കശ്മീരില്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു..... ലോക്‌സഭയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്നേക്കും!!
കശ്മീര്‍: ജമ്മു കശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതോടെ കൂടുതല്‍ പ്രതിസന്ധികള്‍ ആരംഭിക്കുന്നു. തിരഞ്ഞെടുപ്പിന് കശ്മീരില്‍ കളമൊരുങ്ങുന്നുവെന്നാണ് സൂചന. നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിയില്‍ പോരിനിറങ്ങിയിരിക്കുകയാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും. സാധാരണ ഗതിയില്‍ നിയമസഭ പിരിച്ചുവിട്ടാല്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ്. എന്നാല്‍ ഇവിടെ ബിജെപി അനുകൂല സാഹചര്യം ഉണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.
അതിനിടെ ബിജെപിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ വാഗ്വാദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പാകിസ്താന്‍ സഹായത്തോടെ കൂടിയാണ് പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ധൈര്യമുണ്ടെങ്കില്‍ ഈ ആരോപണം തെളിയിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ വെല്ലുവിളി. അതേസമയം ബിജെപിയുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധി അവര്‍ക്ക് വലിയ തിരിച്ചടിയാവുമെന്നാണ് അഭ്യൂഹം.
തിരഞ്ഞെടുപ്പ് ചൂടിലേക്ക്.....
കശ്മീര്‍ തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ബിജെപി നിര്‍ബന്ധിതരായിരിക്കുകയാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പും നടക്കുമോ എന്നാണ് അറിയാനുള്ളത്. അതേസമയം ഡിസംബര്‍ 18ന് സംസ്ഥാനത്തെ ഗവര്‍ണര്‍ ഭരണം ആരംഭിക്കുകയാണ്. നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് 2020 ഒക്ടോബറിലാണ്. ഈ സാഹചര്യത്തലാണ് തിരഞ്ഞെടുപ്പിനുള്ള സാധ്യത ശക്തമാകുന്നത്.
ബിജെപി കളി മാറ്റുന്നു
കശ്മീരില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ലെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ ഭരണം അവസാനിച്ചാല്‍ ഉടനെ രാഷ്ട്രപതി ഭരണം കശ്മീരില്‍ ഏര്‍പ്പെടുത്തും. നിയമസഭയുടെ കാലാവധി കഴിയുന്നത് വരെ രാഷ്ട്രപതി ഭരണം നിലനിര്‍ത്താനാണ് ബിജെപി ശ്രമം നടത്തുക. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തിരഞ്ഞെടുപ്പ് നടത്തുന്നത് അധികബാധ്യതയാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനും സാധ്യതയുണ്ട്.
പിഡിപിയുടെ നീക്കങ്ങള്‍.....
കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായ നീക്കങ്ങള്‍ക്ക് പിഡിപി മുന്നിട്ടിറങ്ങിയത്. 29 എംഎല്‍എമാരുള്ള അവര്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിക്കുകയായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സിന്റെ 15 എംഎല്‍എമാരും കോണ്‍ഗ്രസിന്റെ 12 അംഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നായിരുന്നു മെഹബൂബ മുഫ്തി അവകാശമുന്നയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിടുകയായിരുന്നു. ഇത് ബിജെപിയുടെ നീക്കമായിട്ടാണ് വിലയിരുത്തിയത്.
ബിജെപിയുടെ നീക്കങ്ങള്‍ ഇങ്ങനെ....
പിഡിപിയുമായുള്ള സഖ്യം പൊളിഞ്ഞതിന് പിന്നാലെ ബിജെപി പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പിഡിപിയിലെ ഒരു വിഭാഗം നേതാക്കളെ അടര്‍ത്തിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കര്‍ണാടകയില്‍ ബിജെപി പയറ്റിയ ഓപ്പറേഷന്‍ ലോട്ടസിന് സമാനമായ പദ്ധതിയാണ് ഇത്. പിഡിപി പിളര്‍ന്നാല്‍ എളുപ്പത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും. എന്നാല്‍ ഇത് പൊളിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിത്യ ശത്രുക്കളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും ഒന്നിച്ചത്. ഇതിന് വേണ്ട നീക്കങ്ങള്‍ കോണ്‍ഗ്രസാണ് നടത്തിയത്.
സജാദ് ലോണ്‍
പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ സജാദ് ലോണിനെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോയത്. സജാദ് ലോണ്‍ മുഖ്യമന്ത്രിയാവുമെന്ന് വരെ കരുതിയിരുന്നു. പിഡിപിക്കും നാഷണല്‍ കോണ്‍ഗഫറന്‍സിനും പദലായിട്ടുള്ള മൂന്നാം മുന്നണിയാണ് ബിജെപി ഉദ്ദേശിച്ചത്. ബിജെപിയുടെ 25 എംഎല്‍എമാര്‍ക്കൊപ്പം 18 പേര്‍ കൂടി തങ്ങളെ പിന്തുണയ്ക്കുമെന്നായിരുന്നു സജാദ് ലോണ്‍ പറഞ്ഞത്. ഇത് പിഡിപിയെ പിളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
ഗവര്‍ണറുടെ നീക്കം പാളി
ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിട്ടതോടെ സംസ്ഥാനത്തെ അന്തരീക്ഷം ബിജെപിക്ക് എതിരായിരിക്കുകയാണ്. ബിജെപി മുസ്ലീങ്ങളെ അടിച്ചര്‍ത്താനാണ് ഈ നീക്കം നടത്തുന്നതെന്നാണ് പ്രചാരണം. നിലവില്‍ 20 സീറ്റുകളിലധികമുള്ള ബിജെപി 10 സീറ്റില്‍ താഴെയായി ഒതുങ്ങുമെന്നാണ് പ്രവചനം. കശ്മീര്‍ താഴ്‌വരയില്‍ വലിയ നേട്ടമുണ്ടാനുള്ള സാഹചര്യം ബിജെപിക്കുണ്ടായിരുന്നു. ഹിന്ദു വോട്ടുകളുടെ ഏകീകരണവും ഇവിടെയുണ്ടായിരുന്നു. അതും നഷ്ടമാകാനാണ് സാധ്യത.
വാക്‌പോരുമായി ബിജെപി
ബിജെപിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ വാക്‌പോര് രൂക്ഷമായി. പാക് നിര്‍ദേശ പ്രകാരമാണ് മെഹബൂബ മുഫ്തി പിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പരാമര്‍ശം. ആരോപണം തെളിയിക്കാന്‍ ഒമര്‍ അബ്ദുള്ള അദ്ദേഹത്തെ വെല്ലുവിളിച്ചു. തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ മാപ്പുപറയണമെന്നും ഒമര്‍ തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒമറിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്തിട്ടില്ലെന്നും ധൃതി പിടിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്ന കാര്യമാണ് പറഞ്ഞതെന്നും രാം മാധവ് ട്വീറ്റ് ചെയ്തു.
ഇന്ത്യ പാകിസ്താന്‍ തീര്‍ത്ഥാടന പാതയ്ക്ക് ഗ്രീന്‍ സിഗ്നല്‍., ഉടന്‍ നിര്‍മാണം ആരംഭിക്കും
കാശ്മീരിൽ നരേന്ദ്രമോദി കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി കളിച്ച അതേ കളി! മുന്നറിയിപ്പ്