താഴ്വരയുടെ 91% ഗതാഗതത്തിന് തുറന്നു; ആളുകള്‍ ബന്ധുക്കളുമായി സ്വതന്ത്രമായി സംസാരിക്കുന്നുവെന്ന്
ദില്ലി: ജമ്മു കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള അര്‍ദ്ധസത്യങ്ങളും തെറ്റായ വിവരങ്ങളും ഒരു വിഭാഗം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല രംഗത്ത്. മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച ഹര്‍ഷ് വര്‍ധന്‍ താഴ്‌വരയുടെ 91% തുറന്നിരിക്കുകയാണെന്നും ഗതാഗത നില സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ആളുകള്‍ അവരുടെ ബന്ധുക്കളുമായി സ്വതന്ത്രമായി സംസാരിക്കുന്നുവെന്നും അവകാശപ്പെട്ടു. കശ്മീര്‍ താഴ്വരയുടെ 9% പ്രദേശത്ത് മാത്രമാണ് ചില (ഗതാഗത) നിയന്ത്രണങ്ങള്‍ ഉള്ളത്. മാത്രമല്ല 26,000 ലാന്‍ഡ്ലൈനുകള്‍ ഇതിനോടകം തുറന്നു കഴിഞ്ഞു. ഇതോടെ ആളുകള്‍ക്ക് അവരുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ കഴിയും. താഴ്വരയിലെ ആളുകള്‍ക്ക് ഇന്ത്യയുടെയും ലോകത്തിന്റെയും മറ്റു ഭാഗങ്ങളിലുള്ള അവരുടെ ബന്ധുക്കളുമായി ഇപ്പോള്‍ ആശയവിനിമയം നടത്താമെന്നും ശ്രിംഗ്ല പറഞ്ഞു.
ഭരണകൂടത്തെ ഭരണപരമായി പുനസംഘടിപ്പിക്കാനാണ് കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഭരണപരമായ പുനസംഘടനയ്ക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ 12-ാം തവണയാണ് ശ്രമം നടത്തുന്നത്. ഭരണ പുനസംഘടന ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെയോ നിയന്ത്രണ രേഖയുടെയോ അതിര്‍ത്തിയില്‍ ഒരു തരത്തിലും തടസ്സമുണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ശ്രിംഗ്ല പറഞ്ഞു. അപ്പോഴത്തെ സാഹചര്യത്തില്‍ അത് ആവശ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് നല്ല ഭരണം, സാമൂഹ്യനീതി, സാമ്പത്തിക വികസനം എന്നിവ ലഭിക്കാന്‍ അവസരമുണ്ടായി. താഴെത്തട്ടിലുള്ള തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുന്നതിലൂടെ നേരത്തെ വിവേചനം നേരിട്ട സ്ത്രീകള്‍ക്ക് സമൂഹത്തില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പു വരുത്താം. നേരത്തെ താഴെത്തട്ടിലുള്ള പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് സാധിച്ചിരുന്നില്ല. സംസ്ഥാനത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം ലഭിക്കില്ലായിരുന്നു. അതേസമയം പുരുഷനാണ് മറ്റൊരു സംസ്ഥാനത്ത് നിന്നുമുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നതെങ്കില്‍ അയാള്‍ക്ക് സ്വത്തവകാശം ലഭിക്കും. ഇതായിരുന്നു നേരത്തെയുള്ള അവസ്ഥ. എന്നാല്‍ ഇപ്പോള്‍ അത് മാറി. കേന്ദ്രം സംസ്ഥാനത്തിന് പണം കൈമാറിയപ്പോഴെല്ലാം ധാരാളം ഫണ്ടുകള്‍ താഴേത്തട്ടിലേക്ക് നീങ്ങിയില്ലെന്നും ശ്രിംഗ്ല പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ മാത്രം ഇന്ത്യന്‍ സര്‍ക്കാര്‍ ജമ്മു കശ്മീര്‍ വികസനത്തിനായി 42 ബില്യണ്‍ ഡോളര്‍ അനുവദിച്ചു; എന്നാല്‍ ഇതില്‍ വളരെ കുറച്ച് മാത്രമേ അടിത്തട്ടിലെത്തിയിട്ടുള്ളൂ, ''അദ്ദേഹം പറഞ്ഞു. തല്‍ഫലമായി, സംസ്ഥാനത്ത് വികസനത്തിന്റെ അഭാവമുണ്ടായി. ഇത് സംസ്ഥാനത്തെ നിക്ഷേപത്തെയും സംരംഭകത്വത്തെയും നിരുത്സാഹപ്പെടുത്തി. ഇത് യുവാക്കള്‍ക്കിടയില്‍ നിരാശയുണ്ടാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരതയിലൂടെയും അക്രമത്തിന് പ്രേരിപ്പിക്കുന്നതിലൂടെയും പാകിസ്ഥാന്‍ ഈ അവസരം മുതലെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.