കൊടും തണുപ്പിലും വിയര്‍ത്തൊലിച്ച് സഞ്ജി റാം... കത്വാ കേസിലെ ആ നിര്‍ണായക വഴിത്തിരിവ്
ജമ്മു: കത്വായില് എട്ട് വയസ്സുകാരിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകഴിഞ്ഞു. ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ നീക്കങ്ങളെല്ലാം തകര്‍ത്താണ് ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയത്.
കൂട്ടത്തിൽ കൊടുംക്രൂരൻ ആ 'ജുവനൈൽ'; പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തതും അവൻ... ഇവരാണ് ആ പ്രതികൾ
അതില്‍ നിര്‍ണായക പങ്കുവഹിച്ചത് അന്വേഷണ സംഘത്തെ നയിച്ച ആര്‍കെ ജല്ല എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന് ആയിരുന്നു. മൂന്ന് മാസം മുമ്പാണ് ജല്ല സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. ആ ക്രൂരകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ എത്തിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് ജല്ല ഇപ്പോള്‍.
കേസില്‍ ആദ്യം, പ്രായപൂര്‍ത്തിയാകാത്ത 15 കാരനെ മാത്രം പ്രതിയാക്കി മറ്റുള്ളവരെ രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചത്. സഞ്ജി റാമിലേക്കും മറ്റുള്ളവരിലേക്കും അന്വേഷണം എത്തിയതിനെ കുറിച്ച് ജല്ല തന്നെ വിശദീകരിക്കുന്നുണ്ട്.
സഞ്ജി റാമിന്റെ മരുമകന്
സഞ്ജി റാമിന്റെ മരുമകന് ആയ 15 കാരന് ആയിരുന്നു പെണ്‍കുട്ടിയെ കാട്ടിലേക്ക് എത്തിച്ചത്. അവിടെ വച്ച് പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തതും ഇയാള്‍ തന്നെ ആയിരുന്നു. ഏഴ് ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ പോലീസ് പ്രതിചേര്‍ത്തത് ഈ പതിനഞ്ചുകാരനെ മാത്രം ആയിരുന്നു. പല സാഹചര്യ തെളിവുകളും മനപ്പൂര്‍വ്വം വിട്ടുകളയുകയും ചെയ്തു.
സ്വാഭാവിക ചോദ്യം ചെയ്യല്‍
അറസ്റ്റിലായ പതിനഞ്ചുകാരന്റെ ബന്ധു എന്ന നിലയില്‍ ആണ് ജല്ലയും സംഘവും സഞ്ജി റാമിനെ ചോദ്യം ചെയ്യാന്‍ എത്തുന്നത്. അതിനകം തന്നെ സഞ്ജി റാമിനെതിരെ പലരും ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. പതിനഞ്ചുകാരനെ കുറിച്ചും സഞ്ജിറാമിന്റെ മകന് വിശാലിനെ കുറിച്ചും എല്ലാം സഞ്ജി റാമിനോട് ചോദ്യങ്ങള്‍ ചോദിച്ചു.
കൊടും തണുപ്പിലും വിയര്‍ത്തു
2018 ജനുവരിയില്‍ ആയിരുന്നു സഞ്ജി റാമിനെ ചോദ്യം ചെയ്യുന്നത്. ജമ്മുവില്‍ കൊടും തണുപ്പുള്ള സമയം. മകനെ കുറിച്ച് ചോദിച്ചപ്പോള്‍ ആ കൊടും തണുപ്പിലും സഞ്ജി റാം വിയര്‍ക്കുന്നുണ്ടായിരുന്നു. മകന് മീററ്റില്‍ പഠിക്കുകയാണെന്നും വേണമെങ്കില്‍ അവന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാം എന്നും ആയിരുന്നു പൊങ്ങച്ചത്തോടെ അയാള്‍ പറഞ്ഞത്.
ഈ തണുപ്പിലും എന്തുകൊണ്ടാണ് ഇയാള്‍ ഇങ്ങനെ വിയര്‍ക്കുന്നത് എന്ന് ജല്ലയ്ക്കും സംഘത്തിനും അപ്പോഴേ സംശയം തോന്നിയിരുന്നു.
ദു:ഖം അതില്‍ മാത്രം
കേസ് അന്വേഷണം വിജയകരമായ പൂര്‍ത്തിയാക്കിയതിന് ശേഷം ആണ് ജല്ല വിരമിക്കുന്നത്. പക്ഷേ, സഞ്ജി റാമിന്റെ മകന് വിശാല്‍ ഗംഗോത്രയെ കുറ്റവിമുക്തനാക്കിയതില്‍ മാത്രം അദ്ദേഹത്തിന് വിഷമമുണ്ട്. വിശാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുക എന്നത് മാത്രമാണ് അദ്ദേഹത്തിനുള്ള പ്രതീക്ഷ. മകനെ രക്ഷിക്കാന്‍ സഞ്ജിറാം എല്ലാ വഴികളും പ്രയോഗിച്ചിരുന്നു എന്നും ജല്ല പറയുന്നു.
സമ്മര്‍ദ്ദമുണ്ടായിരുന്നില്ല
എട്ട് വയസ്സുകാരിയുടെ കൊലപാതകം ജമ്മു കശ്മീരില്‍ വലി രാഷ്ട്രീയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. സഞ്ജി റാമിനേയും കൂട്ടരേയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് രണ്ട് ബിജെപി മന്ത്രിമാര്‍ വരെ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ കേസ് അന്വേഷണത്തിനിടെ ഒരു ബിജെപി നേതാവ് പോലും തന്നെ സമ്മര്ദ്ദപ്പെടുത്തിയില്ലെന്നാണ് ജല്ല പറയുന്നത്.
സീനിയര്‍ സൂപ്രണ്ട്
ജമ്മു കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിലെ ആദ്യ ബാച്ചിലെ ഉദ്യോഗസ്ഥനാണ് ജല്ല. 1990 കളിലാണ് തീവ്രവാദ ഗ്രൂപ്പുകളെ തുരത്തുന്നതിനായി ഇത്തരം ഒരു പോലീസ് സംഘത്തെ രൂപീകരിക്കുന്നത്. 2019 മാര്‍ച്ചില്‍ ആണ് ജല്ല വിരമിച്ചത്. ക്രൈം ബ്രാഞ്ച് സീനിയര്‍ പോലീസ് സൂപ്രണ്ട് ആയാണ് അദ്ദേഹം വിരമിച്ചത്.