രാഹുലും പ്രിയങ്കയും ആ കുടുംബത്തെ കാണുന്നത് യോഗി ഭയക്കുന്നു, ഹത്രാസ് യാത്രയിൽ കെസി വേണുഗോപാലും
നോയിഡ: യോഗി ആദിത്യനാഥിന്റെ പോലീസ് ഒരുക്കിയ വന്‍ സന്നാഹത്തെ മറികടന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലേക്ക് യത്ര തിരിച്ചിരിക്കുകയാണ്. നോയ്ഡ ടോള്‍ ഗേറ്റില്‍ യാത്ര തടഞ്ഞ പോലീസ് പ്രതിഷേധനത്തിനൊടുവില് 5 പേര്‍ക്ക് ആണ് യാത്രാനുമതി നല്‍കിയത്.
ശശി തരൂര്‍ അടക്കമുളള എംപിമാര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെങ്കിലും നിലവില്‍ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം കെസി വേണുഗോപാല്‍, അധിര്‍ രഞ്ജന്‍ ചൗധരി, പിഎല്‍ പൂനിയ എന്നീ നേതാക്കള്‍ മാത്രമാണുളളത്. യാത്രയ്ക്കിടെ യോഗി സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് കെസി വേണുഗോപാൽ.
ഞങ്ങൾ മുന്നോട്ടു പോവുകയാണ്
കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''നരാധന്മാർ പിച്ചിച്ചീന്തിയ, ജീവിതത്തിലും മരണത്തിലും ഭരണകൂടത്താൽ സാമാന്യ നീതി നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ഞങ്ങൾ മുന്നോട്ടു പോവുകയാണ്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുള്ള ഞങ്ങളുടെ സംഘത്തെ യു പി അതിർത്തിയിൽ യോഗിയുടെ പോലീസുകാർ വീണ്ടും തടയാൻ ശ്രമിച്ചു.
അഞ്ചു പേർക്ക് മാത്രം അനുമതി
ഈ കാട്ടുനീതി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന ഞങ്ങളുടെ നിലപാടിനെ തുടർന്ന് അഞ്ചു പേർക്ക് മാത്രം യു പി യിലേക്ക് കടക്കാൻ അനുമതി നൽകുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പാർലമെൻറ് അംഗങ്ങളും മുതിർന്ന നേതാക്കളുമടക്കമുള്ളവർക്ക് യു പി യിലേക്ക് സന്ദർശന അനുമതി നിഷേധിച്ചിരിക്കുകയാണ്.
യോഗിയും ബി ജെ പിയും ഭയക്കുന്നു
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആ കുടുംബത്തെ കാണുന്നതിനെ ആദിത്യനാഥും ബി ജെ പിയും ഭയക്കുന്നത് എന്തിനാണെന്നത് ഇന്ന് രാജ്യത്തെ കൊച്ചു കുട്ടികൾക്കുപോലുമറിയാം. നരാധമന്മാർ കടിച്ചുകീറിയ ആ പെൺകുട്ടിയുടെ മൃതദേഹത്തോടു പോലും നീതി കാട്ടാത്ത യു പി യിലെ ഈ ബി ജെ പി സർക്കാർ രാജ്യത്തിന് തന്നെ അപമാനമാണ്. ആ സംസ്ഥാനത്തെ ജനങ്ങൾക്ക് ഭാരമാണ്.
അധികാരത്തിൽ തുടരാൻ അവകാശമില്ല
ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവർക്കു അവകാശമില്ല. പിച്ചിച്ചീന്തപ്പെട്ട ആ കുരുന്നിന്റെ മൃതശരീരം പോലും മാതാപിതാക്കളെ കാണിക്കാത്ത ഭരണകൂടമാണ് യോഗിയുടേത്. അവർ സമൂഹത്തോട് സംസാരിക്കുന്നതു വിലക്കാൻ ഫോൺ പോലും പിടിച്ചുവാങ്ങി. ഭീഷണിപ്പെടുത്തി ആട്ടിയകറ്റി മുറിയിൽ പൂട്ടിയിട്ടാണ് ഇരയുടെ മൃതശരീരം പോലീസുകാർ കത്തിച്ചു കളഞ്ഞത്.
Recommended Video
അവർക്കൊപ്പം പോരാടും
ഈ കൊടുംക്രൂരതക്കെതിരെ നീതിനിഷേധത്തിനെതിരെ ഞങ്ങൾ പോരാടും. ആ ദളിത് കുടുംബത്തിനൊപ്പമാണ് കോൺഗ്രസ്. ഞങ്ങൾ അവരെ കാണും. അവർക്കു പറയാനുള്ളത് കേൾക്കും. അവർക്കു നീതി ലഭിക്കുന്നതുവരെ അവർക്കൊപ്പം പോരാടും. ഒരു ശക്തിക്കുമാവില്ല ഞങ്ങളെ തടുക്കാൻ''.