കത്വ കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്.. നിർണായക തെളിവായി മുടിയും മായാത്ത രക്തത്തുള്ളിയും!
ദില്ലി: ഹിന്ദു തീവ്രവാദികളുടെ കടുത്ത മുസ്ലീം വിരോധമെന്നത് ഏതറ്റം വരെയും പോകാമെന്ന് രാജ്യത്തിന് കാണിച്ച് തന്നു കത്വ സംഭവം. ബക്കര്‍വാള്‍ എന്ന മുസ്ലീം നാടോടിക്കൂട്ടത്തെ ജമ്മു കശ്മീരിലെ രസാനയില്‍ നിന്നും തുരത്തുന്നതിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ഇരയായിരുന്നു എട്ട് വയസ്സുകാരി പെണ്‍കുട്ടി. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ഹിന്ദുക്കളെ ദ്രോഹിക്കുന്നു എന്നായി മുറവിളി.
കത്വ സംഭവത്തില്‍ ഹിന്ദുക്കള്‍ക്കെതിരെ നുണപ്രചാരണം നടത്തുന്നുവെന്നും ക്ഷേത്രത്തില്‍ വെച്ചല്ല പീഡനം നടന്നതെന്നും അടക്കമുള്ള വാദങ്ങള്‍ സംഘപരിവാറുകാര്‍ നടത്തുന്നു. എന്നാല്‍ കത്വ കൊലക്കേസില്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയമായ തെളിവുകള്‍ പോലീസിന് ലഭിച്ചിരിക്കുന്നു. ഫോറന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ഈ പൈശാചിക കൃത്യത്തെ കൂടുതല്‍ വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു.
സമാനതകളില്ലാത്ത ക്രൂരത
ഇക്കഴിഞ്ഞ ജനുവരി പതിനേഴിനാണ് കത്വ ജില്ലയിലെ രസാനയിലെ കാട്ടില്‍ വെച്ച് എട്ട് വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു. ഏറെ നാള്‍ മാധ്യമശ്രദ്ധയോ രാജ്യത്തിന്റെ ശ്രദ്ധയോ കിട്ടാതെ കിടന്ന കേസ്, പിന്നീട് കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ശ്രദ്ധിക്കപ്പെടുന്നതും ആളിക്കത്തുന്നതും. ഹിന്ദുക്കള്‍ താമസിക്കുന്ന ഇടത്തെ മുസ്ലീം നാടോടികളെ ഭയപ്പെടുത്തി ഓടിക്കാനായി ചെയ്ത കുറ്റകൃത്യം സമാനതകളില്ലാത്തതാണ്. എന്നാല്‍ കത്വ സംഭവം സംഘപരിവാര്‍ ഉപയോഗിക്കുന്നത് രാജ്യത്തെ ഹിന്ദുക്കളുടെ നില അപകടത്തിലാണ് എന്ന തരത്തില്‍ വളച്ചൊടിച്ചാണ്.
ക്ഷേത്രത്തിനകത്ത് തന്നെ
പ്രതികള്‍ ഹിന്ദുക്കളായത് കൊണ്ട് അവര്‍ക്ക് വേണ്ടി ബിജെപി നേതാക്കളടക്കം തെരുവിലിറങ്ങി. നിരവധി നുണപ്രചാരണങ്ങളും നടത്തി. എന്നാല്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത് ക്ഷേത്രത്തിന് അകത്ത് വെച്ച് തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ക്ഷേത്രത്തിന് അകത്ത് നിന്നും ലഭിച്ച മുടി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടേതും പ്രതികളുടേതുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ദില്ലി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ 14 തെളിവുകളാണ് പരിശോധിക്കപ്പെട്ടത്.
മുടിയിഴകളും സ്രവവും
ക്ഷേത്രത്തിനകത്ത് നിന്നും വേരോടെയുള്ള രണ്ട് മുടിയിഴകളാണ് ലഭിച്ചത്. ഇവ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ ഒരെണ്ണം പെണ്‍കുട്ടിയുടേതുമായും മറ്റൊരെണ്ണം പ്രതികളിലൊരാളുടേതുമായും മാച്ച് ചെയ്യുന്നതായി കണ്ടെത്തിയെന്ന് ഫോറന്‍സിക് ലാബിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല പെണ്‍കുട്ടിയുടെ യോനി സ്രവവും പ്രതിയുടേതുമായി സാമ്യമുള്ളതായും ഫോറന്‍സിക് പരിശോധന വഴി തെളിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിലെ രക്തക്കറയും കേസില്‍ നിര്‍ണായക തെളിവായി മാറിയിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വസ്ത്രം സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ നിലയിലാണ് പോലീസിന് ലഭിച്ചിരുന്നത്.
മായാത്ത രക്തക്കറ
എന്നാല്‍ എത്ര കഴുകിയിട്ടും മാഞ്ഞ് പോകാതിരുന്ന ഒരു രക്തക്കറയാണ് കേസില്‍ ശക്തമായ മറ്റൊരു തെളിവ്. പ്രതികളില്‍ ഒരാളുടേതാണ് ഈ രക്തസാമ്പിളെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ മുടിയിഴകള്‍, യോനിയിലെ സ്രവങ്ങള്‍, ആന്തരിക അവയവങ്ങള്‍, ഉടുപ്പും സല്‍വാറും, സംഭവസ്ഥലത്തെ മണ്ണ്, പ്രതികളുടെ രക്തസാമ്പിളുകള്‍ എന്നിവയാണ് ദില്ലി ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ പരിശോധനാ ഫലം ഏപ്രില്‍ മൂന്നിന് തന്നെ ക്രൈംബ്രാഞ്ചിന് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ശരീരത്തിലെ മുറിവുകൾ
അതിനിടെ സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് കത്വ പെണ്‍കുട്ടി ഇരയായത് എന്ന് ഉറപ്പിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നു. കൊല്ലപ്പെടുമ്പോള്‍ ആ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ക്രൂരതയുടെ അടയാളങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടിയുടെ യോനിയുടെ പുറംഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കൂടാതെ തുടകളിലും കൈകളിലും വലത് ചെവിക്ക് പിറകിലും മുറിവ്, മുന്നോട്ട് തള്ളിയ നാക്ക്, വയറിന് സമീപത്തെ നീലനിറം, യോനിക്കുള്ളില്‍ രക്തക്കറയുള്ള സ്രവം എന്നിവയുള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ദുർഗയുടെ കൈവെട്ടുമെന്നും ജീവനെടുക്കുമെന്നും ഭീഷണി! വെറുപ്പിന്റെ രാഷ്ട്രീയത്തിന് വിമർശനം
ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..