കത്വായിലെ എട്ട് വയസ്സുകാരിയ്ക്ക് നീതി: ഒരാളൊഴികെ ആറ് പ്രതികളും കുറ്റക്കാരെന്ന് പത്താൻകോട്ട് കോടതി
Recommended Video
പത്താന്‍കോട്ട്: കത്വായില് എട്ട് വയസ്സുകാരിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പത്താന്‍കോട്ട് സെഷന്‍സ് കോടതി വിധി പറയുന്നു. ആറ് പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഒരാളെ വെറുതേ വിടുകയും ചെയ്തു.
ഒന്നാം പ്രതി സഞ്ജി റാം, പര്‍വേഷ് കുമാര്‍, പോലീസ് ഉദ്യേഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, ആനന്ദ് ദത്ത, തിലക് രാജ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സഞ്ജിറാമിന്റെ മകന് വിശാല്‍ ഗംഗോത്രിയെ കോടതി കുറ്റവിമുക്തനാക്കി
കുറ്റവാളികളെ തൂക്കിലേറ്റുകയോ ഞങ്ങളെ വെടിവെച്ച് കൊല്ലുകയോ ചെയ്യൂ: കത്വ പെണ്‍കുട്ടിയുടെ അമ്മ
2018 ജനുവരി 10 ന് ആയിരുന്നു പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് ജനുവരി 17 ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതി ക്രൂരമായ കൂട്ട ബലാത്സംഗത്തിനാണ് പെണ്‍കുട്ടി ഇരയായത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ബലാത്സംഗ കൊലപാതകത്തിന് പിന്നില്‍ വര്‍ഗ്ഗീയ താത്പര്യങ്ങളും ഉണ്ടെന്നാണ് കണ്ടെത്തല്‍.
ജമ്മു കശ്മീരില്‍ ആയിരുന്നു കേസിന്റെ വിചാരണ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആവശ്യം പരിഗണിച്ച് സുപ്രീം കോടതി വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റുകയായിരുന്നു. പത്താന്‍കോട്ട് കോടതിയില്‍ കഴിഞ്ഞ ജൂണ്‍ 3 ന് ആയിരുന്നു വിചാരണ അവസാനിച്ചത്. രാജ്യത്തെ നാണം കെടുത്തിയ, കണ്ണീരിലാഴ്ത്തിയ ആ സംഭവങ്ങള്‍ ഇങ്ങനെ ആയിരുന്നു.
രസന ഗ്രാമത്തില്‍ സംഭവിച്ചത്
ജമ്മു കശ്മീരിലെ രസന ഗ്രാമത്തില്‍ ആയിരുന്നു സംഭവം നടന്നത്. 13 ബ്രാഹ്മണ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഇവിടേക്ക് ബക്കര്‍വാള്‍ എന്നറിയപ്പെടുന്ന ഇരുപതോളം നാടോടി മുസ്ലീം കുടുംബങ്ങള്‍ എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മുസ്ലീം കുടുംബങ്ങളെ അവിടെ നിന്ന് ആട്ടിയോടിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നിരുന്നു. അതിന്റെ ഒടുവിലത്തെ ഇരയായിരുന്നു ആ എട്ട് വയസ്സുകാരി പെണ്‍കുട്ടി.
കേസിലെ പ്രതികള്‍
എട്ട് പ്രതികളാണ് കേസില്‍ ഉള്ളത്. മുഖ്യപ്രതി ഗ്രാമത്തലവനായ സഞ്ജി റാം ആയിരുന്നു. റവന്യു വകുപ്പില്‍ നിന്ന് വിരമിച്ച ആളാണ് സഞ്ജി റാം. ഇയാളുടെ മകന് വിശാല്‍, സഞ്ജി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകന്, സ്പെഷ്യല്‍ പോലീസ് ഓഫീസര്മാകായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ- ഇവരായിരുന്നു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയവര്‍. തെളിവ് നശിപ്പിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥരും പ്രതികളാണ്.
തട്ടിക്കൊണ്ടുപോകല്‍
സഞ്ജി റാമിന്റെ മരുകമന്‍ ആണ് പെണ്‍കുട്ടിയെ കള്ളംപറഞ്ഞ് കൂട്ടിക്കൊണ്ടുവന്നത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത ഒരേയൊരു പ്രതിയാണ് ഇയാള്‍. പെണ്‍കുട്ടിയെ ബോധം കെടുത്തി ആദ്യം ബലാത്സംഗം ചെയ്തതും ഇയാള്‍ തന്നെ ആയിരുന്നു. ഉറക്കഗുളികകള്‍ നല്കി മയക്കിക്കെടുത്തിയായിരുന്നു സംഘം പെണ്‍കുട്ടിയെ അതി ക്രുരമായി ബലാത്സംഗം ചെയ്തത്.
അമ്പലത്തില്‍ വച്ച്
കേസിലെ മുഖ്യ പ്രതിയായ സഞ്ജിറാം ക്ഷേത്രത്തിലെ പൂജാരി കൂടി ആയിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന് മുമ്പ്, ദേവസ്ഥാനത്ത് ചില പൂജകളും ഇയാള്‍ നടത്തിയിരുന്നു. അതിന് ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
ഉത്തര്‍ പ്രദേശിലുണ്ടായിരുന്നു വിശാല്‍ ഗംഗോത്രയെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു. ഇയാള്‍ അവിടെ നിന്നും യാത്ര ചെയ്ത് എത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.
ഏഴ് ദിവസങ്ങള്‍
തുടര്‍ച്ചയായി ഏഴ് ദിവസങ്ങളാണ് ആ പെണ്‍കുട്ടി അതി ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയായത്. ആവശ്യത്തിന് ഭക്ഷണം പോലും നല്‍കിയിരുന്നില്ല. ഉറക്കമുണരുമ്പോഴെല്ലാം മരുന്ന് നല്കി പിന്നേയും മയക്കിക്കിടത്തി.
ജനുവരി 10 ന് ആയിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ജനുവരി 15 ന് പെണ്‍കുട്ടിയെ കൊന്നുകളയാന്‍ സഞ്ജിറാം നിര്‍ദ്ദേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലുന്നതിന് തൊട്ടുമുമ്പ് പോലും അവളെ അതി ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു.
മനുഷ്യത്വം മരവിപ്പിക്കുന്ന കൊലപാതകം
പെണ്‍കുട്ടിയെ കൊന്നതിന് ശേഷം ക്ഷേത്രത്തിനടുത്തുള്ള കലുങ്കില്‍ ഉപേക്ഷിക്കാന്‍ ആയിരുന്നു പദ്ധതിയിട്ടത്. കൊല്ലുന്നതിന് തൊട്ടുമുമ്പ് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ ആയ ദീപക് ഖജൂരിയ പെണ്‍കുട്ടിയെ ഒരിക്കല്‍ കൂടി ബലാത്സംഗം ചെയ്തു.
കഴുത്തൊടിച്ച് കൊല്ലാനായിരുന്നു ആദ്യം ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ശ്വാസം നിലയ്ക്കാതിരുന്നപ്പോള് കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നു. മരണം ഉറപ്പാക്കാന്‍ പാറക്കല്ലുകൊണ്ട് തല അടിച്ചുപൊളിക്കുകയും ചെയ്തു. അതിന് ശേഷം മൃതദേഹം അവിടെ തന്നെ ഉപേക്ഷിച്ച് അവര്‍ പോയി.
രാജ്യം നടുങ്ങി
ഫെബ്രുവരിയില്‍ നടന്ന കൊലപാതകം പക്ഷേ, രാജ്യം മുഴുവന്‍ അറിയുന്നത് ഏപ്രില്‍ മാസത്തോടു കൂടിയാണ്. രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. അഭിഭാഷകയായ ദീപിക സിങ് രജാവത് ആയിരുന്നു കേസിനെ സംബന്ധിച്ച നിര്‍ണായ വിവരങ്ങള്‍ക്ക് പുറത്ത് വിട്ടത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് നേരെ ഭീഷണിയും ഉണ്ടായിരുന്നു.
പ്രതികള്‍ക്ക് വേണ്ടി ബിജെപി
എന്നാല്‍ ഏവരേയും ഞെട്ടിച്ച ചില സംഭവങ്ങളും പിന്നീട് അരങ്ങേറി. ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ ബിജെപി അംഗങ്ങളായ ലാല്‍ സിങ്, ചന്ദര്‍ പ്രകാശ് എന്നിവര്‍ കേസിലെ പ്രതികളെ അനുകൂലിച്ച് രംഗത്തെത്തി. പ്രതികള്‍ക്ക് വേണ്ടി വലിയ പ്രകടനങ്ങള്‍ പോലും സംഘടിപ്പിക്കപ്പെട്ടു. ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ പിരിയുന്നതിലേക്ക് പോലും ഒടുവില്‍ ഈ സംഭവങ്ങള്‍ നയിച്ചു.
ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ
സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം ആണ് വിചാരണ ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റിയത്. കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ ഒരു സംഘം അഭിഭാഷകര്‍ അത് തടയാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.
രണ്‍ബിര്‍ പീനല്‍ കോഡ് (ആര്‍പിസി) പ്രകാരവും സിആര്‍പിസി സെക്ഷന്‍ 120-ബി( ക്രിമന്‍ ഗൂഢാലോചന), 302(കാലപാതകം), 376 -ഡി(കൂട്ട ബലാത്സംഗം) പ്രകാരവും ആണ് പ്രതികള്‍ക്കെതിരെയുള്ള കേസുകള്‍. പോക്സോ വകുപ്പ് പ്രകാരവും കേസുണ്ട്.
ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതിവേഗ കോടതി
കേസില്‍ സിബിഐ അന്വേഷണം വേണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളി.
പത്താന്‍കോട്ട് കോടതിയില്‍ ഇന്‍ ക്യാമറ സംവിധാനത്തില്‍ അതിവേഗം വാദം കേള്‍ക്കണം എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. പത്താന്‍കോട്ട് ജില്ലാ ജഡ്ജിയ്ക്ക് മുന്നില്‍ ആയിരുന്നു വിചാരണ. മാറ്റിവയ്ക്കലുകള്‍ ഇല്ലാതെ എല്ലാ ദിവസവും കോടതി വാദം കേട്ടു. 2018 ജൂണ്‍ 3 ന് കേസിന്റെ വിചാരണ അവസാനിച്ചത്.
തെളിവുകള്‍ ശക്തം
പ്രതികള്‍ക്കെതിരെ അതിശക്തമായ തെളിവുകള്‍ ആണ് പ്രോസിക്യൂഷന് ഹാജരാക്കിയിട്ടുള്ളത്. പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂട്ട ബലാത്സംഗത്തിനും തെളിവുകള്‍ ലഭിച്ചു. പ്രതികളുടെ ഡിഎന്‍എ സാമ്പിളുകളും നിര്‍ണായക തെളിവുകളാണ്. പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗം ചെയ്യപ്പെട്ട ഇടങ്ങളില്‍ നിന്ന് ലഭിച്ച മുടിയിഴകളും നിര്‍ണായക തെളിവുകളായി.