കല്യാണ പന്തലിൽ നിന്നും പ്രതിഷേധ റാലിയിലേക്ക് ഇറങ്ങി; പടർന്ന് പന്തലിച്ച കരുണാനിധിയുടെ കുടുംബവ്യക്ഷം..
ചെന്നൈ: 1944 സെപ്റ്റംബർ 24, ഇരുപതുകാരനായ പയ്യൻ കതിർമണ്ഡപത്തിൽ തന്റെ പ്രതിശ്രുതവധുവിനെയും കാത്തിരിക്കുകയാണ്. പെട്ടെന്നാണ് തമിഴ് വാഴ്കെ, ഹിന്ദി വേണ്ട എന്ന മുദ്രാവാക്യമുയർത്തി ഒരു ജാഥ കതിർമണ്ഡപത്തിന് മുന്നിലൂടെ കടന്ന് പോയത്. വിവാഹത്തിനെത്തിയവർ പിന്നീട് കണ്ടത് പ്രതിഷേധക്കാരുടെ മുൻ നിരയിൽ മുദ്രവാക്യം ഉയർത്തി കടന്നുപോകുന്ന നവവരനെയാണ്.
ഗായകനായ സുന്ദരനാറിന്റെ മകൾ പദ്മാവതിയായിരുന്നു വധു. ഒരു മണിക്കൂറിലധികം കതിർ മണ്ഡപത്തിൽ പദ്മാവതി കാത്തിരുന്നിട്ടും വരനെത്തിയില്ല. ഒടുവിൽ ബന്ധുക്കളിൽ ചിലർ വരനെ അന്വേഷിച്ചിറങ്ങി. ഒടുവിൽ പിടിച്ചുകെട്ടികൊണ്ടുവന്ന് താലികെട്ടിച്ചു. അന്നത്തെ ആ ഇരുപതുകാരനു വേണ്ടിയാണ് ഇന്ന് തമിഴ്നാട് വിതുമ്പുന്നത്.
കൗമാരപ്രായത്തിൽൽ തന്നെ ദ്രാവിഡ മുന്നേറ്റങ്ങളുടെ അമരക്കാരനായി മാറിയ കരുണാനിധി പോരാട്ടങ്ങൾക്കായിരുന്നു പ്രഥമ പരിഗണന നൽകിയത്. കുടുംബത്തിന് രണ്ടാം സ്ഥാനവും. പദ്മാവതിക്ക് ശേഷം വീണ്ടും രണ്ടും വിവാഹങ്ങൾ കൂടി. ദയാലു അമ്മാളും രാജാത്തി അമ്മാളും. വിവാഹങ്ങളിലായി 6 മക്കൾ. കരുണാനിധിയുടെ കുടുംബവ്യക്ഷം പടർന്ന് പന്തലിച്ചു.
വിദ്യാർത്ഥി
ജീവിതത്തിൽ
മുതൽ
പിതാവിന്റെ
പാത
പിന്തുടർന്ന
സ്റ്റാലിൻ
മുൻനിരയിലേക്കെത്തിയപ്പോൾ
കരുണാനിധിക്ക്
സ്വജനപക്ഷപാതമുണ്ടെന്ന്
ആരും
ആരോപിച്ചില്ല.
ഇരുപതാം
വയസിൽ
ഡിഎംകെ
ജനറൽ
കമ്മിറ്റിയിൽ
അംഗമാകാൻ
കരുണാനിധിയുടെ
പുത്രനെന്ന
യോഗ്യത
സ്റ്റാലിനെ
സഹായിച്ചിട്ടുണ്ടാകാം.
എങ്കിലും
തന്റേതായ
രീതിയിൽ
അദ്ദേഹവും
പരിശ്രമിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥ
കാലത്തേറ്റ
പോലീസ്
മർദ്ദനം
അദ്ദേഹത്തിന്റെ
രാഷ്ട്രീയ
ജീവിതത്തിന്
കരുത്ത്
പകർന്നിട്ടുണ്ട്.
എംഎൽഎ ആയിരുന്നിട്ടും കരുണാനിധി 1989 ലും 96ലും സ്റ്റാലിനെ മന്ത്രിസഭയുടെ പുറത്ത് നിർത്തി. സ്റ്റാലിന് വെല്ലുവിളി ഉയർത്തിയിരുന്ന വൈക്കോയെ 1993ൽ ഡിഎംകെയിൽ നിന്നും പുറത്താക്കി. കുടുംബത്തിനകത്ത് ചില എതിർശബ്ദങ്ങൾ ഉയർന്നിരുന്നെങ്കിലും അളഗിരിയും സ്റ്റാലിന് ശക്തനായൊരു എതിരാളി അല്ലെന്ന് തെളിയിച്ചു.
തമിഴ്നാട് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം അറിയാവുന്ന കരുണാനിധി എംജിആറിനെ എതിർക്കാൻ കുടുംബത്തിൽ നിന്നിറക്കിയ തുറുപ്പ് ചീട്ടായിരുന്നു മകൻ മുത്തു. എന്നാൽ ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ എംജിആറിന് മുത്തു ഒരു എതിരാളിയെ ആയിരുന്നില്ല. നല്ലൊരു ഗായകനായ മുത്തു അഭിനയത്തിൽ വട്ടപ്പൂജ്യമായിരുന്നു.
മക്കളെ പോലെ തന്നെ കരുണാനിധി തന്റെ മരുമകൻ മുരസൊളി മാരനെയും സ്നേഹിച്ചിരുന്നു. ഈയൊരു അടുപ്പമാണ് മാരന്റെ മകൻ ദയാനിധി മാരന് രണ്ടു തവണ കേന്ദ്രമന്ത്രിസ്ഥാനം നേടിക്കൊടുത്തത്. എന്നാൽ എയർസെൽ മാക്സിസ് അഴിമതിയിലും ടെലിഫോൺ എക്സ്ചേഞ്ച് അഴിമതിയിലും ദയാനിധി മാരൻ കുറ്റാരോപിതനായി
2 ജി സ്പെകട്രം അഴിമതിയുമായി ബന്ധപ്പെട്ട് സ്റ്റാലിൻ, കനിമൊഴി, അളഗിരി, ദയാലു അമ്മാൾ, രാജാത്തി അമ്മാൾ എന്നിവരെല്ലാം പ്രതിസ്ഥാനത്തെത്തി. സ്വജനപക്ഷപാതത്തിന് പഴി കേൾക്കേണ്ടി വന്നപ്പോഴെല്ലാം തളരാതെ നിന്ന കരുണാനിധിയെ കനിമൊഴിയുടെ ജയിൽ വാസം തളർത്തി.
കുംടുംബാംഗങ്ങളെ പാർട്ടി പദവികളിലേക്ക് തിരുകി കയറ്റുന്നത് നല്ലതല്ലെന്ന് കരുണാനിധിക്ക് അറിയാമായിരുന്നുവെങ്കിലും അദ്ദേഹം അതിന് നിർബന്ധിതനാവുകയായിരുന്നുവെന്ന് കരുതുന്നവരുണ്ട്. ഒരുപാട് പാവകളിക്കാർക്കിടയിൽ പെട്ട പാവയാണ് അദ്ദേഹമെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ചോ രാമസാമി ഒരിക്കൽ പറഞ്ഞത്.