കശ്മീരിൽ സ്വാതന്ത്ര്യദിനാഘോഷം സമാധാനപരമെന്ന് അധികൃതർ; വികസനത്തിന്റെ പുതിയ പാതയെന്ന് ഗവർണർ
ശ്രീനഗർ: പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള കശ്മീരിലെ ആദ്യ സ്വാതന്ത്ര്യദിനാഘോഷം സമാധാനപരം. അനിഷ്ട സംഭവങ്ങളൊന്നും താഴ്വരയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. ശ്രീനഗറിലെ ഷെർ ഇ കശ്മീർ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങുകൾ നടന്നത്. ഗവർണർ സത്യപാൽ മാലിക് പതാക ഉയർത്തി. എല്ലാ ജില്ലകളിലും സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. യാതൊരുവിധത്തിലുള്ള അനിഷ്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കഷ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ വ്യക്തമാക്കി.
ആരായിരിക്കും സംയുക്ത സൈനിക മേധാവി? സൂചനകള്‍ ബിപിന്‍ റാവത്തിലേക്ക്... അറിയാം ബിപിൻ റാവത്തിനെ
പ്രത്യേക പദവി എടുത്ത് കളഞ്ഞ് കശ്മീരിലെ വിഭജിക്കാനുള്ള കേന്ദ്രനീക്കത്തിൽ കശ്മീർ ജനത പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഗവർണർ സത്യപാൽ മാലിക് പറഞ്ഞു. കശ്മീരിൻറെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ജനങ്ങളുടെ സ്വത്വത്തെ ബാധിക്കില്ല. ഈ തീരുമാനം വികസനത്തിൻറെ പുതിയ പാതയാണ് തുറക്കാൻ പോകുന്നത്. ജമ്മു കശ്മീരിലും ലഡാക്കിലുമുള്ള വിവിധ വിഭാഗങ്ങൾക്ക് അവരുടെ ഭാഷയും സംസകാരവും പ്രചരിപ്പിക്കാൻ അവസരം ഒരുക്കുമെന്നും ഗവർണർ സ്വതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
അനന്ത്നാഗ്, രജൗരി ജില്ലകളിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഐജാസ് ആസാദും ഖാലിദ് ജഹാംഗീറും ചടങ്ങിൽ പങ്കെടുത്തു. ലഡാക്കിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ബിജെപി ജംയാഗ് സെറിംഗ് നങ്യാൽ പങ്കെടുത്തു. പാട്ടും നൃത്തവും ആയി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന എംപിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Jammu & Kashmir Governor Satya Pal Malik at Sher-i-Kashmir stadium in SRINAGAR: I assure the people of Jammu & Kashmir that their identity is not on the line, it hasn't been tampered with. The constitution of India allows different regional identities to flourish. https://t.co/SxjzfVvnWV
— ANI (@ANI) August 15, 2019
അതിനിടെ ശ്രീനഗർ വിമാനത്താവളത്തിൽ നിന്നുള്ള രാത്രി സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. 150 യാത്രക്കാരുമായാണ് ആദ്യ വിമാനം പറന്നുയരുകയെന്ന് രോഹിത് കൻസാൽ വ്യക്തമാക്കി. എടിഎമ്മുകൾ പ്രവർത്തിക്കുന്നില്ലെന്ന ആരോപണത്തിന് ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ആർട്ടിക്കിൾ 370 പിൻവലിച്ചതിന് പിന്നാലെ കശ്മീരിൽ വൻ സൈനിക വിന്യാസമാണ് നടത്തിയിരിക്കുന്നത്. താഴ്വരയിൽ ഇൻറർനെറ്റ്, ടെലഫോൺ സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്. ഘട്ടം ഘട്ടമായി മാത്രമെ നിയന്ത്രണങ്ങൾ പിൻവലിക്കു എന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.