1,2,3,4.. നുഴഞ്ഞു കയറ്റക്കാരെ വെടിവെച്ചിട്ട് സേന; മൃതദേഹങ്ങള്‍ പാകിസ്താന് കൊണ്ടുപോവാമെന്ന് വാഗ്ദാനം
ദില്ലി: കശ്മീരില്‍ അതീവജാഗ്രത തുടര്‍ന്ന് സൈന്യം. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടന്ന് മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ കശ്മീരില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തീര്‍ത്ഥാടകരേയും വിനോദസഞ്ചാരികളേയും സംസ്ഥാനത്ത് നിന്ന് ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്.
അമേരിക്കയില്‍ വെടിവെയ്പ്; 20 പേര് കൊല്ലപ്പെട്ടു, 40 ലേറെ പേര്‍ക്ക് പരിക്ക്, 21 കാരന് പിടിയില്‍
ഇതിനിടയിലാണ് നിയന്ത്രരേഖയില്‍ പാകിസ്താന് പോര്ഡര് ആക്ഷന്‍ ടീം (ബിഎടി-ബാറ്റ്) അക്രമണ നീക്കം ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. 5-7 പാകിസ്താന് നുഴഞ്ഞകയറ്റക്കാരെ സൈന്യം വധിച്ചു. പാക് സൈനികരും ഭീകരരും ഉള്‍പ്പെട്ട് പ്രത്യേക വിഭാഗമാണ് ബാറ്റ് എന്ന് അറിയപ്പെടുന്നത്. ഇന്ത്യന്‍ ആക്രമത്തില്‍ കൊല്ലപ്പെട്ട ബാറ്റ് അംഗങ്ങളുടെ ചിത്രങ്ങള്‍ സേന പുറത്തുവിട്ടിട്ടുണ്ട്.
ജൂലൈ 31ന് രാത്രി
ജൂലൈ 31ന് രാത്രിയാണ് കേരാൻ സെക്ടറിലൂടെ കശ്മീരിലേക്ക് നുഴഞ്ഞ് കയറാനുള്ള ശ്രമമുണ്ടായത്. 36 മണിക്കൂര്‍ നീണ്ട ഏറ്റമുട്ടലിന് ഒടുവിലാണ് ഇവരെ ഇന്ത്യന്‍ സൈന്യം വധിച്ചത്. കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തുവിട്ടാണ്, നുഴഞ്ഞു കയറ്റശ്രമം തകര്‍ത്തതായി കരസേന അറിയിച്ചത്. നാല് പേരുടെയും മൃതദേഹം ഇന്ത്യൻ ഔട്ട്പോസ്റ്റുകളോട് ചേർന്ന് തന്നെയാണ് കിടക്കുന്നതെന്നും സേന അറിയിച്ചു.
മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍
ഇന്ത്യന്‍ സേന മൃതദേഹങ്ങള്‍ കണ്ടെടുക്കാതിരിക്കാന്‍ പാക് കരസേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ നിരന്തരമായി വെടിയുതിര്‍ക്കുകയാണെന്നും കരസേന അറിയിച്ചു. അതിര്‍ത്തിയില്‍ പാക് സേന നിര്‍മ്മിച്ച നാല് ബങ്കറുകളും കരസേന തകര്‍ത്തു. നേരത്തെ സോപോരയിലും ഷോപ്പിയാനിലും തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലിൽ നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു.
സമാധാനത്തോടെ വന്നാല്‍
കുപ്വാരയില് കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പാകിസ്താന് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ കരസേന അറിയിച്ചിട്ടുണ്ട്. സമാധാനത്തിന്റെ വെള്ള പതാകകളുമായി സമീപിച്ചാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നാണ് കരസേന അറിയിച്ചത്. പാകിസ്താന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും സേന വ്യക്തമാക്കി.
തയ്യാറെടുപ്പുകള്‍
അതിനിടെ വേണ്ടിവന്നാല്‍ കശ്മീരില്‍ നിന്ന് കുടുതല്‍ സര്‍വീസ് നടത്താന്‍ തയാറായിരിക്കണമെന്ന് എയര്‍ലൈനുകളോട് വ്യോമായന ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കശ്മീരിലെ നാഷണല്‍ ഐഐടി ഉള്‍പ്പടേയുള്ള വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള അവധിക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
നിര്‍ദ്ദേശം
ജമ്മുകശ്മീരിലേക്ക് പോവരുതെന്ന് ബ്രിട്ടനും ജര്‍മനിയും അവരുടെ പൗരന്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോംബേറും ഗ്രനേഡാക്രമണവും വെടിവെപ്പും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പടേയുള്ള അക്രമങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കശ്മീരിലേക്ക് പോവരുതെന്നാണ് ബ്രിട്ടന്റെ നിര്‍ദ്ദേശം. സംസ്ഥാനത്തുള്ള ജര്‍മ്മന്‍ പൗരന്മാരോട് ഉടന്‍ മടങ്ങണമെന്ന് ജര്‍മ്മനിയും ആവശ്യപ്പെട്ടു.
എന്താണ് ലക്ഷ്യം
കശ്മീരില്‍ പൊടുന്നനെയുണ്ടായ സൈനികവിന്യാസവും അതീവ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായ തീരുമാനങ്ങളോ പ്രഖ്യാപനങ്ങളോ ഉടനെയുണ്ടാവും എന്ന അഭ്യൂഹം സംസ്ഥാനത്ത് വളരെ ശക്തമാണ്. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്കുന്ന 35- എ വകുപ്പും എടുത്തു കളയാന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ ആരോപിക്കുന്നത്.