കാസിഗഞ്ച് സംഘര്‍ഷം: 50 പേര്‍ അറസ്റ്റില്‍, സോഷ്യല്‍ മീഡിയകള്‍ക്ക് വിലക്ക്! തലപുകച്ച് യോഗി സർക്കാര്‍
ലഖ്നൊ: ഉത്തര്‍പ്രദേശിലെ കാസിഗഞ്ചിൽ സാമുദായിക സംഘര്‍ഷത്തെ തുടർന്ന് 50ഓളെ പേരെ തടവിലാക്കി. കാസിഗഞ്ചിൽ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. റിപ്പബ്ലിക് ദിനത്തില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാഞ്ജ നിലനിൽക്കെയാണ് പുതിയ സംഭവവവികാസങ്ങള്‍ ഉടലെടുക്കുന്നത്. വെള്ളിയാഴ്ച തിരംഗയാത്രക്കിടെയുണ്ടായ അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ മരണാന്തര ചടങ്ങുകൾക്ക് വേണ്ടി ശനിയാഴ്ച ഒത്തു ചേർന്നതിന് പിന്നാലെയാണ് 50 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഫ്ലാഗ് മാര്‍ച്ചിനിടെ വെടിയേറ്റ എബിവിപി പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതിനായി സോഷ്യല്‍ മീഡിയയ്ക്കും സര്‍ക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കൊല്ലപ്പട്ടയാള്‍ക്ക് വീരമൃത്യു പദവി നല്‍കണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ട് മരിച്ചയാളുടെ മൃതദേഹം മറവ് ചെയ്യാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായിരുന്നില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സാമ്പത്തിക സഹായം നൽകുമെന്നും ഇരയുടെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്നുമുള്ള ഉറപ്പ് ലഭിച്ചതിനെ തുടർന്നായിരുന്നു അന്ത്യകർമങ്ങള്‍ നടത്തിയത്. യോഗി ആദിത്യനാഥ് ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തതോടെയാണ് പ്രശ്നത്തിന്റെ സങ്കീര്‍ണ്ണാവസ്ഥ നീങ്ങിയത്.
മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് വീണ്ടും അക്രമ സംഭവങ്ങളുണ്ടായത്. കടകളും ബസുകളും അഗ്നിക്കിരയാക്കിയ സംഘം കൂടുതൽ നാശോന്മുഖമായി നീങ്ങിയതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട നീക്കത്തിനൊടുവിലാണ് സ്ഥിതി നിയന്ത്രണവിധേയമായത്. സംഭവത്തോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നൊവിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കുകയും ചെയ്തുു. ക്രമസമാധാന നില പരിപാലനത്തിനായി കൂടുതല്‍ സേനയെ സർക്കാര്‍ വിട്ടു നല്‍കുകയും ചെയ്തുു. അഞ്ച് കമ്പനി വരുന്ന ദ്രുതകര്‍മസേനയെയും അഞ്ച് പിഎസി സേനയെയുമാണ് ഈ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുള്ളത്.