കാശ്മീര്‍; യുഎന്നില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍റെ '115 പേജ് രേഖ', തിരിച്ചടിക്കാന്‍ ഉറച്ച് ഇന്ത്യയും
ജനീവ: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാനവട്ട ശ്രമവുമായി പാകിസ്താന്‍. ജനീവയില്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്‍റെ 42-ാം സമ്മേളനത്തില്‍ ഇന്ത്യയ്ക്കെതിരായി പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പ്രമേയം അവതരിപ്പിക്കും. ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ 115 പേജുകള്‍ വരുന്ന രേഖകള്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാക് വാദങ്ങളെ പൂര്‍ണമായും ചെറുക്കാനുള്ള സര്‍വ്വ സന്നാഹങ്ങളും ഇന്ത്യയും ഒരുക്കിയിട്ടുണ്ട്.
പാകിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്ന് കാട്ടിയാകും ഇന്ത്യ പാക് പ്രമേയത്തിന് മറുപടി നല്‍കുക. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങളും മതനിന്ദയുമായി ബന്ധപ്പെട്ടുള്ള പാക് നിയമവും ഇന്ത്യ കൗണ്‍സിലില്‍ ചോദ്യം ചെയ്യും. പാക്-അധിനിവേശ കാശ്മീര്‍, ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ വിഷയങ്ങളും ഇന്ത്യ ഉന്നയിക്കും. അതോടൊപ്പം പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ചര്‍ച്ച ചെയ്യും. വിഷയം കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി ഹിസ്മ്രത് കൗര്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.
വിഭജന സമയത്ത് പാകിസ്ഥാനിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും ജനസംഖ്യ 2.5 ലക്ഷമായിരുന്നു. ഇപ്പോൾ വെറും 7,000 ആയി കുറഞ്ഞു. ഇത് ന്യൂനപക്ഷങ്ങള്‍ പാകിസ്താനില്‍ പീഡിപ്പിക്കപ്പെടുകയാണെന്നതിന്‍റെ സൂചനയാണെന്ന് കൗര്‍ ജയ്‌ശങ്കറിന് എഴുതിയ കത്തില്‍ പറയുന്നു. ഇത് തടയുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ സംയോജിത ശ്രമം ആവശ്യമാണെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാനുള്ള പാക് നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ആഗോള ഭീകരന്‍ മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ച പാകിസ്താന്‍ എന്തിന്‍റെ അടിസ്ഥാനത്തിലാണ് കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ശബ്ദമുയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി.
ഇന്ത്യയ്ക്കുള്ളിൽ എന്ത് സംഭവിച്ചാലും അതില്‍ പാകിസ്താന്‍ ഇടപെടേണ്ടതില്ല. തങ്ങള്‍ പ്രതിപക്ഷമാണ് അതിനാല്‍ ഞങ്ങള്‍ക്ക് സർക്കാരിനെ വിമർശിക്കാം, പക്ഷേ ഞങ്ങൾ രാജ്യത്തിന് പുറത്ത് ഒറ്റക്കെട്ടാണ്, കാശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്കൊപ്പം തന്നെ നില്‍ക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.
യെഡ്ഡിക്ക് കുരുക്ക് മുറുകുന്നു; നാലാം ഉപമുഖ്യമന്ത്രിയ്ക്കായി മുറവിളി, ഭീഷണിയുമായി വാത്മീകി സമുദായം