അപ്പാ, 74 തികയുന്ന നിങ്ങളെ ഒരു 56നും ഒന്നും ചെയ്യാനാവില്ല, ചിദംബരത്തിന് കാർത്തിയുടെ കത്ത്
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തിന്റെ ജന്മദിനമാണിന്ന്. തന്റെ 74ാം പിറന്നാള്‍ പി ചിദംബരം ആഘോഷിക്കുന്നത് കുപ്രസിദ്ധമായ തീഹാര്‍ ജയിലിനകത്താണ്. സെപ്റ്റംബര്‍ 5 മുതല്‍ തീഹാര്‍ ജയിലിലാണ് പി ചിദംബരം. 19ാം തിയ്യതി വരെ ചിദംബരം ഇവിടെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ തുടരും.,
എംഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പി ചിദംബരത്തിന് പിറന്നാള്‍ ദിനത്തില്‍ മകന്‍ കാര്‍ത്തി ചിദംബരം കത്തയച്ചിരിക്കുകയാണ്. ജമ്മു കശ്മീര്‍ മുതല്‍ ചന്ദ്രയാന്‍ 2 വരെയുളള വിഷയങ്ങളെ പരാമര്‍ശിക്കുന്ന കത്തില്‍ മോദിക്കെതിരെ ഒളിയമ്പുകളുമുണ്ട്.. വിശദാംശങ്ങളിലേക്ക്.
ഒരു 56നും നിങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കില്ല
'പ്രിയപ്പെട്ട അപ്പാ, നിങ്ങള്‍ക്കിന്ന് 74 വയസ്സ് തികയുകയാണ്. ഒരു 56നും നിങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കില്ല' എന്ന് പറഞ്ഞാണ് കാര്‍ത്തി ചിദംബരത്തിന്റെ കത്ത് തുടങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടാണ് ഈ 56 പ്രയോഗം. മോദിയുടെ 56 ഇഞ്ച് നെഞ്ച് പ്രയോഗം പ്രശസ്തമാണ്. ഞങ്ങളുടെ കൂടെ കേക്ക് മുറിക്കുന്നതിന് നിങ്ങള്‍ വീട്ടിലേക്ക് തിരികെ വന്നിരുന്നുവെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് കത്തില്‍ പറയുന്നു.
74 വയസ്സാവുക എന്നത് ഒന്നുമല്ല
'തീര്‍ച്ചയായും ഇന്നത്തെ കാലത്ത് 100 ദിവസം തികയ്ക്കുന്നതുമായി താരതമ്യം ചെയ്താല്‍ 74 വയസ്സാവുക എന്നത് ഒന്നുമല്ല'. മോദി സര്‍ക്കാര്‍ 100 ദിവസം തികച്ചതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിയുടെ ഈ പരിഹാസം. ചന്ദ്രയാന്‍ 2 മിഷനുമായി ബന്ധപ്പെട്ട് നടന്ന 'നാടക'ത്തേയും കാര്‍ത്തിയുടെ കത്തില്‍ പരാമര്‍ശിക്കുന്നു. ചന്ദ്രയാനുമായുളള ബന്ധം നഷ്ടപ്പെട്ട ശേഷം നടന്നത് നാടകമാണ് എന്നാണ് കത്തില്‍ പറയുന്നത്.
പ്രശസ്തമായ കെട്ടിപ്പിടുത്തം
'തമിഴ്‌നാട്ടുകാരന്‍ കൂടിയായ ഐഎസ്ആര്‍ഒ തലവന്‍ ഡോ. കെ ശിവന്‍ അന്ന് തികച്ചും അസ്വസ്ഥനായിരുന്നു. മോദി അദ്ദേഹത്തെ തന്റെ പ്രശ്തമായ കെട്ടിപ്പിടിത്തത്തിലൂടെ ആശ്വസിപ്പിച്ചു'വെന്ന് കാര്‍ത്തി പരിഹസിക്കുന്നു. 'പ്ലാസ്റ്റിക് സര്‍ജറിയും വ്യോമ ഗതാഗതവും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ഭക്തന്മാര്‍ കരുതുന്നത് ബഹിരാകാശ പദ്ധതികളും പണ്ട് മുതല്‍ക്കേ ഉണ്ടെന്നാണ്. അതിന് മുകളിലേക്ക് എങ്കിലും ഐഎസ്ആര്‍ഒയുടെ നേട്ടങ്ങളെ പ്രധാനമന്ത്രി കാണണ'മെന്നും കത്തില്‍ പരിഹാസമുണ്ട്.
ധനമന്ത്രിക്കും പരിഹാസം
കഴിഞ്ഞ ആഴ്ച പീയുഷ് ഗോയല്‍ ഗുരുത്വാകര്‍ഷണ തിയറി ന്യൂട്ടണില്‍ നിന്നെടുത്ത് ഐന്‍സ്റ്റീന് കൊടുത്തുവെന്നും കാര്‍ത്തി ചിദംബരം അപ്പയെ കത്തിലൂടെ അറിയിക്കുന്നുണ്ട്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ കുറിച്ചും കത്തില്‍ പറയുന്നു. വാഹന വിപണി തകരുകയാണെന്നും ജിഡിപി കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും കത്തിലുണ്ട്. വാഹന മേഖലയിലെ പ്രതിസന്ധിക്ക് കാരണം ഓണ്‍ലൈന്‍ ടാക്‌സികളാണെന്ന നിര്‍മല സീതാരാമന്റെ കണ്ടെത്തലിനെ കത്തില്‍ പരിഹസിക്കുന്നുണ്ട്.
കശ്മീർ വിഷയവും
കശ്മീര്‍ വിഷയം സംബന്ധിച്ചും കാര്‍ത്തി ചിദംബരം കത്തില്‍ പറയുന്നു: 'കശ്മീര്‍ ജനതയുടെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് താങ്കള്‍ക്ക് മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുളളൂ. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ രണ്ട് കൂട്ടരും ഇപ്പോള്‍ അന്യായമായി തടവിലാക്കപ്പെട്ടിരിക്കുകയാണ്. എല്ലാ ആശയ വിനിമയങ്ങളും സര്‍ക്കാര്‍ തന്നെ നിഷേധിച്ച കശ്മീരിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയാണ് താങ്കള്‍ക്കെന്ന് പറയാം. കഴിഞ്ഞ 40 ദിവസമായി കശ്മീരില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്'.
അതിജീവിച്ച് തിരികെ
അന്താരാഷ്ട്ര വിഷയങ്ങളും കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ പങ്ക് വെച്ച തുറന്ന കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹോങ്കോങ്ങിലെ പ്രക്ഷോഭവും ബോറിസ് ജോണ്‍സണെക്കുറിച്ചും റാഫേല്‍ നഡാല്‍ യുഎസ് ഓപ്പണില്‍ കപ്പ് നേടിയതിനെക്കുറിച്ചുമെല്ലാം കത്തില്‍ പറയുന്നുണ്ട്. ഓരോന്നിലും മോദി സര്‍ക്കാരിനെതിരെ ഒളിയമ്പെയ്യാനും കാര്‍ത്തി ചിദംബരം മറക്കുന്നില്ല. ഈ രാഷ്ട്രീയ നാടകങ്ങളെ അതിജീവിച്ച് താങ്കള്‍ പുറത്തേക്ക് വരുമെന്ന് വിശ്വസിക്കുന്നതായും നീതി നടപ്പിലാകുന്ന ആ ദിവസത്തിനായി കാത്തിരിക്കുകയാണ് എന്നും പറഞ്ഞാണ് കാര്‍ത്തി ചിദംബരത്തിന്റെ കത്ത് അവസാനിക്കുന്നത്.
|
ട്വീറ്റ് വായിക്കാം
കാർത്തി ചിദംബരം ട്വീറ്റ് ചെയ്ത തുറന്ന കത്ത് വായിക്കാം