കൗരവര്‍ ടെസ്റ്റ് ട്യൂബ് ശിശുക്കള്‍! രാവണന് 24 തരം വിമാനങ്ങൾ സ്വന്തം, ലങ്കയിൽ അനേകം വിമാനത്താവളങ്ങൾ!!
Recommended Video
ജലന്ധര്‍: രാമായണത്തേയും മഹാഭാരതത്തേയും എല്ലാം ശാസ്ത്രവുമായി ചേര്‍ത്തുവയ്ക്കുന്ന ഒരുപാട് പ്രസ്താവനങ്ങള്‍ നാം കണ്ടിട്ടുണ്ട്. അതില്‍ മിക്കവയും ബിജെപി, ഹിന്ദുത്വ നേതാക്കള്‍ നടത്തിയവ ആയിരുന്നു. ശാസ്ത്രജ്ഞര്‍ എന്ന് അവകാശപ്പെടുന്ന ചിലരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലറും ഇത്തരം ചില നിരീക്ഷണങ്ങള്‍ നടത്തി വാര്‍ത്താ കേന്ദ്രമായിരിക്കുകയാണ്. ഏതെങ്കിലും ഒരു പരിപാടിയില്‍ ആയിരുന്നില്ല ഇദ്ദേഹത്തിന്റെ വാദങ്ങള്‍...ജലന്ധറില്‍ നടന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വച്ചായിരുന്നു ഇത്!
കൗരവര്‍ ജനിച്ചത് ടെസ്റ്റിയബ് ശിശു സാങ്കേതിക വിദ്യ പ്രകാരം ആണെന്നും രാവണന് 24 തരം വിമാനങ്ങള്‍ ഉണ്ടായിരുന്നു എന്നും ഒക്കെയാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍. ഇതിനെ എല്ലാം മറ്റൊരു ഗവേഷകന് പൊളിച്ചടുക്കുകയും ചെയ്തിട്ടുണ്ട്.
കൗരവ ജനനം
മഹാഭാരതത്തില്‍ കൗരവര്‍ 101 പേരാണ്. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് ഇത്രയും കുട്ടികളെ പ്രസവിക്കാന്‍ പറ്റുക എന്നാണ് ആന്ധ്ര യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ആയ ജി നാഗേശ്വര്‍ റാവു ചോദിക്കുന്നത്.
ടെസ്റ്റ് ട്യൂബും സ്റ്റെം സെല്ലും!
അപ്പോള്‍ ടെസ്റ്റ് ട്യൂബ് ശിശു സാങ്കേതിക വിദ്യ പ്രകാരം ആണ് കൗരവര്‍ ജനിച്ചത് എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. 100 മണ്പാത്രങ്ങളില് ആണ് ഇത് ചെയ്തത് എന്നും പറയുന്നുണ്ട്. സ്റ്റെം സെല്ഗവേഷണങ്ങളെ കുറിച്ച് നാം ഇപ്പോള്‍ സംസാരിക്കുന്നു... ആയിരിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് ഭാരതത്തില്‍ ഉണ്ടായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ നിരീക്ഷണം.
ദശാവതാരവും പരിണാമവും
ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എല്ലാവര്ക്കും അറിയാം. എന്നാല്‍ മഹാവിഷ്ണുവിന്റെ ദശാവതാരം എന്ന സങ്കല്പം തന്നെയാണ് പരിണാമ സിദ്ധാന്തം എന്നാണ് നാഗേശ്വര്‍ റാവുവിന്റെ വാദം. ആദ്യം ജലജീവിയായ മത്സ്യം, പിന്നെ ഉഭയ ജീവിയായ ആമ, അതിന് ശേഷം വരാഹം(പന്നി), പിന്നെ പാതിമനുഷ്യനും പാതി സിംഹവും ആയ നരസിംഹം... അതിന് ശേഷം മനുഷ്യരൂപമായ വാമനന്!
മിസൈലുകളും
പുരാതന ഇന്ത്യയില്‍ ഗൈഡഡ് മിസൈലുകളും ഉണ്ടായിരുന്നു എന്നാണ് മറ്റൊരു കണ്ടെത്തല്‍. ശ്രീരാമന് ഉപയോഗിച്ചിരുന്നത് അസ്ത്രങ്ങളും ആയുധങ്ങളും ആയിരുന്നു. മഹാവിഷ്ണു ഉപയോഗിച്ചിരുന്നത് സുദര്‍ശന ചക്രവും. ലക്ഷ്യം ഭേദിച്ചതിന് ശേഷം തിരിച്ചുവരുന്നതാണ് സുദര്‍ശന ചക്രം. അതുകൊണ്ട് തന്നെ ഗൈഡഡ് മിസൈലുകളുടെ ശാസ്ത്രം ഇന്ത്യയെ സംബന്ധിച്ച് ഒരു പുതുമയല്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
രാവണന്റെ വിമാനങ്ങള്‍
ലങ്കാധിപനായ രാവണന് പുഷ്പക വിമാനം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് എന്നും ഇദ്ദേഹം പറയുന്നുണ്ട്. ആകെ 24 തരം വിമാനങ്ങള്‍ രാവണന് സ്വന്തമായി ഉണ്ടായിരുന്നത്രെ. അത് മാത്രമല്ല, ഇതൊക്കെ പറപ്പിക്കാനായി ലങ്കയില്‍ അനേകം വിമാനത്താവളങ്ങളും ഉണ്ടായിരുന്നതായി ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.
പൊളിച്ചടുക്കി ശാസ്ത്രഞ്ജന്‍
ആന്ധ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ വാദങ്ങളെല്ലാം തന്നെ ശാസ്ത്ര കോ്ണ്‍ഗ്രസില്‍ മറ്റൊരു ശാസ്ത്രജ്ഞന് പൊളിച്ചടുക്കി. ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷനിലെ റീഡര്‍ ആയ അനികേത് സ്യൂള്‍ ആയിരുന്നു ഇത്. അടുത്തകാലത്തായി ഇത്തരം വ്യാജപ്രചാരണങ്ങള്‍ ഏറെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്പോള്‍ കറന്റ് ഉണ്ടായിരുന്നോ
സ്റ്റെം സെല്‍ റിസര്‍ച്ചും ടെസ്റ്റ് ട്യൂബ് കുട്ടികളും ഗൈഡഡ് മിസാസുകളും വിമാനങ്ങളും എല്ലാം വളരെ വികസിച്ച സാങ്കേതിക വിദ്യകളാണ്. ഏതെങ്കിലും ജനവിഭാഗത്തിന് ഇത് സ്വന്തമായിരുന്നെങ്കില്‍ അവര്‍ക്ക് വൈദ്യുതിയും മെറ്റലര്‍ജിയും മെക്കാനിക്സും പ്രൊപ്പല്‍ഷനും എല്ലാം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ ഇതൊന്നും സംബന്ധിച്ച് ഒരു തെളിവുകളും പുരാണങ്ങളില്‍ ഇല്ലെന്നും അനികേത് സ്യൂള്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരുന്നു ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തത്.