കോണ്‍ഗ്രസിന്‍റെ റെയ്ഡില്‍ ബിജെപി മാത്രമല്ല നാട്ടുകാരും ഞെട്ടി; മന്ത്രി രാജി വെക്കണമെന്ന് സിദ്ധരാമയ്യ
ബെംഗളൂര്‍: ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് നോക്കുമ്പോള്‍ കര്‍ണാടകയിലെ കൊറോണ വൈറസ് ബാധയുടെ വ്യാപ്തി അത്ര ഭീതിതമല്ല. 606 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രാജ്യത്തെ ആദ്യത്തേത് ഉള്‍പ്പടെ 25 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശക്തമായ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെങ്കിലും പല വീഴ്ചകളും തെറ്റുകളും സര്‍ക്കാറ്‍ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നത്.
രാഷ്ട്രീയ പക്ഷപാതിത്വം
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദാരിദ്ര രേഖകര്‍ക്ക് താഴെ ഉള്ളവര്‍ക്ക് ഭക്ഷണവും റേഷനും എത്തിക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ ബിജെപി തികഞ്ഞ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡികെ ശിവകുമാര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
സന്നദ്ധ സേവനത്തിനായി
ലോക്ക് ഡൗണ്‍ സമയത്ത് ഭക്ഷണവും റേഷനും വീടുകളിലെത്തിച്ച് നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്തിരുന്നു. രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിായി ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് ബിജെപി സര്‍ക്കാര്‍ എല്ലായിടത്തും സന്നദ്ധ സേവനത്തിനായി തിരഞ്ഞെടുത്തതെന്നായിരുന്നു ഡികെ ശിവകുമാറിന്‍റെ ആരോപണം.
സാഹചര്യം പ്രയോജനപ്പെടുത്താൻ
ചില ബിജെപി പ്രവർത്തകർ ലോക്ക് ഡൗണ്‍ സാഹചര്യം പ്രയോജനപ്പെടുത്താൻ പുറപ്പെട്ടിരിക്കുകയാണ്. ആർഎസ്‌എസിന്റെ പേരിൽ അവർ സംഭാവന പിരിക്കുകയാണ്. അഞ്ച് കിലോ അരി, പഞ്ചസാര, എണ്ണ, ഉപ്പ് എന്നിവ കൂലിപ്പണിക്കാർക്കും ഉപജീവനമാർഗം നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്കും നൽകുന്നുണ്ട്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് ഇത് വീടുകളില്‍ എത്തിക്കുന്നത്. ഇതിനെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.
റെയ്ഡ്
ഇതിന് പിന്നാലെ യെഡിയൂരപ്പ സര്‍ക്കാറിനെ അമ്പരിപ്പിക്കുന്ന പ്രവര്‍ത്തിയായിരുന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ഒരു ഭക്ഷ്യ ഗോഡൗണ്‍ കോണ്‍ഗ്രസുകാര്‍ റെയ്ഡ് ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.
ബിജെപി ചിഹ്നം
ബിജെപി ചിഹ്നം പതിച്ച നിരവധി ചാക്കുകളിലാണ് റേഷന്‍ അരി കണ്ടെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരിച്ചാക്കുകള്‍ പിടിച്ചെടുക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. റേഷന്‍ അരിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് പിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു.
മന്ത്രി രാജിവെക്കണം
സംഭവത്തില്‍ വനിതാ ശിശുവികസന മന്ത്രി ശശികല ജോല്ലെ രാജി വെയ്ക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. ദരിദ്രക്കുള്ള റേഷന്‍ വിഹിതം ബിജെപിയുടെ പേരിലാക്കി മറിച്ചു നല്‍കാന്‍ ശ്രമിച്ചതില്‍ മുഖ്യമന്ത്രി യെഡിയൂരപ്പക്ക് നേരിട്ട് ഉത്തരവാദിത്തം ഉണ്ടെന്നും മുന്‍ സംസ്ഥാന മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.
ആരോപണം തള്ളി ബിജെപി
അതേസമയം, റേഷന്‍ അരി പാര്‍ട്ടിയുടെ പേരിലാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളെ തള്ളി ബിജെപി നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാനത്തെ ഒരു വനിതാ സ്വാശ്രയ സംഘം നടത്തുന്ന റേഷൻ പാക്കിംഗ് കേന്ദ്രത്തിലേക്ക് കോൺഗ്രസ് നേതാക്കൾ അതിക്രമിച്ച് കയറുകയായിരുന്നെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
ഒരേ ഏജന്‍സി
ഒരു പ്രാദേശിക ബിജെപി നേതാവ് സ്വന്തം പണം ഉപയോഗിച്ച് വിതരണം ചെയ്യുന്ന റേഷനാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടെടുത്തു എന്ന് പറയുന്നത്. സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ പാക്ക് ചെയ്യുന്ന അതേ ഏജൻസിയാണ് ഈ റേഷൻ വിഹിതവും പാക്ക് ചെയ്തിരുന്നതെന്നും ബിജെപി നേതാവ് അശ്വത് നാരായണൻ പറഞ്ഞു. "
പ്രതിഷേധം ശക്തമാക്കും
എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അരിച്ചാക്കുകള്‍ പ്രധാനമന്ത്രിക്ക് അയച്ചു കൊടുക്കുമെന്ന് ഡികെ ശിവകുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ അംഗന്‍വാഡികളിലേക്ക് നല്‍കുന്നതിന് വേണ്ടിയുള്ള അരിയാണ് സര്‍ജാപൂരിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു
ഒരു കോടി രൂപ
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മടങ്ങുന്ന സ്വന്തം തൊഴിലാളികളിൽ നിന്നും ഇരട്ടി യാത്രാക്കൂലി ഈടാക്കിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരേയും വലിയ പ്രതിഷേധമാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിനായി ഒരു കോടി രൂപ കർണാടക ആർടിസിക്ക് ഡികെ ശിവകുമാർ നൽകിയതോടെ വിഷയം കൂടുതല്‍ ശ്രദ്ധേയമായി.
പിന്നാലെ സൗജന്യം
ഇതിന് പിന്നാലെ തൊഴിലാളികൾക്ക് വീടുകളിലേക്ക് മടങ്ങാൻ സൗജന്യ യാത്ര സർക്കാർ ഒരുക്കിയതായി മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ലഭ്യമാകുക. യാത്രയുടെ എല്ലാ ചെലവും സർക്കാർ തന്നെ വഹിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.
ബിജെപി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരും; ചൗഹാന്‍ ഉപതിരഞ്ഞെടുപ്പ് അതീജീവിക്കില്ലെന്ന് കമല്‍നാഥ്