ക്രൂരമായി പീഡിപ്പിക്കുമ്പോഴും അവള്‍ എന്തുകൊണ്ട് കരഞ്ഞില്ല? ഞെരുങ്ങുക പോലുമുണ്ടായില്ല... കാരണം
ദില്ലി: മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ജമ്മു കശ്മീരിലെ കത്വയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ട് വയസുകാരി നേരിട്ടത്. പ്രതികള്‍ക്ക് പിന്തുണയുമായി ബിജെപി നേതാക്കളും മന്ത്രിമാരും രംഗത്തുവന്നതോടെ ക്രൂര പീഡനത്തിന് രാഷ്ട്രീയമാനം വന്നു. പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടി.
എന്നാല്‍ പ്രതികളുടെ അഭിഭാഷകന്റെ പരഹസിച്ചുള്ള ചോദ്യങ്ങളാണ് പിന്നീട് ഉയര്‍ന്നത്. ദിവസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് പറയപ്പെടുന്നത്. എന്തുകൊണ്ട് പീഡനത്തിന് ഇരയാകുമ്പോള്‍ പെണ്‍കുട്ടി നിലവിളിച്ചില്ല. ഈ ചോദ്യം അക്രമികളെ പിന്തുണയ്ക്കുന്നവരും ഏറ്റുപിടിച്ചു. ഫോറന്‍സിക് വിദഗ്ധരുടെ വിശദീകരണം തേടി പോലീസ്. ഞെട്ടിക്കുന്ന മറുപടിയാണ് അവര്‍ നല്‍കിയത്....
അ്ക്രമികളുടെ ക്രൂരത
എട്ട് വയസുകാരിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് വിദഗ്ധര്‍ വിശദമായി പരിശോധിച്ചിരുന്നു. അമിതമായ അളവില്‍ നല്‍കിയ മയക്കുമരുന്നാണ് പെണ്‍കുട്ടിയെ നേരിയ തോതില്‍പോലും പ്രതികരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിച്ചത്. കൂടിയ അളവില്‍ മരുന്ന് നല്‍കിയിരുന്നു. സാധാരണ ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് പോലും നല്‍കുന്നതിനേക്കാള്‍ എത്രയോ കൂടിയ അളവില്‍.
മരുന്നും മയക്കുമരുന്നും
അമിത അളവില്‍ മരുന്ന് നല്‍കിയതിന് പുറമെ പ്രാദേശികമായി ലഭിക്കുന്ന മയക്കുമരുന്നിന്റെ അംശവും കുട്ടിയുടെ ശരീരത്തില്‍ കൂടിയ തോതില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ മരുന്ന് അകത്തെത്തിയാല്‍ ഏതൊരാളും തളര്‍ന്നുപോകും. ഒന്നുകില്‍ കോമയിലാകും. അല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും ഫോറന്‍സിക് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞെരുങ്ങാന്‍ പോലും...
ദിവസങ്ങളോളമാണ് കുട്ടിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയത്. ഈ സമയം കുട്ടി അബോധാവസ്ഥയിലായിരുന്നു. നിലവിളിക്കാനോ ഒന്ന് ഞെരുങ്ങാന്‍ പോലും സാധിക്കുന്ന അവസ്ഥയില്‍ ആയിരുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഫോറന്‍സിക് വിദഗ്ധര്‍ കൂടുതല്‍ പരിശോധന നടത്തിയത്.
അബോധാവസ്ഥയിലാക്കിയ ശേഷം
കുട്ടിയുടെ ആന്തരകാവയവങ്ങള്‍ തകര്‍ന്നിരുന്നു. അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചത്. ഭക്ഷണത്തിന് ശേഷമല്ലാതെ കഴിക്കാന്‍ പാടില്ലാത്ത മരുന്നാണ് കുട്ടിയുടെ കാലിയായ വയറ്റിലേക്ക് എത്തിയത്. ഈ മരുന്നുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രം കുറഞ്ഞ അളവിലാണ് കഴിക്കേണ്ടത്.
ക്ലോണാസെപാം
ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രം കര്‍ശന വ്യവസ്ഥകളോടെ മാനസിക രോഗികള്‍ക്ക് നല്‍കുന്ന ക്ലോണാസെപാം എന്ന മരുന്ന് കുട്ടിയുടെ ശരീരത്തില്‍ കണ്ടെത്തി. ഇത് കഴിക്കുന്നവരുടെ വയസ്, ഭാരം എന്നിവ പരിശോധിച്ചാണ് സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. എന്നാല്‍ കത്വ പെണ്‍കുട്ടിക്ക് അക്രമികള്‍ നിര്‍ബന്ധിച്ച് കുറേയധികം മരുന്നുകള്‍ നല്‍കിയിരുന്നു.
വീര്യം കൂടിയ അഞ്ച് ഗുളിക നിര്‍ബന്ധിച്ചു കഴിപ്പിച്ചു
കത്വ പെണ്‍കുട്ടി 30 കിലോ ഭാരമാണുണ്ടായിരുന്നത്. 0.1 മുതല്‍ 0.2 വരെ മില്ലി ഗ്രാം ഡോസില്‍ ഒരു ദിവസം മൂന്ന് നേരമാക്കി, ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മാത്രമേ ഈ പ്രായത്തിലുള്ളവര്‍ക്ക് കൊടുക്കാന്‍ പാടുള്ളൂ. എന്നാല്‍ 0.5 മില്ലിഗ്രാമുള്ള അഞ്ച് ഗുളികകളാണ് ഓരോ ദിവസവും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് കഴിപ്പിച്ചതെന്നും ഫോറന്‍സിക് സംഘം കണ്ടെത്തി.
ഇതാണ് സംഭവിക്കുക
ഇങ്ങനെ മരുന്നും മയക്കുമരുന്നും ശരീരത്തിലെത്തിയാല്‍ ശ്വാസത്തിന്റെ വേഗത കുറയും. അല്ലെങ്കില്‍ ശ്വാസം നിലയ്ക്കും. ഇതാണ് സംഭവിക്കുക. ബോധം നഷ്ടപ്പെട്ട് കോമയിലാകാം. മരണം സംഭവിക്കാനും സാധ്യത കൂടുതലാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ പോലീസിനെ അറിയിച്ചു.
്അടുത്താഴ്ച കോടതിയില്‍
ഫോറന്‍സിക് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. വേനലവധിക്ക് ശേഷം അടുത്താഴ്ചയാണ് പഞ്ചാബിലെ പത്താന്‍കോട്ട് സെഷന്‍സ് കോടതി കേസില്‍ വാദം കേള്‍ക്കുന്നത്. നീതി പൂര്‍വമായ വിചാരണ നടത്തന്‍ സുപ്രീംകോടതി ഇടപെട്ടാണ് കേസ് കശ്മീരിന് പുറത്തേക്ക് മാറ്റിയത്. കേസ് ആദ്യം പരിഗണിച്ചത് കത്വ കോടതിയായിരുന്നു. പിന്നീട് സുപ്രീംകോടതി പത്താന്‍കോട്ടിലേക്ക് മാറ്റുകയായിരുന്നു.
കഞ്ചാവിന് തുല്യമായ ലഹരി
മരുന്ന് അളവില്‍ കൂടുതല്‍ നല്‍കിയതിന് പിന്നാലെ പ്രാദേശികമായി ലഭിക്കുന്ന കഞ്ചാവിന് തുല്യമായ ലഹരി വസ്തുവും പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ ലഹരി വസ്തു ശരീരത്തിലെത്തിയാല്‍ മണിക്കൂറുകളോളം ബോധമില്ലാതെ കിടക്കും. രണ്ട് രീതിയിലാണ് കുട്ടിയെ ബോധം കെടുത്തിയതെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നു.
മുസ്ലിം നാടോടി കുടുംബം
മുസ്ലിം നാടോടി കുടുംബത്തിലെ അംഗമാണ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. കുടുംബത്തെ നാട്ടില്‍ നിന്ന് ഓടിക്കാനായിരുന്നുവത്രെ ഈ ക്രൂരത. സംഭവംനടന്നത് ഈ വര്‍ഷം ജനുവരി പത്തിനാണ്. വിശദമായ അന്വേഷണത്തിലൂടെ പോലീസ് പ്രതികളെ പിടികൂടുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തപ്പോഴാണ് പെണ്‍കുട്ടി നേരിട്ട ക്രൂരത പുറംലോകമറിഞ്ഞത്. ഇതോടെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു.
പോലീസുകാരും പീഡിപ്പിച്ചു
ജനുവരി പത്തിനാണ് പെണ്‍കുട്ടിയെ കാണാതായത്. മുഖ്യപ്രതി സാഞ്ചിറാമിന്റെ അനന്തരവനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന്് പോലീസ് പറയുന്നു. ജനുവരി 14 കുട്ടി കൊല്ലപ്പെട്ടു. 17നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ആദ്യം കേസ് ഗൗരവത്തിലെടുത്തിരുന്നില്ല. പ്രതികളെ രക്ഷിക്കാനും ശ്രമിച്ചു. പോലീസുകാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് പീന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു.
ഇവരാണ് പ്രതികള്‍
സാഞ്ചിറാം, മകന്‍ വിശാല്‍, ബന്ധു, പോലീസ് ഓഫീസര്‍മാരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, സുഹൃത്ത് പര്‍വേശ് കുമാര്‍ എന്ന മന്നു എന്നിവരാണ് കുട്ടിയെ ദിവസങ്ങളോളം പീഡിപ്പിച്ചത്. കേസ് ഒതുക്കാനും തെളിവ് നശിപ്പിക്കാനും കൂട്ടുനിന്ന പോലീസുകാരെയും ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മുതിര്‍ന്ന വ്യക്തിയായി കണക്കാക്കി വിചാരണ ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.
റിയാദിനെ നടുക്കി ആറ് സ്‌ഫോടനങ്ങള്‍; രണ്ട് മിസൈലുകള്‍ കുതിച്ചെത്തി!! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്