കശ്മീര്‍: പാകിസ്താനുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് അമിത് ഷാ: കശ്മീരിലെ യുവാക്കളുമായി സംവദിക്കണം
ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി യാതൊരു വിധ ചര്‍ച്ചയ്ക്കും ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താനോടല്ല, താഴ്വരയിലെ യുവാക്കളുമായി ഇടപഴകനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് (എൻസി) പ്രസിഡന്റും പാർലമെന്റ് അംഗവുമായ ഡോ. ഫാറൂഖ് അബ്ദുള്ള അടുത്ത കാലത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ മറുപടി. 'ഫറൂഖ് സാഹിബ് ഞാൻ പാകിസ്ഥാനുമായി സംസാരിക്കണമെന്ന് നിർദ്ദേശിച്ചു. എന്നാല്‍ ഞാൻ സംസാരിക്കുകയാണെങ്കിൽ അത് ജമ്മുകശ്മീരിലെ ആളുകളുമായിട്ടായിരിക്കും'-അമിത് ഷാ പറഞ്ഞു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഞാൻ തുറന്ന മനസ്സോടെയാണ് വന്നത്, ബുള്ളറ്റ് പ്രൂഫ് ഷീൽഡില്ലാതെ എന്റെ ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നു. ഞാൻ യുവാക്കൾക്ക് എന്റെ സൗഹൃദത്തിന്റെ കൈ നീട്ടുകയാണ്. കശ്മീർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രദേശമാണ്. ജമ്മു കശ്മീരിലെ വികസനത്തിന്റെ ഗതിവേഗത്തെക്കുറിച്ച് അദ്ദേഹം നിരന്തരം ചോദിക്കാറുണ്ടെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനമായിരുന്നു ഇത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര മന്ത്രി കശ്മീരില്‍ നിന്നും മടങ്ങുകയും ചെയ്തു. കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, പ്രാദേശിക പാർട്ടികളായ എൻസി, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി ഡി പി എന്നിവയെ അമിത് ഷാ പരോക്ഷമായി വിമര്‍ഷിക്കുകയും ചെയ്തു. ജനങ്ങളെ കഷ്ടപ്പെടുത്തുകയും എല്ലാ വർഷവും ആറുമാസം ലണ്ടനിൽ ചെലവഴിക്കുകയും ചെയ്യുന്ന ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു. എന്നാല്‍ ഇനി ആ അവസ്ഥ മാറും. ജില്ലകളിൽ ജനങ്ങൾക്കൊപ്പം കഴിയുന്ന ഒരു മുഖ്യമന്ത്രി ഇനി ജമ്മു കശ്മീരിന് ഉണ്ടാകും. മുൻ ഭരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, പ്രത്യേകിച്ച് 70 വർഷം ഭരിച്ച രണ്ട് കുടുംബങ്ങളിൽ നിന്ന് ഭരണം മാറും. അര്‍ഹതയുള്ളവര്‍ മാത്രമാണ് ഇനി അധികാരത്തില്‍ എത്തുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനെ പ്രാദേശിക പാര്‍ട്ടികള്‍ ഒരിക്കലും അപലപിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. "അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ 40,000 പേർ കൊല്ലപ്പെട്ടു. ഇവിടുത്തെ തീവ്രവാദ പ്രവർത്തനങ്ങളെ അവർ ഒരിക്കലും അപലപിച്ചിട്ടില്ല. ആരാണ് ജനങ്ങലെ കൊല്ലുന്നതെന്ന് അവർ ഒരിക്കലും പറയുന്നില്ല, തീവ്രവാദികളുടെ പ്രവൃത്തികളെ അവർ ഒരിക്കലും അപലപിക്കുന്നില്ല. എന്നാല്‍ ജമ്മു കശ്മീരില്‍ സമാധാനം നിലനിൽക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു'' അമിത് ഷാ പറഞ്ഞു.
'കോൺഗ്രസ്സിന്റെ അധ്യക്ഷ ഇപ്പോഴും സോണിയ തന്നെയല്ലേ?', കെ മുരളീധരന് എതിരെ ഡിവൈഎഫ്ഐ
ജമ്മു കശ്മീരില്‍ ഇപ്പോൾ 30,000 പഞ്ചായത്ത് പ്രതിനിധികളുണ്ട്. ജനങ്ങൾക്ക് പാചക വാതക കണക്ഷനുകളും പൈപ്പ് വെള്ളവും വൈദ്യുതിയും ആരോഗ്യ പരിരക്ഷയും ലഭിക്കുന്നു. എന്നാല്‍ ഡോ. ഫാറൂഖിനും മെഹബൂബ മുഫ്തിക്കും എന്തുകൊണ്ട് 70 വർഷമായി അത് ചെയ്യാൻ കഴിഞ്ഞില്ല? മൂന്ന് കുടുംബങ്ങളും കഴിഞ്ഞ 70 വർഷമായി കശ്മീരിലേയും യുവാക്കളെയും ജനങ്ങളെയും ചൂഷണം ചെയ്യുകയായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആളുകളുടെ ഭൂമിയും ജോലിയും തട്ടിയെടുക്കുമെന്ന അഭ്യൂഹം ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഏതെങ്കിലും ഗ്രാമത്തിൽ, ഏതൊരു ഗ്രാമവാസിയുടെയും ഭൂമി തട്ടിയെടുത്തതിന്റെ ഒരു ഉദാഹരണം നിങ്ങള്‍ കാട്ടിത്തരണം. കർഫ്യൂ ഏർപ്പെടുത്താനും ഇന്റർനെറ്റ് റദ്ദ് ചെയ്യുന്ന നടപടി നമ്മുടെ യുവാക്കളുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
Recommended Video