പാതിരാത്രിയില്‍ കശ്മീരില്‍ നാടകീയ നീക്കങ്ങള്‍; മുന്മുഖ്യമന്ത്രിമാര് വീട്ടുതടങ്കലില്‍, നിരോധനാജ്ഞ
ശ്രീനഗര്‍: ദുരൂഹത വര്‍ധിപ്പിച്ചുകൊണ്ട് ജമ്മു-കശ്മീരില്‍ ഇന്നലെ രാത്രിയോടെ അരങ്ങേറിയത് നാടകീയ നീക്കങ്ങള്‍. സംസ്ഥാനത്തെ മുന്മുഖ്യമന്ത്രിമാര് ഉള്‍പ്പടേയുള്ള മുതിര്‍ന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ താഴ്വരയില് അനിശ്ചിതകാല നിരോധനാജ്ഞയും പുറപ്പെടുവിച്ചു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള എന്നിവരാണ് വീട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രിമാര്‍.
ശ്രീനഗറിൽ നിരോധനാജ്ഞ: ഇന്റർനെറ്റ്- കേബിൾ ടിവി ബന്ധം വിഛേദിച്ചു, പൊതുജന സഞ്ചാരത്തിന് വിലക്ക്!!
ഇവര്‍ക്ക് പുറമെ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിലാണ്. കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദിനെയും സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങള്‍ വീട്ടുതടങ്കലില്‍ ആണെന്ന കാര്യം ആദ്യം നേതാക്കള്‍ തന്നെയാണ് അറിയിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഞാന്‍ വീട്ടുതടങ്കലില്‍
ഞായറാഴ്ച അർധരാത്രി മുതൽ വീട്ടുതടങ്കലിലാണെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നാണ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തത്. ‘ഇന്ന് അര്‍ദ്ധരാത്രിയില്‍ ഞാന്‍ വീട്ടുതടങ്കലിലാവുമെന്ന് ഞാന്‍ കരുതുന്നു. മറ്റ് നേതാക്കളും ഇത് കരുതിയിരിക്കണം. അള്ളാഹു രക്ഷിക്കട്ടെ', എന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നടപടിയുണ്ടായത്.
നിരോധനാജ്ഞ
സിപിഎം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എംഎല്‍എ ഉസ്മാന് മജീദും അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല. നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ ശ്രീനഗറിലും ജമ്മുവിലും നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു
കശ്മീര്‍ താഴ്വരയില് ശ്രീനഗറിലും പിന്നീട് ജമ്മുവിലുമാണ് അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് മൊബൈല്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു. ബ്രോഡ്ബാന്‍ഡ് സര്‍വ്വീസും ചില സ്ഥലങ്ങളില്‍ നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
അതീവ ജാഗ്രത
അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രതയാണ് തുടരുന്നത്. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്കുന്ന 35- എ വകുപ്പും എടുത്തു കളയാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
370, 35-എ
വളരെക്കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് 370-ാം വകുപ്പും 35-എ വകുപ്പും എടുത്ത് കളയല്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നു.
ഉറപ്പുനല്‍കി
ആര്‍ട്ടിക്കിള്‍ 370-ഓ ആര്‍ട്ടിക്കിള്‍ 35എ യോ ഒഴിവാക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഒമര്‍ അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സര്‍വ്വകക്ഷിയോഗം വിളിച്ച് ശ്മീരിനെ സംഘർഷഭരിതമാക്കുന്ന ഒന്നും പാകിസ്താനോ ഇന്ത്യയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കശ്മീരിലെ പ്രത്യേക സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
35,000 സൈനികര്‍
35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. കശ്മീരില്‍ നിന്ന് വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും ഉള്‍പ്പടേയുള്ളവരെ ഒഴിപ്പിക്കുന്ന നടപടികളും തുടരുകയാണ്. സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളുമാണ് നിലവില്‍ കശ്മീരിലുള്ളത്.
Recommended Video
യോഗം
കശ്മീരിലെ പ്രത്യേക സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചർച്ച നടത്തിയിരുന്നു. കശ്മീർ വിഷയം മുൻനിർത്തിയുള്ള പ്രത്യേക കാബിനറ്റ് യോഗം ഇന്നു രാവിലെ 9.30ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേരുന്നുണ്ട്.