കർണാടക ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ നേർക്കുനേർ, ഷിമോഗയിൽ അഭിമാനപ്പോരാട്ടം
ഷിമോഗ: മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമ സഭാ സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞടുപ്പാണ് കർണാടകയിൽ നടക്കാനിരിക്കുന്നത്. ജെഡിഎസ്- കോൺഗ്രസ് സർക്കാരിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉയർത്തുന്നതാണ് തിരഞ്ഞെടുപ്പ്. ഷിമോഗ, ബെല്ലാരി, മാണ്ഡ്യ ലോക്സഭാ സീറ്റുകളിലേക്കും ജമാഖണ്ഡി, രാമനഗര എന്നീ നിയമസഭാ സീറ്റുകളിലേക്കും നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ് നടക്കുക.
ഷിമോഗയിലെ ലോക്സഭാ സീറ്റിലേക്കുള്ള മത്സരമാണ് ഏറ്റവും ശ്രദ്ധേയം. കർണാടകയിലെ പ്രമുഖ നേതാക്കളുടെ ഇളമുറക്കാരാണ് ഇവിടെ നേർക്കുനേർ പോരിനിറങ്ങുന്നത്. കർണാടക ഭരിച്ച മൂന്ന് മുഖ്യമന്ത്രിമാരുടെ പുത്രന്മാരാണ് ഷിമോഗയിലെ സ്ഥാനാർത്ഥികൾ. അതുകൊണ്ട് തന്നെ ഷിമോഗ മണ്ഡലം അഭിമാനപ്രശ്നം കൂടിയാണ്.
മക്കൾ പോരാട്ടം
നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷനും കർണാടകയുടെ മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര, കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന എസ് ബെംഗാരപ്പയുടെ മകൻ മധു ബെംഗാരപ്പയാണ് കോൺഗ്രസ് പിന്തുണയോടെ ജെഡിഎസ് സ്ഥാനാർത്ഥിയാകുന്നത്. ജനതാദൾ മുഖ്യമന്ത്രിയായിരുന്ന ജെ എച്ച് പട്ടേലിന്റെ മകൻ മഹിമ പട്ടേലാണ് ജെഡിയു ടിക്കറ്റിൽ മത്സരിക്കുന്നത്. മൂന്ന് പേരും രാഷ്ട്രീയത്തിൽ പ്രവർത്തി പരിചയമുള്ളവരാണെങ്കിലും സ്വന്തം നിലയ്ക്ക് രാഷ്ട്രീയത്തിൽ സ്ഥാനമുറപ്പിക്കാൻ ഇനിയും ആയിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
തിരഞ്ഞെടുപ്പ് വന്നത്
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച യെദ്യൂരപ്പ സ്ഥാനമൊഴിഞ്ഞതോടെയാണ് ഷിമോഗ തിരഞ്ഞെടുപ്പിലേക്ക് എത്തുന്നത്. ബിജെപിയുടെ സിറ്റിംഗ് സീറ്റിലേക്ക് മത്സരിക്കാൻ പ്രധാന നേതാക്കളൊന്നും താൽപര്യം കാണിക്കുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. യെദ്യൂരപ്പയുടെ മകനും മുൻ എംപിയുമായ രാഘവേന്ദ്രയും മുൻ എംഎൽഎയും ബെംഗാരപ്പയുടെ മകനുമായ മധു ബെംഗാരപ്പയും തമ്മിലാണ് പ്രധാനപോരാട്ടം.
കുടുംബപ്പോര്
2009ൽ ബെംഗാരപ്പ തന്നെ യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്രക്കെതിരെ പോരാട്ടത്തിനിറങ്ങിയിരുന്നു. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനിറങ്ങിയ ബെംഗാരപ്പ 52,000 വോട്ടിന് തോൽവി സമ്മതിക്കുകയായിരുന്നു. ബെംഗാരപ്പയുടെ മരണശേഷം 3 വർഷങ്ങൾക്ക് ശേഷം 2014ൽ 3.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യെദ്യൂരപ്പയും ഷിമോഗയിൽ എതിരാളികളെ തറപറ്റിച്ചു.
മധു ബെഗാരപ്പയ്ക്ക് പ്രതീക്ഷ
കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന മധും ബെംഗാരപ്പയ്ക്ക് മണ്ഡലത്തിൽ ജയ സാധ്യത തള്ളിക്കളയാനാവില്ല. ബെംഗാരപ്പയുടെ രാഷ്ട്രീയ പാരമ്പര്യവും മധുവിന് ഗുണം ചെയ്യുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. എന്നാൽ ജാതി സമവാക്യങ്ങൾ നിർണായകമായ മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.
അഭിമാന പോരാട്ടം
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ബിജെപിക്കും ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിനും നിർണായകമാണ്. അതുകൊണ്ട് തന്നെ സഖ്യകക്ഷിയുടെ സ്ഥാനാർത്ഥികളെ തോൽപ്പിക്കുകയെന്നത് യെദ്യൂരപ്പയ്ക്ക് നിർണായകമാകും. തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിൽ വിള്ളലുണ്ടാകുമെന്ന ഉറച്ച വിശ്വാസമാണ് ബിജെപി നേതാക്കൾ പങ്കുവയ്ക്കുന്നത്.
ശക്തി തെളിയിക്കാൻ
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ്- ജെഡിഎസ് ഐക്യം തെളിയിക്കാനുള്ള വേദിയായാണ് ഉപതിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. ജംകാന്തിയിലും ബെല്ലാരിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ ശിവമോഗയിലും മണ്ഡ്യയിലും രാമനഗരയിലും ജെഡിഎസാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. മാണ്ഡ്യയിലെ ജെഡിഎസും കോൺഗ്രസും തമ്മിലുണ്ടായ അഭിപ്രായം വ്യത്യാസങ്ങൾ വോട്ടാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം.
നാലു മാസത്തേയ്ക്ക് വേണ്ടി
അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഈ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കില്ലെന്നായിരുന്നു പ്രതീക്ഷ. വെറും നാലു മാസത്തേയ്ക്ക് വേണ്ടി ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ ആശങ്കയിലും ആശയക്കുഴപ്പത്തിലുമായിരുന്നു പാർട്ടികൾ. ചുരുങ്ങിയ കാലാവധി മാത്രം ഉള്ളതിനാൽ പ്രമുഖ നേതാക്കൾ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ജെഡിഎസ്- കോൺഗ്രസ് സഖ്യത്തിന്റെ ഐക്യമാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.
കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊന്നു.. കൊലപാതകിയെ വേണ്ട എന്ന് കാമുകി.. സഹപ്രവർത്തകയുമായി വിവാഹം!!