കത്വാ കൂട്ട ബലാത്സംഗം: മീററ്റില്‍ നിന്ന് വന്ന് ബലാത്സംഗം ചെയ്ത വിശാല്‍ കുറ്റവിമുക്തനായത് ഇങ്ങനെ
പത്താന്‍കോട്ട്: കത്വാ കൂട്ട ബലാത്സംഗ കേസില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നാണ് വിശാല്‍ ഗംഗോത്രയുടേത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ പദ്ധതിയിട്ട സഞ്ജി റാമിന്റെ മകനാണ് വിശാല്‍. പക്ഷേ, പത്താന്‍കോട്ട് കോടതി വിശാലിനെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്.
കത്വായിലെ എട്ട് വയസ്സുകാരിയ്ക്ക് നീതി: ഒരാളൊഴികെ ആറ് പ്രതികളും കുറ്റക്കാരെന്ന് പത്താൻകോട്ട് കോടതി
സംഭവം നടക്കുമ്പോള്‍ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ആയിരുന്നു വിശാല്‍ ഗംഗോത്ര ഉണ്ടായിരുന്നത്. അവിടെ നിന്ന് ഇയാളെ കത്വായിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ താത്പര്യമുണ്ടോ എന്നായിരുന്നത്രെ ഫോണില്‍ വിശാലിനോട് ചോദിച്ചത്.
ജനുവരി 11 ന് ആണ് വിശാലിനെ പ്രതികള്‍ വിളിച്ചത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജനുവരി 12 ന് ആറ് മണിയോടെ വിശാല്‍ കത്വായിലെ രസന ഗ്രാമത്തില്‍ എത്തി. അടുത്ത ദിവസം ആണ് പെണ്‍കുട്ടിയെ ഒളിപ്പിചിരുന്ന ദേവസ്ഥാനത്ത് വിശാല്‍ എത്തുന്നത്. അവിടെ വച്ച് അച്ഛന് സഞ്ജി റാമിനൊപ്പം പെണ്‍കുട്ടിയുടെ മേല്‍ വിശാല്‍ ചില പൂജകള്‍ നടത്തിയെന്നും പറയുന്നു. അതിന് ശേഷം പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
എന്നാല്‍ വിശാല്‍ ഗംഗോത്ര ഇപ്പോള്‍ കുറ്റ വിമുക്തനാക്കപ്പെട്ടിരിക്കുകയാണ്. സംഭവം നടക്കുമ്പോള്‍ താന്‍ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ തന്നെ ആയിരുന്നു എന്ന് 'അലിബി'യുടെ അടിസ്ഥാനത്തില്‍ ഇയാള്‍ കോടതിയില്‍ തെളിയിച്ചു. ആ സമയം മീററ്റില്‍ പരീക്ഷയില്‍ ആയിരുന്നു എന്നാണ് വിശാല്‍ തെളിയിച്ചത്.
ബലാത്സംഗം ചെയ്യുന്നതിന് വേണ്ടി അഞ്ഞൂറ് കിലോമീറ്ററോളം യാത്ര ചെയ്ത് എത്തിയ ആള് എന്ന രീതിയില്‍ ആയിരുന്നു വിശാലിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.