കരുണാനിധിയുടെ സംസ്കാരം തടഞ്ഞതിന് പിന്നില്‍!! കരുക്കള്‍ നീക്കിയ സര്‍ക്കാറിന്റെ ലക്ഷ്യം മറ്റൊന്ന്
ചൊവ്വാഴ്ച വൈകീട്ടാണ് ഡിഎംകെ നേതാവ് കരുണാനിധി അന്തരിച്ചത്. മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സംസ്കാരം മറീന ബീച്ചില്‍ നടത്താനുള്ള നീക്കം നടക്കവേയാണ് അതിനെ എതിര്‍ത്തുകൊണ്ട് എഐഎഡിഎംകെ രംഗത്തെത്തുന്നത്. പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
ഇതോടെ തമിഴകം ആകെ ചൂടുപിടിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ തന്നെ മറീന ബീച്ചില്‍ സംസ്കാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ മറീന ബീച്ചില്‍ സംസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദം എഐഎഡിഎംകെ ഉയര്‍ത്തിയത് മറ്റൊരു ലക്ഷ്യം മനസില്‍ വെച്ചായിരുന്നു.
പരിസ്ഥിതി പ്രശ്നങ്ങള്‍
പരിസ്ഥിതി പ്രശ്നങ്ങള്‍ ഉയര്‍ത്തിയായിരുന്നു സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള ആറ് കക്ഷികള്‍ മറീന ബീച്ചിലെ കരുണാനിധിയുടെ സംസ്കാരത്തെ എതിര്‍ത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെതിരെ ചൊവ്വാഴ്ച രാത്രി തന്നെ കോടതി വാദം കേള്‍ക്കാന്‍ ഇരുന്നേങ്കിലും പിന്നീട് ബുധനാഴ്ച രാവിലത്തേക്ക് വാദം കേള്‍ക്കുന്നത് മാറ്റി. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വാദത്തിനൊടുവില്‍ ഡിഎംകെയ്ക്ക് അനുകൂലമായ വിധി കോടതി പുറപ്പെടുവിച്ചു.
അണ്ണാ സമാധിക്ക് സമീപം
മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കാണ് മറീനയില്‍ സംസ്കാരത്തിന് സ്ഥലം നല്‍കുക എന്ന സര്‍ക്കാരിന്റെ വാദത്തെ തള്ളിയ കോടതി അണ്ണാസമാധിക്ക് സമീപത്ത് തന്നെ കരുണാനിധിക്ക് അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കണമെന്നും നിര്‍ദ്ദേശിച്ചു.നേരത്തെ പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ചില ഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു. മറ്റെല്ലാം കോടതി തള്ളുകയും ചെയ്തു.
വിവാദം അവസാനിപ്പിച്ചു
നിയമപോരാട്ടത്തിനൊടുവില്‍ കോടതി ഡിഎംകെയ്ക്ക് അനുകൂലമായാണ് വിധി പറഞ്ഞതെങ്കിലും കലൈഞ്ജറുടെ മരണ സമയത്തെങ്കിലും രാഷ്ട്രീയ മര്യാദ എന്ന നിലയിലെങ്കിലും ഇത്തരമൊരു വിവാദം സര്‍ക്കാര്‍ ഉണ്ടാക്കരുതെന്നായിരുന്നു രാഷ്ട്രീയനിരീക്ഷകര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയ വിമര്‍ശനം.
എല്ലാം രാഷ്ട്രീയതന്ത്രം
എന്നാല്‍ വിവാദത്തിന് പിന്നില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മറീന ബീച്ചില്‍ എംജിആര്‍ സമാധിക്കരികില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ജയ സ്മാരകത്തിനെതിരെ ഹൈക്കോടതില്‍ നിലവില്‍ ഹര്‍ജികള്‍ ഉണ്ട്.
50 കോടി മുതല്‍ മുടക്കില്‍
50 കോടി മുതല്‍ മുടക്കിലാണ് ജയലളിതയ്ക്കായി മറീനയില്‍ സ്മാരകം ഒരുങ്ങുന്നത്. എന്നാല്‍ അഴിമതിക്കേസില്‍ അറസ്റ്റിലാവുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത ഒരു നേതാവിന് ഇത്രയും കോടി ചെലവില്‍ മറീനയില്‍ സ്മാരകം ഒരുക്കുന്നതിനെതിരെ ഡിഎംകെ നേതാവ് സ്റ്റാലിന് രംഗത്തെത്തിയിരുന്നു.
സ്വമേധയാ
കരുണാനിധിക്ക് മറീനയില്‍ അന്തിമ വിശ്രമം ഒരുക്കണമെന്ന കോടതിയുടെ അനുകൂല വിധി വന്നതോടെ ജയയുടെ സ്മാരകത്തിനെ എതിര്‍ത്ത് സമര്‍പ്പിച്ച ഹരജികള്‍ കൂടിയാണ് ഹര്‍ജിക്കാര്‍ പിന്‍വലിച്ചത്. പട്ടാളി മക്കള്‍ കക്ഷിയും ദ്രാവിഡ കഴകവും പൊതുപ്രവര്‍ത്തകനായ കുമാരസ്വാമിയുമാണ് ഹരജി സമര്‍പ്പിച്ചവര്‍. ഇവര്‍ തന്നെ ഹരജികള്‍ പിന്‍വലിച്ചു.
ഡിഎംകെയുടെ ചെലവില്‍
ഇതോടെ ജയയുടെ സ്മാരക നിര്‍മ്മാണത്തിന് ഉണ്ടായിരുന്ന ഏറ്റവും വലിയ തടസം ഡിഎംകെയുടെ ചെലവില്‍ തന്നെ ഇല്ലാതാക്കിയ സന്തോഷത്തിലാണ് എഐഎഡിഎംകെ നേതൃത്വം സര്‍ക്കാരും.