കശ്മീരിൽ നിയന്ത്രണങ്ങൾ നീക്കുന്നു; പുറത്തിറങ്ങാൻ മടിച്ച് പ്രദേശവാസികൾ, കനത്ത സുരക്ഷ
ശ്രീനഗർ: ജമ്മു കശ്മീരിന്റെ മിക്കഭാഗങ്ങളിലും ദിവസങ്ങളായി തുടർന്ന് വന്നിരുന്ന നിയന്ത്രണങ്ങൾ എടുത്ത് നീക്കിയതായി റിപ്പോർട്ട്. ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനുള്ള മുൻകരുതൽ നടപടിയായി കുപ്വാര ജില്ലയിലെ ഹന്ദ്വാര പ്രദേശത്ത് നിയന്ത്രണങ്ങൾ തുടരുകയാണ്. അതേസമയം താഴ്വരയിലെ ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയെ തുടർന്നാണിത്.
എങ്കിലും മിക്ക പ്രദേശങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുകയും താഴ്വരയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ട് 48 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കശ്മീരിന്റെ പലഭാഗത്തും ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.
ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള കനത്ത പിഴകുറയ്ക്കും; വ്യക്തത വേണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്
കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി മാത്രമെ നീക്കാനാകുവെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. പല പ്രധാനപ്പെട്ട മുസ്ലീം പള്ളികളിലും ഇപ്പോഴും വെള്ളിയാഴ്ച പ്രാർത്ഥനകൾ നടത്താൻ അനുമതിയില്ല.
നിയന്ത്രണങ്ങൾ താഴ്വരയിലെ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ മിക്കതും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളും പൂർണമായി പുനസ്ഥാപിച്ചിട്ടില്ല. ലാൻഡ് ലൈൻ സേവനങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്. സ്കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെങ്കിലും കുട്ടികളെ അയക്കാൻ മാതാപിതാക്കൾ തയ്യാറാകുന്നില്ലെന്നാണ് റിപ്പോർട്ട്. ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങി സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്.