രക്ഷാ സമിതി യോഗത്തിൻ പാകിസ്താനെ പിന്തുണച്ചത് ചൈന മാത്രം; കശ്മീരിലെ സാഹചര്യം അപകടകരമെന്ന് ചൈന
ജനീവ: കശ്മീർ വിഷയം ചർച്ച ചെയ്യാനായി യുഎൻ രക്ഷാ സമിതി അടച്ചിട്ട മുറിയിൽ ചേർന്ന യോഗത്തിൽ പാകിസ്താനെ ചൈന മാത്രമെ പിന്തുണച്ചുള്ളുവെന്ന് റിപ്പോർട്ട്. കശ്മീരിലെ സാഹചര്യം അപകടകരമാണെന്നും ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തേണ്ടിയിരുന്നുവെന്നും ചൈനീസ് പ്രതിനിധി വ്യക്തമാക്കി. കശ്മീരിലെ നിലവിലെ സ്ഥിതിയിൽ ചൈനയ്ക്ക് ആശങ്കയുണ്ടെന്നും ഇന്ത്യ ഏകപക്ഷീയമായി തീരുമാനം എടുക്കേണ്ട വിഷയമല്ലിതെന്നും ചൈനീസ് പ്രതിനിധി വിമർശിച്ചു. തർക്ക പ്രദേശമായ കശ്മീരിൽ ഇന്ത്യയ്ക്ക് ഏകപക്ഷീയമായി എങ്ങനെ തീരുമാനം എടുക്കാനാകും എന്ന ചോദ്യം നേരത്തേയും ചൈന ഉയർത്തിയിരുന്നു.
കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും മുൻകൈ എടുക്കണമെന്നും സാഹചര്യങ്ങൾ വഷളാകാതിരിക്കാൻ ഇരുരാജ്യങ്ങളുടെ ഭാഗത്ത് നിന്നും ശ്രമങ്ങൾ ഉണ്ടാകണമെന്നും ചൈന വ്യക്തമാക്കി. രക്ഷാ സമിതിയിലെ 15 അംഗങ്ങളിൽ ചൈനയുടെ പിന്തുണ മാത്രമാണ് പാകിസ്താന് ലഭിച്ചത്. കശ്മീർ വിഷയം ഇന്ത്യയുടെയും പാകിസ്താന്റെയും ഉഭയകക്ഷി ബന്ധമാണെന്നായിരുന്നു റഷ്യയുടെ നിലപാട്. ബ്രിട്ടൻറെയും ഫ്രാൻസിന്റെയും നിലപാടും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു.

ചൈനയുടെ പിന്തുണ മാത്രമെ പാകിസ്താന് ഉറപ്പിക്കാനായുള്ളുവെന്ന് പാകിസ്താൻ ദിനപത്രമായ ദി ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു. ഐക്യരാഷ്ട്രസഭയിലെ പാക് പ്രതിനിധി മലീഹ ലോധിയും സംഘവും കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭയുടെ പിന്തുണ ഉറപ്പിക്കാൻ അക്ഷീണ പരിശ്രമം നടത്തിയെന്നും ഇന്ത്യയുടെ നടപടി സൗത്ത് ഏഷ്യയുടെ സമാധാനത്തെ തകർക്കുന്നതാണെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ രക്ഷാ സമിതിയിലെ അംഗരാജ്യങ്ങളുടെ നിലപാട് പാകിസ്താന് അനുകലമല്ലെന്ന് ദി ഡോൺ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പാകിസ്താന്റെ ആവശ്യപ്രകാരമാണ് മുറിയിൽ കശ്മീർ വിഷയം രക്ഷാ സമിതി ചർച്ച ചെയ്തത്. ചൈനയൊഴികെയുള്ള സ്ഥിരാംഗങ്ങൾ കശ്മീർ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്ന നിലപാട് എടുക്കുകയായിരുന്നു. കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇക്കാര്യം ഇന്ത്യൻ പ്രതിനിധി സയിദ് അക്ബറുദ്ദീൻ വ്യക്തമാക്കി. പാകിസ്താൻ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്നും ചർച്ച തുടങ്ങാൻ ആദ്യം തീവ്രവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷിംല കരാർ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥരാണെന്നും എന്നാൽ ഉഭയകക്ഷി കരാറുകളെ പാകിസ്താൻ ബഹുമാനിക്കുന്നില്ലെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി.












Click it and Unblock the Notifications