സ്വര്‍ണനിറമുള്ള ശവമഞ്ചം; കരുണാനിധി പറഞ്ഞപോലെ എഴുതി, ഒയ്വു എടുക്കാമല്‍ ഉഴൈത്തവന്‍...
ചെന്നൈ: 30 വര്‍ഷം മുമ്പ് കരുണാനിധി പറഞ്ഞിരുന്നു... തന്റെ ശവമഞ്ചത്തില്‍ എന്താണ് എഴുതേണ്ടതെന്ന്. അതുപോലെ എഴുതിയ സ്വര്‍ണ നിറമുള്ള ശവമഞ്ചത്തിലായിരുന്നു കലൈഞ്ജറുടെ അന്ത്യയാത്ര. വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിതത്തിനിടെ ലഭ്യമായ ചെറിയ ഇടവേളകള്‍ പോലും ഫലപ്രദമായി ഉപയോഗിച്ച കഠിനാധ്വാനിയാണ് കരുണാനിധി. രാഷ്ട്രീയ തന്ത്രജ്ഞന്‍ മാത്രമല്ല കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായത് നല്ല ഒരു എഴുത്തുകാരനെ കൂടിയാണ്. സാഹത്യത്തെ ജീവന് തുല്യം സ്നേഹിച്ച തന്റെ ശവമഞ്ചത്തില്‍ കാവ്യഭംഗിയില്‍ എഴുതിവയ്ക്കാന്‍ അദ്ദേഹം 30 വര്‍ഷം മുമ്പേ വാക്കുകള്‍ തിരഞ്ഞെടുത്തിരുന്നു എന്നു പറയുമ്പോള്‍... എന്തായിരുന്നു ആ വാക്കുകള്‍...
ആ വാക്കുകള്‍ ഇങ്ങനെ
ഒയ്വു എടുക്കാമല്‍ ഉഴൈത്തവന്‍, ഇതോ ഒയ്വു എടുത്തു കൊണ്ടു ഇരുക്കിറേന്‍- എന്ന് തന്റെ ശവമഞ്ചത്തില്‍ എഴുതിവയ്ക്കണമെന്നാണ് കരുണാനിധി ആവശ്യപ്പെട്ടിരുന്നത്. ഒരിക്കലും വിശ്രമിക്കാത്ത മനുഷ്യന് ഇവിടെ വിശ്രമം എന്ന കാവ്യ ഭംഗിയുള്ള വാക്കുകള്‍ അദ്ദേഹം നിര്‍ദേശിച്ചപോലെ എഴുതിയിരിക്കുന്നത് കണ്ട് അണികള്‍ വിതുമ്പുകയായിരുന്നു.
വിശ്രമത്തിന് വിശ്രമം നല്കി
വിശ്രമം എന്നത് തന്റെ ജീവിതത്തില്‍ ഇല്ല എന്നാണ് കരുണാനിധി തന്നെ പറഞ്ഞിട്ടുള്ളത്. വിശ്രമത്തിന് വിശ്രമം നല്കിയ വ്യക്തി. ആറ് മണിക്ക് കടല്‍ തീരത്താണ് സംസ്കാരം. അന്ത്യയാത്ര ആരംഭിച്ചതോടെ പതിനായിരങ്ങളാണ് അനുഗമിക്കുന്നത്. പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അണ്ണാദുരൈയുടെ അരികില്‍
അണ്ണാദുരൈയുടെ അരികില്‍ ആറടി മണ്ണ് തനിക്ക് വേണമെന്ന് കരുണാനിധി ആഗ്രഹിച്ചിരുന്നു. കോടതി വരെ കയറിയിട്ടാണെങ്കിലും ഡിഎംകെ പ്രിയ നേതാവിന്റെ ആവശ്യം നേടിക്കൊടുത്തു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് കരുണാനിധിയുടെ മൃതദേഹം മറീനാ ബീച്ചില്‍ സംസ്കരിക്കാന്‍ അനുമതി ലഭിച്ചത്.
തിക്കിലും തിരക്കിലും
രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച വേളയില്‍ ആളുകളുടെ തള്ളിക്കയറ്റമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടും ജനസഞ്ചയത്തെ തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല.
ദേശീയ നേതാക്കള്‍
നിയന്ത്രണം വിടുന്നുവെന്ന് മനസിലാക്കിയ പോലീസ് ലാത്തി വീശി അണികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറീനാ ബീച്ചില്‍ അനിഷ്ട സംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ പോലീസ് ശക്തമായ സുരക്ഷയാണ് ഒരുക്കിയത്. ദേശീയ നേതാക്കള്‍ വരെ എത്തി അന്തിമോപചാര്‍പ്പിച്ചു.
പിതാവിനെ പോലെ
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്, കേരള മുഖ്യമന്ത്രി പിണറായി വിജയന്, സിനിമാ താരങ്ങള്‍, തമിഴ്നാട്ടിലെയും ഇതര സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതാക്കള്‍ എന്നിവരെല്ലാമെത്തി. കരുണാനിധി തനിക്ക് പിതാവിനെ പോലെയാണെന്ന് സോണിയാ ഗാന്ധി അനുസ്മരിച്ചു.
ആ യാത്ര ഇങ്ങനെ
കാവേരി ആശുപത്രിയില്‍ വച്ചാണ് കരുണാനിധി അന്ത്യശ്വാസം വലിച്ചത്. പിന്നീട് സിഐടി നഗറിലെ കനിമൊഴിയുടെ വീട്ടിലേക്ക് കൊണ്ടുവന്നു. ബുധനാഴ്ച പുലര്‍ച്ചെ മൃതദേഹം പൊതുദര്‍ശനത്തിന് ആംബുലന്‍സില്‍ രാജാജി നഗറിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം വിലാപ യാത്രയായി മറീനാ ബീച്ചിലേക്ക്. തമിഴ് രാഷ്ട്രീയത്തിന്റെ അതികായന് ഇനി കടല്‍ തീരത്ത് വിശ്രമം.
നവവധുവിനെ കടന്നുപിടിച്ച് യുവാക്കള്‍; പരസ്യമായി വസ്ത്രം വലിച്ചുകീറി, ആലപ്പുഴയില്‍ സംഭവിച്ചത്...
ബിജെപിയെ തുടച്ചുനീക്കി കോണ്‍ഗ്രസ്; കാസര്‍കോട് വീണ്ടും ഭരണം പോയി, രണ്ടാമത്തെ അടി!! ഇനി നാളെ
വിധി കേട്ട് പൊട്ടിക്കരഞ്ഞ് സ്റ്റാലിന്; കരഞ്ഞുകൊണ്ട് രാജ എത്തി, വിതുമ്പല്‍ കൂട്ടക്കരച്ചിലായി!!