തമിഴ്നാട്ടിൽ ബിജെപിക്ക് തുരങ്കംവെക്കാൻ പ്രിയങ്ക?കന്യാകുമാരിയിൽ മത്സരിക്കും?ആവശ്യവുമായി കാർത്തി
ചെന്നൈ; ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയോടെ ദേശീയ തലത്തിൽ കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് തുടർച്ചയായ തിരിച്ചടികൾക്ക് വഴിവെച്ചതെന്ന ആക്ഷേപം ഉയർത്തി മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്.
Recommended Video
അതേസമയം ബിഹാറിലെ തിരിച്ചടി വരാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ സഖ്യസാധ്യതകൾക്കും സീറ്റ് വിഭജനത്തിനും കാരണമാകുമെന്ന വിലയിരുത്തൽ ഉണ്ട്. അതിനിടെ പാർട്ടി നേരിടുന്ന പ്രതിസന്ധിയെ മറികടക്കാൻ തമിഴ്നാട്ടിൽ പ്രിയങ്ക ഗാന്ധിയെ ഇറക്കുമോ കോൺഗ്രസ് എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രിയങ്കയെ തമിഴ്നാട്ടിൽ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കാർത്തി ചിദംബരം രംഗത്തെത്തിയതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്.

ഡിഎംകെ-കോൺഗ്രസ് സഖ്യം
തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയും കോൺഗ്രസും സഖ്യത്തിലാണ് മത്സരിക്കുന്നത്.ബിഹാറിൽ മഹാസഖ്യത്തിന് തിരിച്ചടിയായത് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ അനുവദിച്ചതാണെന്ന ആക്ഷേപം ശക്തമായിരുന്നു. 70 സീറ്റുകൾ ചോദിച്ചുവാങ്ങിയ കോൺഗ്രസിന് വെറും 25 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
അതുകൊണ്ട് തന്നെ തമിഴ്നാട്ടിൽ കോൺഗ്രസിന് ഡിഎംകെ കൂടുതൽ സീറ്റുകൾ സീറ്റുകൾ മത്സരിക്കാൻ നൽകിയിലേക്കെന്ന വിലയിരുത്തൽ ഉണ്ട്.

പ്രിയങ്ക മത്സരിക്കുമോ?
ഇതിനിടയിലാണ് പാർട്ടി ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം കാണാൻ പ്രിയങ്ക ഗാന്ധിയെ തമിഴ്നാട്ടിൽ നിന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ലോക്സഭാ എംപിയും പി ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം ഉയർത്തിയിരിക്കുന്നത്. വരാനിരിക്കുന്ന കന്യാകുമാരി ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ആവശ്യം.

ആവശ്യവുമായി കാർത്തി ചിദംബരം
നമ്മൾ ധീരമായ നീക്കങ്ങൾ നടത്തണം. കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷകൾക്ക് ആവേശം പകരുന്ന തരത്തിലുള്ള നീക്കങ്ങൾ. പ്രിയങ്ക ഗാന്ധി കന്യാകുമാരിയിൽ നിന്ന് പാർലമെന്റ് സീറ്റിലേക്ക് മത്സരിക്കണം. നീക്കം തമിഴ്നാട്കോൺഗ്രസിനും സഖ്യത്തിനും പാർട്ടിക്കും ശക്തി പകരും, കാർത്തി ചിദംബരം ട്വീറ്റ് ചെയ്തു.

കന്യാകുമാരി ഉപതിരഞ്ഞെടുപ്പ്
കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള കന്യാകുമാരിയിൽ കോൺഗ്രസ് എംപിയായിരുന്ന എച്ച് വസന്തകുമാറിന്റെ മരണത്തോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.കൊവിഡ് ബാധിച്ചായിരുന്നു വസന്ത കുമാർ മരിച്ചത്. 2019 ൽ ബിജെപി എംപിയായിരുന്ന പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയായിരുന്നു വസന്തകുമാർ മണ്ഡലത്തിൽ ജയിച്ചത്.

കോൺഗ്രസ് വിജയം
2014 ൽ കോൺഗ്രസിനേയും എഐഎഡിഎംകെയേയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഇവിടെ ബിജെപിയുടെ വിജയം. അതുകൊണ്ട് തന്നെ 2019 ൽ അട്ടിമറി വിജയം നേടിയ മണ്ഡലത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നില്ല.

നിർണായക മത്സരം
അതേസമയം നിലവിലെ സാഹചര്യത്തിൽ ബിജെപിക്കും മണ്ഡലത്തിലെ വിജയം നിർണായകമാണ്. ഇക്കുറി എന്തുവിലകൊടുത്തും തമിഴ്നാട്ടിൽ വിജയം ഉറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. 25 സീറ്റുകൾ വരെ നേടാനാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നുണ്ട്.

കളം നിറഞ്ഞ് ബിജെപി
എഐഎഡിഎംകെയുമായി സഖ്യത്തിലാണ് ബിജെപി ഇവിടെ തിരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും ബിജെപി ഇക്കുറി തമിഴ്നാട്ടിൽ കൂറ്റൻ മുന്നേറ്റം നടത്തുമെന്ന പ്രവചനങ്ങൾ ശക്തമാണ്. ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ മറ്റ് പാർട്ടികളിൽ നിന്ന് നിരവധി പ്രമുഖരെ ബിജെപി പാർട്ടിയിൽ എത്തിച്ചുണ്ട്.

പ്രമുഖർ ബിജെപിയിൽ
നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ ചേർന്നത്. കൂടുതൽ നേതാക്കളെ എത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ബിജെപി. തമിഴ്നാട്ടിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്രമന്ത്രി അമിത് ഷാ നേരിട്ടാണ് ചുക്കാൻ പിടിക്കുന്നത്.

ബിജെപിക്ക് തടയിടാൻ
അതേസമയം തമിഴ്നാട്ടിൽ കളംപിടിക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങൾക്ക് പ്രിയങ്ക ഗാന്ധിയുടെ വരവോടെ തടയിടാനാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ കണക്കാക്കുന്നത്. അതേസമയം കാർത്തിയുടെ നിർദ്ദേശത്തിൽ ചില മുതിർന്ന നേതാക്കൾ അതൃപ്തി ഉയർത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിലാണ് മത്സരിക്കേണ്ടതെന്നായിരുന്നു തമിഴ്നാട് കോൺഗ്രസ് വർക്കിംഗ് പ്രസിന്റ് മോഹൻ കുമരമംഗലം വ്യക്തമാക്കിയത്.












Click it and Unblock the Notifications