അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള ആദ്യ തടങ്കല്‍ കേന്ദ്രവുമായി കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: രാജ്യത്തെ അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കല്‍ കേന്ദ്രങ്ങളൊന്നും പണിതിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി കര്‍ണാടകയിലെ തടങ്കല്‍ കേന്ദ്രം. ബെംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ നെലമംഗലയ്ക്ക് സമീപമാണ് ഈ തടങ്കല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ കേന്ദ്രം തുറന്നതായി സാമൂഹ്യ ക്ഷേമ വകുപ്പ് കമ്മീഷണര്‍ ആര്‍ എസ് പെഡ്ഡപ്പയ്യ പറഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ദില്ലിയിലെ രാംലീല മൈതാനിയില്‍ നടന്ന റാലിയിലാണ് രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങളൊന്നുമില്ലെന്ന് മോദി അറിയിച്ചത്. ദേശീയ പൗരത്വ രജിസ്റ്ററിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങള്‍ രാഷ്ട്രീയത്തില്‍ മതം കലര്‍ത്തി, വലിയ തെറ്റ്, അമ്പരിപ്പിച്ച് ഉദ്ധവ്, ബിജെപിക്ക് മറുപടി ഇങ്ങനെ
ജനുവരിയിലാണ് ഈ കേന്ദ്രം തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടതെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചതിനാല്‍ നിലവില്‍ ഇത് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അനധികൃത കുടിയേറ്റക്കാര്‍ ആരും തന്നെ തടങ്കല്‍ കേന്ദ്രത്തില്‍ എത്തിയിട്ടില്ല. വിദേശ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞ് തടങ്കല്‍ കേന്ദ്രത്തിലേക്ക് അയയ്ക്കുകയാണ് ചെയ്യുക. ഇവരെ പാര്‍പ്പിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തയ്യാറാണെന്ന് പെദ്ദപ്പയ്യ പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഹോസ്റ്റലാണ് തടങ്കല്‍ കേന്ദ്രമായി മാറ്റിയിരിക്കുന്നത്. 24 പേരെ താമസിപ്പിക്കാന്‍ കഴിയുന്ന ആറ് മുറികളും ഒരു അടുക്കളയും സുരക്ഷാ മുറിയും അടങ്ങുന്നതാണ് കെട്ടിടം. കാവല്‍ക്കാര്‍ക്കായി രണ്ട് നിരീക്ഷണ കേന്ദ്രവും മുള്ളു കമ്പി കെട്ടിയ മതില്‍ക്കെട്ടിനകത്തുണ്ട്.
അനധികൃത കുടിയേറ്റക്കാര്‍ക്കായി എല്ലാ ജില്ലകളിലുമായി 35 താല്‍ക്കാലിക തടങ്കല്‍ കേന്ദ്രങ്ങളുള്ളതായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള രണ്ട് അനധികൃത കുടിയേറ്റക്കാരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാര്‍ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. വിദേശ നിയമത്തിലും മറ്റ് നിയമങ്ങളിലുമായി വിവിധ രാജ്യങ്ങളിലെ 866 പേര്‍ക്കെതിരെ 612 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.