കഥക് മാന്ത്രികന് വിട: പ്രശസ്ത കലാകാരന്‍ പിടി ബിർജു മഹാരാജ് അന്തരിച്ചു
ദില്ലി: കഥഖ് മാന്ത്രികന്‍ ബിർജു മഹാരാജ് അന്തരിച്ചു. ദിവസങ്ങൾക്കുമുമ്പ് വൃക്കരോഗം കണ്ടെത്തി ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ചെറുമകനുമായി കളിക്കുന്നതിനിടെയുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ സംഭവിച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ലഖ്‌നൗ ശൈലിയിലുള്ള കഥക് കൽക്ക-ബിന്ദാദിൻ ഘരാനയിലായിരുന്നു ബിർജു തന്റെ മാന്ത്രിക ചുവടുകള്‍ ചലിപ്പിച്ചിരുന്നത്. കൊച്ചുമകൻ സ്വരൻഷ് മിശ്രയാണ് സാമൂഹ്യമാധ്യമങ്ങളിലുടെ ബിർജുവിന്റെ മരണം അറിയിച്ചത്.
" ഇക്കാര്യം അറിയിക്കുന്നതിൽ വളരെ ദുഃഖമുണ്ട്.. പിടി ബിർജു മഹാരാജ് ജി.. എന്റെ നാനാ ജി ഇനി ഇല്ല. അഗാധമായ ദുഃഖത്തോടും സങ്കടത്തോടും കൂടി ഞങ്ങൾ ഞങ്ങളുടെ ദുഖവും അദ്ദേഹത്തിന്റെ അകാല വിയോഗവും അറിയിക്കുന്നു. കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട അംഗം പിടി ബിർജു മഹാരാജ് ജി ഇനിയില്ല. 2022 ജനുവരി 17-ന് ആ കുലീനാത്മാവ് തന്റെ സ്വർഗ്ഗീയ വാസസ്ഥലത്തേക്ക് പോയി''- കൊച്ചുമകന്‍ സ്വരൻഷ് മിശ്ര തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 'കലാശ്രമം' എന്ന പേരില്‍ കഥക് കളരി നടത്തിവരികയായിരുന്നു. മികച്ച ഗായകനും വാദ്യോപകരണ വിദഗ്ധനുമായിരുന്നു അദ്ദേഹം. മികച്ച ഡ്രമ്മർ കൂടിയായിരുന്നു, മിക്കവാറും എല്ലാ ഡ്രമ്മുകളും അനായാസമായി വായിക്കുന്ന അദ്ദേഹത്തിന് തബലയും നാളും വായിക്കാൻ പ്രത്യേക ഇഷ്ടമായിരുന്നുവെന്നും ബിർജുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. 1938 ഫെബ്രുവരി 4-ന് കഥകിലെ നവോത്ഥാനകാരി ഈശ്വരി പ്രസാദ്ജിയുടെ കുടുംബത്തിൽ പിടി മഹാരാജിന്റെ മകനയാട്ടാണ് ബിർജു മഹാരാജ് ജനിക്കുന്നത്. അദ്ദേഹത്തിന് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. തുടർന്ന് അമ്മാവൻമാരായ പിടി ലച്ചു മഹാരാജിന്റെയും പിടി ശംഭു മഹാരാജിന്റെയും സംരക്ഷണയിലായിരുന്നു ബിർജു വളർന്നത്. തുടക്കത്തിൽ അദ്ദേഹത്തിന്റെ പേര് 'ദുഖ് ഹരൻ' എന്നായിരുന്നു, അത് പിന്നീട് കൃഷ്ണന്റെ പര്യായമായ 'ബ്രിജ്മോഹൻ' എന്നാക്കി മാറ്റി. ബ്രിജ്മോഹൻ നാഥ് മിശ്ര പിന്നീട് 'ബിർജു' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുകയും ചെയ്തു. ചെറുപ്രായത്തിൽ തന്നെ പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയ അദ്ദേഹം ഏഴ് വയസ്സായപ്പോഴേക്കും പിതാവിനൊപ്പം ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്തു. ഒറ്റയ്ക്കുള്ള പ്രകടനങ്ങളും ചെറുപ്പത്തിൽ തന്നെ തുടങ്ങിയിരുന്നു.
തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ, പിടി ബിർജു മഹാരാജിനെ വിവിധ ആഘോഷ പരിപാടികളില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഇന്ത്യന്‍ സർക്കാർ വിദേശ രാജ്യങ്ങളിലേക്ക് അയച്ച് തുടങ്ങി. റഷ്യ, യുഎസ്എ, ജപ്പാൻ, യുകെ, യുഎഇ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ തുടക്കകാലത്ത് തന്നെ അദ്ദേഹം പര്യടനം നടത്തിയിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ സംഗീത നാടക അക്കാദമി അവാർഡ് കരസ്ഥമാക്കാനും അദ്ദേഹത്തിന് സാധിച്ചു. കാളിദാസ് സമ്മാൻ, നൃത്യ ചൂഡാമണി, ആന്ധ്രാ രത്‌ന, രാജീവ് ഗാന്ധി സമാധാന പുരസ്‌കാരം. നൃത്യ വിലാസ്, ആദർശില ശിഖർ സമ്മാൻ, സോവിയറ്റ് ലാൻഡ് നെഹ്‌റു പുരസ്കാരം ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് എന്നിവയ്ക്ക് പുറമെ ശിരോമണി സമ്മാനും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഡബ്ല്യുസിസി ചെയ്യുന്ന കാര്യങ്ങളുടെ ഗുണം ഇന്ന് മനസ്സിലാകണമെന്നില്ല: നിഖില വിമല്‍
നിരവധി തവണ സിനിമമേഖലലയുമായി ബന്ധപ്പെട്ടും ബിർജു മഹാരാജ് പ്രവർത്തിച്ചിരുന്നു. സത്യജിത് റേയുടെ 'ശത്രഞ്ജ് കേ ഖിലാരി'യിലെ അതിമനോഹരമായ രണ്ട് കഥക് സീക്വൻസുകളും പിടി ബിർജു മഹാരാജായിരുന്നു കൊറിയോഗ്രാഫ് ചെയ്തത്. 'ദിൽ തോ പാഗൽ ഹേ', 'ദേവദാസ്' തുടങ്ങിയ ചിത്രങ്ങളില്‍ മാധുരി ദീക്ഷിതിന് വേണ്ടിയും കഥക് കൊറിയോഗ്രഫി നിർവ്വഹിച്ചു. മൂന്ന് പെണ്ണും രണ്ട് ആണും ഉള്‍പ്പടെ അഞ്ച് മക്കളുണ്ട് ബിർജുവിന്.
Recommended Video
റേഞ്ച് റോവറില്‍ വന്നിറങ്ങി ആട്ടിന്‍കുട്ടിയെ എടുത്ത് തോളിലിട്ട് മഞ്ജു വാര്യർ: വൈറലായി ദൃശ്യങ്ങള്‍