ബിജെപി തഴയുമോയെന്ന് വിമതര്‍ക്ക് ആശങ്ക; സമ്മര്‍ദ്ദം ചെലുത്താന്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തി
ബെംഗളൂരു: മുഖ്യമന്ത്രിയായി ബിഎസ് യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച്ചയാവാറായിട്ടും മന്ത്രിസഭ രൂപവത്കരണം നടത്താത്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തുന്നത്. മുന്‍സര്‍ക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാനാവാശ്യപ്പെട്ട് തുടര്‍ച്ചയായി കത്തെഴുതിയിരുന്ന ഗവര്‍ണര്‍ ഇപ്പോള്‍ ഏകാംഗമന്ത്രിസഭയുടെ കീഴില്‍ കഴിയുന്ന ജനങ്ങളുടെ ദുരിതം മനസ്സിലാക്കുന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്.
ആരെന്ന് ചോദിച്ചപ്പോള്‍ ഡോക്ടറെന്ന് മറുപടി; രക്ഷപ്പെടാന്‍ ശ്രീറാം നടത്തിയ 5 ഇടപെടലുകള്‍
ഇത് ജനാധിപത്യമാണോ എകാധിപത്യമാണോയെന്ന് മനസ്സിലാകുന്നില്ല. മുഖ്യന്ത്രയാകാന്‍ തിടുക്കംകാട്ടിയ യെഡിയൂരപ്പ എന്തുകൊണ്ടാണ് മന്ത്രിസഭ രൂപവത്കരണത്തിന് തിടുക്കം കാട്ടാത്തത്. വിവിധ വകുപ്പുകള്‍ക്ക് മന്ത്രിമാരില്ലാത്തത് സംസ്ഥാനത്തിന്‍റെ ഭരണസംവിധാനം നിശ്ചലമായിരിക്കുകയാണെന്നും സിദ്ധരമായ്യ ആരോപിച്ചു. വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ ഉടന്‍ തന്നെ മന്ത്രിസഭ രൂപവത്കരണം നടത്തുമെന്നാണ് യെഡിയൂരപ്പ വ്യക്തമാക്കിയത്. ഇതിനിടയില്‍ വിമതില്‍ ചിലര്‍ ഇന്നലെ യെഡിയൂരപ്പയുമായി ചര്‍ച്ച നടത്തി. വിശദാംശങ്ങള്‍ ഇങ്ങനെ..
യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് മുന്‍സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയ 17 വിമത എംഎല്‍എമാരില്‍ ചിലരാണ് ഇന്നലെ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്. മന്ത്രിസഭാ രൂപവത്കരണം വലിയ വെല്ലുവിളിയായി ബിജെപിക്ക് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ യെഡിയൂരപ്പയെ കാണാന്‍ വിമതര്‍ എത്തിയതിനെ തുടര്‍ന്ന് പല അഭ്യൂഹങ്ങളും ശക്തമാണ്.
17 ല്‍ 12 പേര്‍ക്ക്
കുമാരസ്വാമി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ സഹായിച്ച 17 വിമത എംഎല്‍എമാരില്‍ 12 പേര്‍ക്ക് ബിജെപി നേരത്തെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയടക്കം 34 അംഗ മന്ത്രിസഭയാണ് നിലവില്‍ വരേണ്ടത്. ബിജെപിയില്‍ നിന്ന് മാത്രം ഇതില്‍ കൂടുതല്‍ എംഎല്‍എമാര്‍ മന്ത്രിസ്ഥാനം ലക്ഷ്യംവെക്കുന്നുണ്ട്. വിമതരില്‍ 12 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ബിജെപിയുടെ പ്രതിനിധ്യം 21 പേരില്‍ ഒതുങ്ങിയേക്കും.
എതിര്‍പ്പ്
ഈ സാഹചര്യത്തില്‍ ഇത്രയധികം വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപിയില്‍ ഒരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കണമെന്ന അഭിപ്രായവും ബിജെപിക്കുള്ളിലുണ്ട്. തുടക്കത്തില്‍ രണ്ടോ മൂന്നോ വിമത എംഎല്‍എമാരെ മാത്രമെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയുള്ളു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
സമ്മര്‍ദ്ദം ചെലുത്താന്‍
12 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ബിജെപി പുനരാലോചന നടത്തിയാല്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് കളംമാറ്റിചവിട്ടിയ വിമതര്‍ക്ക് തിരിച്ചടി നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കാനും സര്‍ക്കാറില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് വിമതരില്‍ ചിലര്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നാണ് സൂചന.
ബിജെപിയുടെ ആശങ്ക
വിമതരെ പിണക്കുന്നത് സര്‍ക്കാറിന്‍റെ നിലനില്‍പ്പിന് തന്നെ ഭീഷണി ഉയര്‍ത്തും എന്നതിനാല്‍ അവരെ കയ്യൊഴിയാന്‍ ബിജെപിക്ക് സാധ്യമല്ല. മന്ത്രിസ്ഥാനത്തിനായി പാര്‍ട്ടിയില്‍ നിന്ന് ഉയരുന്ന സമ്മര്‍ദ്ദങ്ങളും അവഗണിക്കാന്‍ കഴിയില്ല. ഈ അവസ്ഥയില്‍ എങ്ങനെ മന്ത്രിസഭാ രൂപവത്കരണം പൂര്‍ത്തിയാക്കുമെന്നാണ് ബിജെപിയുടെ ആശങ്ക. എത്രയും വേഗം മന്ത്രിസഭാ വികസനം സാധ്യമാക്കുമെന്നാണ് യെഡിയൂരപ്പ വ്യക്തമാക്കുന്നത്
യെഡിയൂരപ്പയെ അഭിനന്ദിക്കാന്‍
അതേസമയം, സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച വിഷയങ്ങളൊന്നും യെഡിയൂരപ്പയുമായുള്ള ചര്‍ച്ചയായില്ലെന്നാണ് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എ കെ സുധാകര്‍ വ്യക്തമാക്കിയത്. മുഖ്യമന്ത്രിയായതില്‍ യെഡിയൂരപ്പയെ അഭിനന്ദിക്കാനെത്തിയതാണെന്നും ചിക്കബെല്ലാപുര മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചചെയ്തതെന്നും സുധാകര്‍ അവകാശപ്പെട്ടു.
മനുഷ്യത്വരഹിതം
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടായിരുന്നു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി സംസാരിച്ച് അവരുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുമെന്നും സുധാകര്‍ പറഞ്ഞു. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി അധാര്‍മികവും മനുഷ്യത്വരഹിതമാണ്. ഇതിനെതിരെ കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.