ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യസ്ഥിതി വഷളായി; 24 മണിക്കൂർ നിർണ്ണായകം, കനത്ത സുരക്ഷ!
ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധിയുടെ ആരോഗ്യ നില അതീവ ഗുരുതരം. പല പ്രമുഖരും ആശുപത്രിയിലേക്ക് എത്തിച്ചേർന്നിരുന്നു. എന്നാൽ ഏറെ വൈകിയതിനുശേഷം നേതാക്കളെല്ലാം ആശുപത്രിയിൽ നിന്നും വീടുകളിലേക്ക് തിരിച്ചിരിക്കുകയാണ്. കാവേരി ആശുപത്രിയിലും പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അവസാനം പുറത്ത് വിട്ട മെഡിക്കൽ ബുളറ്റിൻ അനുസരിച്ച് അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അതിന് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നാണ് പറഞ്ഞിരിക്കുന്നത്.
കരുണാനിധിയുടെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണ്. തീവ്ര ചികിത്സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം ശരീരം വേണ്ട രീതിയില്‍ മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നു. നേരത്തെ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മകന് സ്റ്റാലിനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
എന്നാൽ തിങ്കളാഴ്ചയോടെ ആരോഗ്യ സ്ഥിതി വീണ്ടും വഷളാകുകയായിരുന്നു. അദ്ദേഹത്തിന് അണ്ഡാശയത്തില്‍ അണുബാധയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ജൂലായ് 28നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി.
നേരത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്നിവര്‍ അദ്ദേഹത്തെ കാവേരി ആശുപത്രിയിലെത്തി കണ്ടിരുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി കരുണാനിധിയെ കാണാനെത്തും.