കശ്മീര്‍ ഫയല്‍സ് നികുതി മുക്തമാക്കിയത് വിദ്വേഷം പ്രചരിപ്പിക്കാന്‍, തുറന്നടിച്ച് ഫാറൂഖ് അബ്ദുള്ള
ദില്ലി: കശ്മീര്‍ ഫയല്‍സ് ഇറങ്ങിയതിന് പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഫാറൂഖ് അബ്ദുള്ള. കശ്മീര്‍ ഫയല്‍സ് നികുതി മുക്തമായി പല സംസ്ഥാനങ്ങളിലും പ്രഖ്യാപിച്ചത് ജനങ്ങളുടെ മനസ്സിലേക്ക് വിദ്വേഷം നിറയ്ക്കാനാണെന്നും ഫാറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി. എല്ലാ പോലീസുകാരും സൈനികരും ഈ ചിത്രം കാണണമെന്ന് പറയുന്നു. അവര്‍ ഞങ്ങളെ തീവ്രമായി വെറുക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇത് തന്നെയായിരുന്നു ഹിറ്റ്‌ലറും ഗീബല്‍സും ജര്‍മനിയില്‍ ചെയ്തത്. ആറ് മില്യണ്‍ ജൂതന്മാരാണ് അതിന്റെ വില നല്‍കേണ്ടി വന്നത്. ഇന്ത്യയില്‍ എത്ര പേര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരമെന്ന് തനിക്ക് അറിയില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
രഹസ്യ വിവാഹം കഴിഞ്ഞു? ഇനി അമ്മയാവണം, പ്രിയങ്ക ചോപ്രയുടെ വഴിയേ നയന്‍താരയും വിഘ്നേശും
വെറും പ്രചാരണ ചിത്രമാണിത്. സംസ്ഥാനത്തെ ഓരോ മനസ്സിനെയും വേദനിപ്പിച്ച ദുരന്തമാണിത്. അതില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ദുരിതമനുഭവിച്ചിട്ടുണ്ട്. ആ ദുരന്തകാലം ആലോചിച്ച് എന്റെ മനസ്സ് ഇപ്പോഴും വേദനിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളിലെ ചില ഘടകങ്ങള്‍ വംശീയ ഉന്മൂലനത്തിലാണ് താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യം കണ്ടെത്താന്‍ ഒരു കമ്മിഷനെ നിയമിക്കണം. കശ്മീരി പണ്ഡിറ്റുകള്‍ സംഭവിച്ചതില്‍ മാത്രമല്ല, കശ്മീരിലെ സിഖുക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും 1990കളില്‍ സംഭവിച്ച കാര്യങ്ങള്‍ പരിശോധിക്കണം. എന്റെ എംഎല്‍എമാര്‍, പ്രവര്‍ത്തകര്‍, മന്ത്രിമാര്‍, എന്നിവരുടെ ചിതറി തെറിച്ച ശരീരങ്ങള്‍ മരത്തിന്റെ മുകളില്‍ നിന്ന് എടുക്കേണ്ട ദാരുണമായിരുന്നു സാഹചര്യങ്ങളെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന് ഞാനാണ് കാരണമെങ്കില്‍ തൂക്കിലേറാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പരയുന്നു. ഏത് വിചാരണയെയും നേരിടാന്‍ താന്‍ തയ്യാറാണ്. പക്ഷേ ഇതില്‍ യാതൊരു ഉത്തരവാദിത്തവുമില്ലാത്തവരെ ഒരിക്കലും കുറ്റപ്പെടുത്തരുതെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. ഈ വിഷയത്തില്‍ ഞാനല്ല ഉത്തരവാദി. ജനങ്ങള്‍ക്ക് ആ കയ്‌പേറിയ സത്യം അറിയണമെന്നാണെങ്കില്‍ ആ സമയത്ത് ഐബി ചീഫിനോടോ ഇന്ന് കേരളത്തിലെ ഗവര്‍ണറുമായ ആരിഫ് ഖാനോടോ ചോദിക്കാമെന്ന് അബ്ദുള്ള പറയുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ആ സമയത്ത് കേന്ദ്ര മന്ത്രിയായിരുന്നു. അവരില്‍ നിന്ന് സത്യം മനസ്സിലാക്കാമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
അന്ന് കശ്മീരിലെ ഗവര്‍ണറായിരുന്ന ജഗമോഹന്‍ മല്‍ഹോത്രയാണ് കശ്മീരി ഹിന്ദുക്കളെ ബസുകളില്‍ കൊണ്ടെത്തിച്ചത്. അവരെ രണ്ട് മാസത്തിനുള്ളില്‍ തിരിച്ച് കൊണ്ടുവരുമെന്നും പറഞ്ഞു. എന്നാല്‍ 32 വര്‍ഷം കഴിഞ്ഞു. ഇപ്പോഴും ആ വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ഗവര്‍ണര്‍ ജഗമോഹനാണ് പണ്ഡിറ്റുകളെ അന്നത്തെ അവസ്ഥയ്ക്ക് കാരണം. വിഘടനവാദികള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കേണ്ടതെന്നും, അവരുടെ തിരിച്ചടി ജനങ്ങളെ ബാധിക്കുമെന്നും പറഞ്ഞാണ് കശ്മീരി പണ്ഡിറ്റുകളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോയത്. ഞാനായിരുന്നില്ല ആ സമയം സംസ്ഥാനം ഭരിച്ചു. ജഗമോഹന്‍ വന്നപ്പോള്‍ തന്നെ അധികാരം കൈമാറിയിരുന്നു. പ്രശ്‌നം പരിഹരിക്കാനും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
ആദ്യ ദിവസം തന്നെ അന്‍പത് പേരുടെ ജീവനാണ് നഷ്ടമായത്. അദ്ദേഹത്തിനായിരുന്നു കശ്മീരിന്റെ ചുമതല. അദ്ദേഹത്തിന് ആരെയെങ്കിലും രക്ഷിക്കാനായോ എന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു. അതേസമയം ചിത്രത്തില്‍ കശ്മീര്‍ പണ്ഡിറ്റുകളുടെ പലായനത്തിന് കാരണമായി പറയുന്നത് ഫാറൂഖ് അബ്ദുള്ള അടക്കമുള്ളവരെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ സമയത്ത് ഫാറൂഖ് അബ്ദുള്ളയായിരുന്നില്ല കശ്മീര്‍ ഭരിച്ചത്. കശ്മീര്‍ ഫയല്‍സില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സത്യമാണെന്നായിരുന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കാണിച്ച് മുസ്ലീം വിരുദ്ധത കാണിക്കാനാണ് ചിത്രം ശ്രമിച്ചതെന്ന് വിമര്‍ശനമുണ്ട്.
സായ് ശങ്കര്‍ കേരളം വിട്ടു? ദിലീപില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍
Recommended Video