കലൈജ്ഞർ തിരിച്ചുവരുമെന്ന് സ്റ്റാലിൻ; പിരിഞ്ഞുപോകാതെ അണികൾ; ആശുപത്രിയിലേക്ക് പ്രമുഖരുടെ പ്രവാഹം
ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച രാത്രി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നെങ്കിലും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. അദ്ദേഹം ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ഞായറാഴ്ച രാത്രി വന്ന മെഡിക്കൽ ബുള്ളറ്റിന് ശേഷം ആശുപത്രി അധികൃതർ കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും നൽകിയിട്ടില്ല. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. രക്തസമ്മർദ്ദം ഇടയ്ക്കിടെ ക്രമാതീതമായി താഴ്ന്നു പോകുന്നതായിരുന്നു പ്രധാന വെല്ലുവിളി.
കാവേരി ആശുപത്രിയിലേക്കുള്ള ഡിഎംകെ പ്രവർത്തകരുടെ ഒഴുക്ക് ഇപ്പോഴും തുടരുകയാണ്. കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അണികൾ പിരിഞ്ഞുപോകണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും അണികൾ തയാറല്ല. ഞായറാഴ്ച അണികളുടെ വികാരപ്രകടനം അതിരുകടന്നതോടെ പോലീസിന് ലാത്തി വീശേണ്ടി വന്നിരുന്നു. തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ കലൈജ്ഞനർക്കായി പൂജകളും നടക്കുന്നുണ്ട്.
കരുണാനിധിയെ സന്ദർശിക്കാൻ ആശുപത്രിയിലേക്ക് പ്രമുഖരുടെ പ്രവാഹം തുടരുകയാണ്. എൻസിപി അധ്യക്ഷൻ ശരത് പവാർ, മുഖ്യമന്ത്രി ഇടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി പനീർ ശെൽവം തുടങ്ങിയ നേതാക്കൾ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. പൊതുപരിപാടികൾ റദ്ദാക്കിയാണ് മുഖ്യമന്ത്രി ചെന്നൈയിലേക്കെത്തിയത്.
സിനിമാ താരം സൂര്യ, പിതാവ് ശിവകുമാർ, സദ്ഗുരു ജഗ്ഗി വാസുദേവ്, ശ്രീലങ്കൻ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ സെന്തിൽ തൊണ്ടമൻ, അറുമുഖൻ തൊണ്ടമൻ എന്നിവരും ആശുപത്രിയിൽ എത്തിയിരുന്നു.