കശ്മീർ ആഭ്യന്തര വിഷയം; ബാഹ്യ ഇടപെടലുകൾ വേണ്ട, പാകിസ്താൻ തെറ്റിദ്ധാരണ പരത്തുന്നുവെന്ന് ഇന്ത്യ
ജനീവ: കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന നിലപാട് ആവർത്തിച്ച് ഇന്ത്യ. കശ്മീർ വിഷയത്തിൽ ബാഹ്യ ഇടപെടലുകൾ ആവശ്യമില്ലെന്നും ഇന്ത്യയുടെ യുഎൻ പ്രതിനിധി സൈദ് അക്ബറുദ്ദീൻ വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. തീവ്രവാദം അവസാനിപ്പിക്കാൻ പാകിസ്താൻ തയ്യാറായാൽ മാത്രമെ ചർച്ചകളുമായി മുന്നോട്ട് പോകാൻ ഇന്ത്യയ്ക്ക് താൽപര്യമുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാ സമിതി യോഗത്തിൻ പാകിസ്താനെ പിന്തുണച്ചത് ചൈന മാത്രം; കശ്മീരിലെ സാഹചര്യം അപകടകരമെന്ന് ചൈന
ചൈനയുടെ അഭ്യർത്ഥന പ്രകാരം അടച്ചിട്ട മുറിയിൽ നടന്ന യുഎൻ രക്ഷാ സമിതി യോഗത്തിലും കശ്മീർ വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങൾ ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്. അതേ സമയം കശ്മീരിലേത് അപകടകരമായ സാഹചര്യമാണെന്നും പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തേണ്ടിയിരുന്നുവെന്നുമാണ് ചൈന അഭിപ്രായപ്പെട്ടത്.
കശ്മീരിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുകയാണെന്നും സൈദ് അക്ബറുദ്ദീൻ വ്യക്തമാക്കി. സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കശ്മീരിന്റെ വികസനത്തിന് വേണ്ടിയാണ് ഇന്ത്യയുടെ നിർണായക നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീർ വിഷയത്തിൽ പാകിസ്താൻ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും അക്ബറുദ്ദീൻ ആരോപിച്ചു. രക്ഷാ സമിതി യോഗത്തിന് മുമ്പ് പാകിസ്താൻ അമേരിക്കയുടെ പിന്തുണ തേടിയെന്നും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം കശ്മീർ വിഷയം രക്ഷാ സമിതിയിൽ ചർച്ചയായതിൽ പാകിസ്താൻ ചൈനയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.