54 വർഷങ്ങൾക്ക് ശേഷം കശ്മീർ വിഷയം യുഎൻ രക്ഷാ സമിതിയിൽ; ആത്മവിശ്വാസത്തിൽ ഇന്ത്യ
ദില്ലി: കശ്മീർ വിഷയം അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യുന്ന യുഎൻ സുരക്ഷാ കൗൺസിൽ നടപടി അപൂർവ്വമാണ്. 54 വർഷങ്ങൾക്ക് ശേഷമാണ് കശ്മീർ വിഷയം യുഎൻ രക്ഷാ സമിതി പരിഗണിക്കുന്നത്. 1965ലാണ് അവസാനമായി കശ്മീർ വിഷയത്തിൽ ഇത്തരമൊരു ചർച്ച നടക്കുന്നത്. കൂടിക്കാഴ്ചയെ ഒരു പൂർണ സുരക്ഷാ മീറ്റിംഗായി പരിഗണിക്കില്ല. കൃത്യം 7.30ന് തന്നെരക്ഷാ സമിതി യോഗം ആരംഭിച്ചു.
ഇറാനിയന്‍ കപ്പലിലെ ഇന്ത്യക്കാര്‍ക്ക് വിസാ വിലക്ക്....മുന്നറിയിപ്പുമായി അമേരിക്ക!!
ഇന്ത്യാ-പാക് പ്രശ്നം അജണ്ടയിൽ ഉൾപ്പെടുത്തി കഷ്മീർ വിഷയം അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണമെന്ന് ചൈനയാണ് ആവശ്യം ഉന്നയിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കുകയും കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ചൈന എതിർത്തിരുന്നു.
കശ്മീർ വിഷയം പരിഗണിക്കാൻ അടിയന്തരമായി രക്ഷാ സമിതി യോഗം ചേരണമെന്നാവശ്യപ്പെട്ട് രക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന പോളണ്ടിന് നേരത്തെ പാകിസ്താൻ കത്ത് അയച്ചിരുന്നു. സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾക്കും പാകിസ്താൻ വിദേശകാര്യമന്ത്രി കത്തയച്ചിരുന്നു. പാകിസ്താന്റെ കത്തിനെ പിന്തുണച്ചാണ് അടച്ചിട്ട മുറിയിൽ ചർച്ച വേണമെന്ന ആവശ്യം ചൈന ഉന്നയിച്ചത്.
തർക്ക പ്രദേശമായ കശ്മീരിൽ ഇന്ത്യയ്ക്ക ഏകപക്ഷീയമായി എങ്ങനെ തീരുമാനം എടുക്കാനാകും എന്ന ചോദ്യമാണ് ചൈന ഉയർത്തുന്നത്. കഷ്മീർ വിഷയം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് രക്ഷാ സമിതിയിലെ മറ്റ് സ്ഥിരാംഗങ്ങൾ. വിഷയത്തിൽ അമേരിക്കയുടെ പിന്തുണ ഇന്ത്യ തേടിയിട്ടുണ്ട്. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കിയിരുന്നു.