കശ്മീരില്‍ വ്യോമസേനയും 'ഹൈ അലര്‍ട്ടില്‍'... എന്തും സംഭവിക്കാവുന്ന സാഹചര്യം? എന്തിന് കൂടുതല്‍ സേനകൾ?
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അധികമായി 28,000 സൈനികരെ കൂടി വിന്യസിച്ചിരിക്കുകയാണ് കേന്ദ്രം. നേരത്തെ പതിനായിരം പേരെ വിന്യസിച്ചതിന് പിറയെ ആണിത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയതിന് പിറകെ ആയിരുന്നു ആദ്യത്തെ സൈനിക വിന്യാസം.
കശ്മീരിലേക്ക് വീണ്ടും സൈനികരെ വിന്യസിച്ചു; പുതിയതായി എത്തുന്നത് 28,000 സൈനികർ
ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യോമസേനയോടും അതീവ ജാഗ്രത പുലര്‍ത്താന്‍ ആണ് കേന്ദ്രം നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയും കശ്മീരിലേക്ക് സൈന്യത്തെ അയച്ചേക്കും എന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
എന്തുകൊണ്ടാണ് ഈ അധിക സൈനിക വിന്യാസം എന്നതില്‍ മാത്രം അധികൃതര്‍ വ്യക്തത വരുത്തുന്നില്ല. സ്വാഭാവിക നടപടികള്‍ മാത്രമാണെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. എന്നാല്‍ കശ്മീരിലെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഈ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കശ്മീരിന് പ്രത്യേക ഭരണഘടനാപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഉം 35 യും റദ്ദാക്കാന്‍ കേന്ദ്രം നീക്കം നടത്തുന്നതായാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. ബിജെപിയുടെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നതായിരുന്നു ഈ വാഗ്ദാനം. നിലവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും, പല ബില്ലുകളും പാസാക്കിയെടുക്കാന്‍ സാധിച്ചു എന്ന ആത്മവിശ്വസം ബിജെപിയ്ക്കുണ്ട്.
കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത് കൂടുതലും സിആര്‍പിഎഫ് ജവാന്‍മാരെയാണ്. പ്രശ്‌ന സാധ്യതാ മേഖലകളില്‍ എല്ലാം ഇപ്പോള്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.