കശ്മീരില്‍ സ്കൂളുകള്‍ തുറന്നു; വിദ്യാര്‍ഥികളുടെ സാന്നിധ്യം കുറവ്, രക്ഷിതാക്കള്‍ക്ക് ഭയം
ശ്രീനഗര്‍: കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കശ്മീരില്‍ സ്കൂളുകള്‍ തുറന്നു. വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം കുറവാണ്. രക്ഷിതാക്കള്‍ വിദ്യാര്‍ഥിക്കളെ സ്കൂളിലയക്കാന് വൈമനസ്യം കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ താഴ്വരയില് ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല. ഇവിടെ നിയന്ത്രണങ്ങള്‍ അല്‍പ്പം ഇളവുകള്‍ വരുത്തിയിരുന്നെങ്കിലും വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
റജൗരി ജില്ലയില്‍ വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താഴ്വരയില് 190 സ്കൂളുകളാണുള്ളത്. ഇതില്‍ 95 സ്കൂളുകള്‍ മാത്രമാണ് തുറന്നത്. ശ്രീനഗറിലെ മിക്ക സ്കൂളുകളിലും വിദ്യാര്‍ഥികള്‍ വന്നിട്ടില്ല. പൊതുഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. സാഹചര്യം മെച്ചപ്പെട്ടാല്‍ പുനസ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്റി ബിവിആര്‍ സുബ്രഹ്മണ്യന് പറഞ്ഞു.
കശ്മീരില്‍ കേന്ദ്രസര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം പാക് അധീന കശ്മീര്‍ ആണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങും പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങും പറഞ്ഞു. പാക് അധീന കശ്മീരിലെ മോചിപ്പിച്ച് ഇന്ത്യയോട് ചേര്‍ക്കുന്നതിന് പാര്‍ലമെന്റ് അനുമതി തന്നിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. അതേസമയം, കശ്മീരിലെ പലയിടത്തും വ്യത്യസ്ത പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വീണുപോകരുതെന്ന് കശ്മീര്‍ ആഭ്യന്തര സെക്രട്ടറി ഷലീന്‍ കബ്ര അഭ്യര്‍ഥിച്ചു.
സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്
കശ്മീര്‍ താഴ്വരയില് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആരോപിച്ചു. രാഷ്ട്രീയ, സംഘടനാ നേതാക്കളെ ഇപ്പോഴും കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഇന്ന് ലോക മാനവിക ദിനമാണ്. എന്നാല്‍ കശ്മീരില്‍ പൂര്‍ണമായും മനുഷ്യാവകാശം ലംഘിക്കപ്പെട്ടിരിക്കുന്നു. കശ്മീരിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിക്കാമെന്നാണ് മമത ട്വിറ്ററില്‍ കുറിച്ചത്.