മോദിയും ഷായും ഒരുമിച്ചെത്തുന്നു; അണിനിരത്തുന്നത് 10 ലക്ഷം പ്രവര്‍ത്തകരെ, തിരികൊളുത്തി ബിജെപി
ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയ മധ്യപ്രദേശില്‍ ബിജെപി നടത്തുന്നത് വന്‍ ഒരുക്കങ്ങള്‍. കോണ്‍ഗ്രസ് തരംഗം ആഞ്ഞുവീശുമെന്ന് പ്രവചിക്കപ്പെടുന്ന മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ഒരുമിച്ചിറക്കുകയാണ് ബിജെപി.
ഇരുവരും ഒരുമിച്ച് പങ്കെടുക്കുന്ന പൊതുപരിപാടികള്‍ വളരെ കുറവാണ്. പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. 10 ലക്ഷം പ്രവര്‍ത്തകരാണ് മഹാസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വേറിട്ട തിരഞ്ഞെടുപ്പ് രീതിയാണ് ബിജെപി ഇത്തവണ പയറ്റുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....
ഭോപ്പാലിലെ ജംബൂരീ മൈതാനം
ഭോപ്പാലിലെ ജംബൂരീ മൈതാനത്താണ് മഹാ സമ്മേളനം. മോദിയും അമിത് ഷായും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. 10 ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. 65000 പോളിങ് ബൂത്തുകളില്‍ നിന്ന് സമ്മേളനത്തിന് എത്തേണ്ടവര്‍ ആരൊക്കെയാണെന്ന് പാര്‍ട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഓരോ ബൂത്തില്‍ നിന്ന് എത്ര പേര് പങ്കെടുക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബിജെപി ശക്തിപ്രകടനം
ബിജെപി ശക്തിപ്രകടനമാണ് ലക്ഷ്യമിടുന്നത്. പ്രമുഖ നേതാക്കളടക്കം കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കാന് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.
ഏറ്റവും വലിയ രാഷ്ട്രീയ സംഘമം
ആര്‍എസ്എസ് ആചാര്യനും ഭാരതീയ ജന സംഘത്തിന്റെ സഹസ്ഥാപകനുമായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മവാര്ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘമമാണ് ചൊവ്വാഴ്ച നടക്കുന്നതെന്ന് ബിജെപി വക്താവ് സര്‍വേശ് തിവാരി പറഞ്ഞു.
6000 സൈനികര്‍, 22 ഐപിഎസുകാര്‍
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഭോപ്പാലില്‍ ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണ്. 6000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ 4000 പേര് കേന്ദ്ര അര്‍ധസൈനിക വിഭാഗത്തില്‍ നിന്നാണെന്ന് ഭോപ്പാല്‍ ഐജി ജയദീപ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. 22 ഉന്നത ഐപിഎസ് ഓഫീസര്‍മാര്‍ക്കാണ് സുരക്ഷാ ചുമതല.
വിവിധ പരിപാടികള്‍
ചൊവ്വാഴ്ച
രാവിലെ
മുതല്‍
വിവിധ
പരിപാടികള്‍ക്ക്
തുടക്കമാകും.
കലാപരിപാടികളായിരിക്കും
ആദ്യം.
ഉച്ചയ്ക്ക്
ശേഷമാണ്
മഹാ
സമ്മേളനം.
മുഖ്യമന്ത്രി
ശിവരാജ്
സിങ്
ചൗഹാന്,
ബിജെപി
ജനറല്‍
സെക്രട്ടറി
രാംലാല്‍,
കേന്ദ്ര-സംസ്ഥാന
മന്ത്രിമാര്‍,
മറ്റു
മുതിര്‍ന്ന
നേതാക്കള്‍
എന്നിവരെല്ലാം
പങ്കെടുക്കുന്നുണ്ട്.
പ്രവര്‍ത്തകരുടെ ഒഴുക്ക്
ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനില്‍ മാധവ് ദേവിന്റെ പേരിലുള്ള പ്രദര്‍ശനവും നടക്കുന്നുണ്ട്. അതിരാവിലെ തന്നെ പ്രവര്‍ത്തകര്‍ ഇങ്ങട്ട് ഒഴുകുകയാണ്. ബിജെപിയുടെ വളര്‍ച്ച വരച്ചുകാട്ടുന്നതാണ് പ്രദര്‍ശനം. അടല്‍ ബിഹാരി വാജ്പേയ്, നരേന്ദ്ര മോദി, ശിവരാജ് സിങ് ചൗഹാന് എന്നിവര്‍ പാര്‍ട്ടിക്ക് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ അനുസ്മരിക്കുന്ന പ്രദര്‍ശനവും നടക്കുന്നുണ്ട്.
ഒമ്പത് തീവണ്ടികള്‍
ജനസംഘത്തിന്റെ കാലം മുതലുള്ള സംഭവങ്ങള്‍ വിശദമാക്കുന്ന പ്രത്യേക ചര്‍ച്ചാവേദികളുമുണ്ട്. 1980ല്‍ ബിജെപിയുടെ രൂപീകരണത്തിലേക്ക് നയിച്ച സംഭവങ്ങളും പ്രദര്‍ശിപ്പിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കെത്താന്‍ ഒമ്പത് തീവണ്ടികളാണ് പ്രത്യേക സര്‍വീസ് നടത്തുന്നത്.
രാഹുലിന്റെ വരവും ആഘോഷവും
രാജസ്ഥാന്, ഛത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് കൂടെയാണ് മധ്യപ്രദേശിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞാഴ്ച ഭോപ്പാലില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് എത്തിയിരുന്നു. വന്‍ ആഘോഷമാണ് കോണ്‍ഗ്രസ് അന്ന് സംഘടിപ്പിച്ചത്. ഇതിനെ വെല്ലുന്ന ആഘോഷമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്.
രാഹുല്‍, മോദി, അമിത് ഷാ
രാഹുല്‍ ഗാന്ധിയെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ബിജെപിയാകട്ടെ മോദിയെയും അമിത് ഷായെയും ഒരുമിച്ചിറക്കുകയാണ്. കഴിഞ്ഞദിവസം ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കൂടുതല്‍ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സൂചന നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് തരംഗം
മധ്യപ്രദേശില്‍ ഇത്തവണ കോണ്‍ഗ്രസ് തരംഗമുണ്ടാകുമെന്നാണ് പ്രവചനം. അഭിപ്രായ സര്‍വ്വെകള്‍ പറയുന്നത് കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്നാണ്. കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോദിയും ഷായും വരുന്നതോടെ ഒരു പരിധിവരെ നേതാക്കളുടെ കളംമാറ്റം തടയാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
നാലാമൂഴം തേടുന്നു
2003 മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. നാലാമൂഴമാണ് ഇത്തവണ ബിജെപി തേടുന്നത്. ഭരണം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ഒരു കാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു മധ്യപ്രദേശ്. 2003ല്‍ പരാജയപ്പെട്ട ശേഷം പിന്നീട് ശക്തമായ തിരിച്ചുവരവിന് കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല.
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു; മകൾ മരിച്ചു