കശ്മീർ നടപടി ഗുണം ചെയ്തത് സച്ചിൻ പൈലറ്റിനും ഭാര്യയ്ക്കും; എന്തുകൊണ്ടെന്ന് വിശദീകരിച്ച് നിതിൻ ഗഡ്കരി
ജയ്പ്പൂർ: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം ഏറ്റവും ഗുണം ചെയ്യുന്നത് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പരിഹാസം. ബിജെപിയുടെ ഒരു രാജ്യം, ഒരു ഭരണഘടന ക്യാംപെയിന്റെ ഭാഗമായി ബിർള ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിലാണ് ഗഡ്കരിയുടെ പരാമർശം.
അമിത് ഷായുടെ മോഹം നടക്കില്ല!! രണ്ടാം എംഎല്‍എ മോഹം കൈവിട്ട് ബിജെപി? മത്സരിക്കാനില്ലെന്ന് നേതാക്കള്‍
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ സച്ചിൻ പൈലറ്റിന്റെ ഭാര്യ സാറാ പൈലറ്റിന് അവരുടെ കുടുംബ സ്വത്തിൽ പാതി ലഭിക്കും, അതുകൊണ്ടാണ് പൈലറ്റിനും ഭാര്യയ്ക്കും പ്രത്യേക പദവി റദ്ദാക്കാനുള്ള തീരുമാനം ഗുണം ചെയ്തുവെന്ന് താൻ പറഞ്ഞതെന്നും ഗഡ്കരി വിശദീകരിച്ചു. 40 മിനിറ്റ് നേരം നീണ്ടു നിന്ന പ്രസംഗത്തിൽ പലകുറി സച്ചിൻ പൈലറ്റിന് പകരം അദ്ദേഹത്തിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ പേരാണ് ഗഡ്കരി ഉപയോഗിച്ചത്.
പൈലറ്റിന് ഗുണം ചെയ്യും
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ മകളാണ് സച്ചിൻ പൈലറ്റിന്റെ ഭാര്യ സാറാ പൈലറ്റ്. താൻ രാഷ്ട്രീയ പരാമർശങ്ങളൊന്നുമല്ല നടത്തുന്നത് എന്ന് പറഞ്ഞ് തുടങ്ങിയ ഗഡ്കരി കശ്മീർ നടപടി സച്ചിൻ പൈലറ്റിന് എങ്ങനെ ഗുണം ചെയ്യുമെന്ന് വിശദീകരിക്കുകയും ചെയ്തു. ഫറൂഖ് അബ്ദുള്ളയുടെ മകൾക്ക് ഇപ്പോൾ അദ്ദേഹത്തിന്റെ സ്വത്തിൽ തുല്യാവകാശം ലഭിച്ചിരിക്കുകയാണ്. നേരത്തെ ഒരു കശ്മീർ പെൺകുട്ടി പുറത്ത് നിന്നും ഒരാളെ വിവാഹം കഴിച്ചാൽ അവളുടെ പൗരത്വവും സ്വത്തിന്മേലുള്ള അവകാശവും നഷ്ടമാകുമായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ആ കീഴ്വഴക്കം ഇല്ലാതായെന്നും ഗഡ്കരി വിശദീകരിച്ചു.
അബദ്ധം പിണഞ്ഞ് ഗഡ്കരി
40 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ സച്ചിൻ പൈലറ്റിന്റെ പേര് ഉപയോഗിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ രാജേഷ് പൈലറ്റിന്റെ പേര് ഉപയോഗിച്ചതോടെ വൻ അബദ്ധമാണ് കേന്ദ്രമന്ത്രിക്ക് സംഭവിച്ചത്. രാജേഷ് പൈലററ് ഫറൂഖ് അബ്ദുള്ളയുടെ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഇനി പിതാവിന്റെ സ്വത്തിന്റെ പാതി ലഭിക്കും, യഥാർത്ഥത്തിൽ കേന്ദ്രസർക്കാർ രാജേഷ് പൈലറ്റിന് ഉപകാരം ചെയ്യുകയാണ് ചെയ്തതെന്നായിരുന്നു ഗഡ്കരി പറഞ്ഞത്. രാജീവ്ഗാന്ധിയുടെ മന്ത്രിസഭയില്‍ ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രിയായും നരസിംഹറാവു മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള മന്ത്രിയായിരുന്നു രാജേഷ് പൈലറ്റ്. 2000ലാണ് വാഹനാപകടത്തിൽ അദ്ദേഹം കൊല്ലപ്പെടുന്നത്.
പൈലറ്റിന്റെ ഭാര്യ
ലണ്ടനിലെ പഠനകാലത്താണ് സച്ചിനും സാറയും പ്രണയത്തിലാകുന്നത്. വ്യത്യസ്ത മതത്തിൽപെട്ടവരായിരുന്നതിനാൽ ഫറൂഖ് അബ്ദുള്ളയും കുടുംബവും വിവാഹത്തെ എതിർത്തിരുന്നു. 2004ലാണ് ഇവർ വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹത്തിൽ അബ്ദുള്ള കുടുംബം സഹകരിച്ചിരുന്നില്ല.. വർഷങ്ങൾക്ക് ശേഷമാണ് സാറയുടെ കുടുംബം ഇരുവരെയും അംഗീകരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുളള വികസന ഫണ്ടില്‍ സാറ ജോലി ചെയ്തിട്ടുണ്ട്. ബിബിസിയിലും ജനറൽ മോട്ടോഴ്സിലും ജോലി ചെയ്ത ശേഷമായിരുന്നു 26ാം വയസിൽ സച്ചിൻ പൈലറ്റ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
വീട്ടു തടങ്കലിൽ അബ്ദുള്ള കുടുംബം
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് പിന്നാലെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. സാറാ പൈലറ്റിന്റെ സഹോദരനായ ഒമർ അബ്ദുള്ളയെ പ്രഖ്യാപനത്ത് ദിവസങ്ങൾ മുമ്പേ വീട്ടുതടങ്കലിൽ ആക്കിയിരുന്നു. ഇതിന് പിന്നാലെ പൊതുസുരക്ഷാ നിയമ പ്രകാരം അദ്ദേഹത്തെ വീട്ടുതടങ്കലിൽ ആക്കിയിരിക്കുകയാണ്. 27 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് തവണ കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ല ഓഗസ്റ്റ് അഞ്ച് മുതല്‍ വീട്ടുതടങ്കലിലാണ്.
ഉത്തരവാദി നെഹ്റു
അതേസമയം കശ്മീരിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർ ലാൽ നെഹ്റുവാണെന്നും നിതിൻ ഗഡ്കരി വിമർശിച്ചു. പ്രത്യേക പദവി നൽകാനുള്ള നെഹ്റുവിന്റെ തീരുമാനത്തെ ബിആർ അംബേദ്കർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നതായും ഗഡ്കരി കൂട്ടിച്ചേർത്തു. അംബേദ്കറെ അനുനയിപ്പിക്കാനായി നെഹ്റു ഫറൂഖ് അബ്ദുള്ളയെ അയച്ചെന്നും ഇത് ചരിത്രത്തിൽ വ്യക്തമാണ്. കശ്മീരിന ഇത് പുതിയ അവസരമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും ഗഡ്കരി വിശദീകരിച്ചു. നിക്ഷേപകരെയും സഞ്ചാരികളെയും ഇതുവഴി ആകർഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.