രയിൽ മൂന്ന് പേരും ഗുജറാത്തിൽ രണ്ട് പേരുമാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. മധ്യപ്രദേശ്, തമിഴ്നാട്, കർണാടക, പഞ്ചാബ്, ദില്ലി, ഹിമാചൽ പ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഓരോരത്തർ വീതവുമാണ് മരിച്ചിട്ടുള്ളത്.